ഉദയസൂര്യൻ്റെ നാട്ടിലൂടെ – 1

യാത്രയുടെ മുന്നൊരുക്കം

യാത്ര എന്നത് കേവലം ഒരു ശാരീരിക ചലനമല്ല, മറിച്ച് ആന്തരികമായ പരിവർത്തനാനുഭവം കൂടിയാണ്, ഒരു തീർത്ഥാടനം പോലെ. ആത്മപരിശോധനയും സ്വയം കണ്ടെത്തലും നടത്തി, പുറത്തേക്കുള്ളതുപോലെ അവനവനിലേക്കുമുള്ള യാത്രയാണിത്. ഇതുവരെ നടത്തിയതും ഇപ്പോൾ നടത്തുന്നതുമായ യാത്രകളിൽ എന്നിലൂടെ കടന്നുപോയ ഭയങ്ങളെ അഭിമുഖീകരിക്കുകയും അനിശ്ചിതത്വങ്ങളെ ആശ്ലേഷിക്കുകയും അജ്ഞാതരോടൊപ്പം സഞ്ചരിച്ച് പുതുമകൾ കണ്ടെത്തുകയും ചെയ്തുകൊണ്ട് നാം നമ്മുടെ സ്വന്തം ആത്മാവിനൊപ്പം സഞ്ചരിക്കുന്നു.

ഇനി ജപ്പാൻ എന്ന ഉദയസൂര്യൻ്റെ നാടിനെക്കുറിച്ചാകുമ്പോൾ, ഭയാനകമായ കാടുകളിലേക്കും മനോഹരമായ മലമുകളിലേക്കും എന്നെ കൊണ്ടുപോയ ഒരു യാത്രയുടെ കൂടി കഥയാണത്.

“എവിടെയെങ്കിലും എത്താൻ നിങ്ങൾ എവിടെയെങ്കിലും പോകണം” എന്ന ഒരു പഴഞ്ചൊല്ലുണ്ട്. ആ വാക്കുകൾ ശക്തമാണ്. സത്യത്തിൽ ജീവിതം, സൗന്ദര്യം, സന്തോഷം എന്നിവയ്ക്കായി ഞാൻ നിരന്തരമായ അന്വേഷണത്തിലാണ്. ഒരിക്കൽ, ഒരു ജ്ഞാനിയായ മനുഷ്യൻ എന്നോട് പറഞ്ഞു, നിങ്ങളുടെ ഉള്ളിൽ എല്ലാം ഉണ്ട്; ഉള്ളിലേക്ക് നോക്കാൻ പഠിക്കുക എന്ന്. ഞാൻ കൂടുതൽ ആഴത്തിൽ നോക്കാൻ പഠിച്ചു, എൻ്റെ ഉള്ളിൽ കൂടുതൽ ആഴത്തിൽ നോക്കി; അങ്ങനെ എൻ്റെ ജീവിതം കൂടുതൽ അർത്ഥപൂർണ്ണമായി. കൂടുതൽ ആഴത്തിൽ സ്വയമറിയണമെങ്കിൽ, ഒരാൾ ആത്മജ്ഞാനം തേടണം. ജ്ഞാനം ശുദ്ധമായ അറിവിൻ്റെ ഉൽപന്നമാണ്; എന്നിരുന്നാലും, അറിവും ജ്ഞാനവും എല്ലായ്പ്പോഴും ഒന്നായി കാണപ്പെടുന്നില്ല എന്നത് വിരോധാഭാസമാണ്. പഠിതാവാണ് ഭൂമിയിലെ അറിവിനെ ജ്ഞാനമാക്കി മാറ്റുന്നത്, അല്ലാതെ അറിവല്ല. ഇബ്‌നു ബത്തൂത്ത, മാർക്കോ പോളോ, ഡൊമിംഗോ പെയ്‌സ്, അൽ സമുദി എന്നിങ്ങനെ എണ്ണിപ്പറയാൻ നമ്മുടെ ചരിത്രത്തിൽ നിന്നുതന്നെ സഞ്ചാരികളുണ്ട്, അവരെല്ലാം പല കാരണങ്ങളാൽ യാത്ര ചെയ്തവരാണ്; എന്നിരുന്നാലും, അവരോരുത്തരും അവരുടേതായ വ്യത്യസ്ത ലോകങ്ങളാണ് കണ്ടത്. “നിങ്ങൾ അന്വേഷിക്കുന്നത് മാത്രമാണ് നിങ്ങൾ കാണുന്നത്” എന്നതാണ് യാത്രകളെ സംബന്ധിച്ച് സഞ്ചാരികൾ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന പ്രമാണം. ഞാൻ മുൻവിധികളില്ലാതെ, യഥാർത്ഥ ലോകത്തെയും ആ ആവാസവ്യവസ്ഥ സൃഷ്ടിച്ച യഥാർത്ഥ ആളുകളെയും തേടി പ്രതീക്ഷകളില്ലാതെ യാത്ര ചെയ്യുന്നു.

ജപ്പാനെക്കുറിച്ച് ചിന്തിക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ നമ്മുടെ മനസ്സിലേക്ക് വരും. കാര്യക്ഷമതയുള്ള ആളുകൾ, വൃത്തിയുള്ള നഗരം, സുസംഘടിതമായ ജീവിതം, ടൊയോട്ട കാറുകൾ, മൗണ്ട് ഫുജി, ഫാസ്റ്റ് ട്രെയിനുകൾ, ഹിരോഷിമ, നാഗസാക്കി മുതലായവ. എന്നാൽ ഇതു മാത്രമല്ല ജപ്പാൻ. ഞാൻ അടുത്ത് ഇടപഴകിയ ആദ്യത്തെ ജപ്പാൻകാരൻ എൻ്റെ ബോസ് ആയിരുന്നു, അദ്ദേഹത്തിൻ്റെ പേര് ഷിൻസോ ഒകാഡ എന്നായിരുന്നു. ഞങ്ങൾ അദ്ദേഹത്തെ ഒകാഡ-സാൻ എന്നാണ് വിളിച്ചിരുന്നത്. “സാൻ” എന്ന വാക്ക് “മിസ്റ്റർ” അല്ലെങ്കിൽ “ശ്രീമതി” എന്നാണർത്ഥം. അത് ബഹുമാനത്തിൻ്റെ തലക്കെട്ടാണ്. ഒകാഡ-സാൻ യഥാർത്ഥത്തിലേതിനേക്കാൾ കാഴ്ചയിൽ പ്രായം തോന്നിപ്പിക്കുന്ന ഒരു മധ്യവയസ്കനാണ്. ഒരു ജാപ്പനീസ് പൗരൻ്റെ ശരാശരി ഉയരമുള്ള ചായയുടെയും കാപ്പിയുടെയും അമിതമായ ഉപഭോഗം കാരണം പല്ലുകൾക്ക് നിറം നഷ്ടപ്പെട്ട ഒരാൾ. നീളമുള്ള മുടിയാണ് അയാളുടേത്. കൂടാതെ സദാ ഉറക്കം തൂങ്ങുന്ന കണ്ണുകളായിരുന്നു അയാൾക്കുണ്ടായിരുന്നത്. എന്നാൽ ജോലിയിൽ ഏറ്റവും മിടുക്കന്മാരിൽ ഒരാളായിരുന്നു അദ്ദേഹം. ഒഴിവു സമയം കിട്ടുമ്പോൾ ഞങ്ങൾ ജപ്പാനെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും സംസാരിച്ചു. അദ്ദേഹം എന്നോട് പറഞ്ഞ ഏറ്റവും രസകരവും ഭയാനകവുമായ കഥകളിലൊന്ന് ജപ്പാനിലെ “ആത്മഹത്യ വന”ത്തെക്കുറിച്ചാണ്, “ഓക്കിഗഹാര ഫോറസ്റ്റ്” എന്നും അത് അറിയപ്പെടുന്നു. യഥാർത്ഥത്തിൽ അദ്ദേഹം എന്നോട് പറഞ്ഞതല്ല; ഞാൻ അതിനെക്കുറിച്ച് ചോദിച്ചു മനസിലാക്കിയതാണ്. തുടക്കത്തിൽ അതേക്കുറിച്ച് സംസാരിക്കാൻ അദ്ദേഹത്തിനു താത്പര്യമില്ലായിരുന്നു, എന്നിരുന്നാലും, ആ സ്ഥലത്തെക്കുറിച്ച് ഞാൻ സദാ ചോദിച്ചുകൊണ്ടിരുന്നു. ഒടുവിൽ ഒരു ദിവസം സഹികെട്ട് അദ്ദേഹം എന്നോട് ചോദിച്ചു; എന്തുകൊണ്ടാണ് നിങ്ങൾ എന്നോട് “ഓകിഗഹാര ഫോറസ്റ്റിനെ” കുറിച്ച് ഇങ്ങനെ ആവർത്തിച്ചു ചോദിക്കുന്നത്, അത് സംസാരിക്കാൻ പറ്റിയ നല്ല വിഷയമല്ല. അതിനൊരു വാണിങ്ങിൻ്റെ ചുവയുണ്ടായിരുന്നു.അതോടെ നല്ല കുട്ടിയായ ഞാൻ ഫിജി പർവതത്തിലേക്കും അതിന് ചുറ്റുമുള്ള പ്രകൃതിരമണീയത്തിലേക്കും വിഷയം മാറ്റി. ഒക്കാഡ-സാൻ എന്നോട് പറഞ്ഞ മിക്ക കഥകളിലും ജപ്പാൻ ഒരു പെർഫെക്റ്റ് ലോകമായിരുന്നു. എന്നാലും അദ്ദേഹം ജപ്പാനെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം അവിടുത്തെ ഓരോ കാര്യങ്ങളെക്കുറിച്ചും എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. ആ ദിവസങ്ങളിൽ കമ്പനി ജപ്പാനിലേക്ക് ആളുകളെ പരിശീലനത്തിനായി അയച്ചിരുന്നു. ആ യാത്രയിലേക്ക് തിരഞ്ഞെടുക്കപ്പെടണമെന്ന് ഞാൻ അതിയായി ആഗ്രഹിച്ചിരുന്നുവെങ്കിലും അവർ എന്നെ തിരഞ്ഞെടുത്തില്ല.എൻ്റെ സഹപ്രവർത്തകരിൽ ഒരാളായ നോബിളിനാണ് നറുക്കു വീണത്. അവനെ, ജപ്പാനിലെ ഒരു മാസത്തെ പരിശീലനത്തിനായി കമ്പനി തിരഞ്ഞെടുത്തു.

ആ ദിവസങ്ങളിൽ എൻ്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളായിരുന്നു നോബിൾ. ഫിലിപ്പീൻസുകാരനായ നോബിളിന് ജാപ്പനീസ് നന്നായി സംസാരിക്കാനും കഴിയും. നോബിൾ താത്പര്യമുള്ളവർക്കായി സമയം കിട്ടുമ്പോൾ ജാപ്പനീസ് ഭാഷാ പഠന ക്ലാസും എടുത്തിരുന്നു. പിന്നീട് നോബിളിനോടായി എൻ്റെ ജപ്പാനെക്കുറിച്ചുള്ള അന്വേഷണം.

നോബിൾ ജപ്പാനിലേക്ക് പോയി കുറച്ച് ദിവസങ്ങൾക്ക് ശേഷം ഞാൻ അദ്ദേഹത്തിന് ജപ്പാനിൽ എവിടെയാണെന്നും ജീവിതം എങ്ങനെയുണ്ടെന്നും ചോദിച്ച് ഒരു ഇമെയിൽ അയച്ചു. എന്നാൽ തിരിച്ച് യാതൊരു പ്രതികരണവും ഉണ്ടായില്ല; എന്നിരുന്നാലും, കുറച്ച് ദിവസങ്ങൾക്ക് ശേഷം, താൻ തിരക്കിലാണെന്ന് എന്നു മാത്രം പറഞ്ഞ് ഒരു മറുപടി അയച്ചു. അതിനു ശേഷം ഞങ്ങൾക്കിടയിലെ ആശയ വിനിമയം അപ്പാടെ അവസാനിച്ചു. എന്നിൽ നിന്നും ജപ്പാനെക്കുറിച്ചുള്ള ചിന്തകളും ജപ്പാനിലേക്ക് യാത്ര ചെയ്യാനുള്ള വ്യഗ്രതയും പതിയെ മാഞ്ഞു. ഏതാനും മാസങ്ങൾ കടന്നുപോയി, എന്തൊക്കെയോ ചില കാരണങ്ങൾ കൊണ്ട് നോബിളിന് കുറച്ച് മാസങ്ങൾ കൂടി ജപ്പാനിൽ തങ്ങേണ്ടിവന്നുവെന്ന് മാത്രം ഞാൻ മനസ്സിലാക്കി. ഒടുവിൽ തീർത്തും അപ്രതീക്ഷിതമായി നോബിളിൽ നിന്ന് എനിക്കൊരു ഇമെയിൽ ലഭിച്ചു. അപ്പോഴും ഇത്രകാലവും എനിക്കൊരു ഇമെയിൽ അയയ്‌ക്കാൻ ഒരു മിനിറ്റ് പോലും ലഭിക്കാത്തത് എന്തുകൊണ്ടെന്ന ചോദ്യം എന്നിൽ അവശേഷിച്ചിരുന്നു. ജപ്പാൻ യാത്രയെക്കുറിച്ചുള്ള എൻ്റെ ആഗ്രഹം ഞാൻ ഉപേക്ഷിച്ചു. അതേക്കുറിച്ച് കൂടുതൽ ചിന്തിക്കാൻ ഞാൻ ആഗ്രഹിച്ചില്ല. ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കേണ്ടതില്ല; കാര്യങ്ങൾ അതേപടി ഉപേക്ഷിക്കുക, അതാവും മനസ്സിനും ബന്ധത്തിനും നല്ലത്. ഞാൻ നിശ്ചയിച്ചു.

കുറച്ച് ദിവസങ്ങൾക്ക് ശേഷം നോബിൾ ഓഫീസിൽ വന്നു. എന്നെ അമ്പരപ്പിച്ചു കൊണ്ട്. ജപ്പാനിലെ തൻ്റെ അനുഭവങ്ങൾ അവൻ എന്നോടു വാ തോരാതെ പറഞ്ഞു തുടങ്ങി. ഒപ്പം, സന്ദർശിക്കാൻ ചെലവേറിയ രാജ്യമാണ് ജപ്പാനെന്നും അവൻ പറഞ്ഞുവെച്ചു.

അതോടെ എൻ്റെ ഉള്ളിൽ വീണ്ടും ജപ്പാൻ മോഹം പിറവി കൊണ്ടു. എൻ്റെ ഓഫീസ് ക്യാബിൻ്റെ ജനാല പുറം ലോകവുമായി എന്നെ ബന്ധിക്കുന്ന കേവലം ഒരു തുറവി മാത്രമായിരുന്നില്ല, അത് എൻ്റെ സ്വപ്നങ്ങളിലേക്കുള്ള ഒരു കവാടമായിരുന്നു. ചെറുപ്പത്തിൽ, ജാലകത്തിനു പുറത്തുള്ള ലോകത്താൽ ആകർഷിക്കപ്പെട്ടിരുന്ന ഞാൻ എപ്പോഴും പുറത്തേക്ക് നോക്കുമായിരുന്നു. ഇപ്പോഴിതാ കടന്നുപോകുന്ന ഓരോ മേഘവും, ഓരോ വിദൂര ചക്രവാളവും, ജപ്പാനിലേക്കുള്ള എൻ്റെ യാത്രയെക്കുറിച്ചെന്നെ ഓർമിപ്പിച്ച കൊണ്ടിരുന്നു. ആ നിമിഷങ്ങളിൽ, എൻ്റെ ഭാവന ഉയർന്നു, ഞാൻ ചെനിറങ്ങാൻ കൊതിച്ച എൻ്റെ യാത്രയെക്കുറിച്ചുള്ള ഉജ്ജ്വലമായ ചിത്രങ്ങൾ മനസ്സിൽ നിറഞ്ഞു. എന്നെ സംബന്ധിച്ചിടത്തോളം സ്വപ്നങ്ങൾ എൻ്റെ അഗ്നിയാണ്, ഹൃദയത്തിൽ സദാ ജ്വലിച്ചു നിൽക്കുന്നത്.

ഇനി യാത്രയ്ക്കു വേണ്ട പണമോ? ഭൗതിക സമ്പത്ത് താൽക്കാലിക സംതൃപ്തി നൽകുമെങ്കിലും, അവ ശാശ്വതമായ സന്തോഷത്തിലേക്കോ സംതൃപ്തിയിലേക്കോ നയിക്കണമെന്നില്ല. ചെയ്യുന്ന ജോലിയിൽ നിന്ന് വളരെ കുറച്ച് പണം മാത്രം സമ്പാദിക്കുന്ന ഒരു ഘട്ടത്തിലായിരുന്നു ഞാൻ, വായ്പകൾ അടച്ചുതീർക്കേണ്ടതുണ്ട്.

തീർച്ചയായും ജീവിതം എളുപ്പമായിരുന്നില്ല. ആവശ്യത്തിനു പണമുണ്ടായിരുന്നെങ്കിൽ ഉറപ്പായും ഞാൻ യാത്ര ചെയ്യുകയും ലോകം കാണുകയും ചെയ്യുമായിരുന്നു. എന്നാൽ ഇപ്പോൾ എൻ്റെ ലക്ഷ്യം നേടണമെങ്കിൽ കഠിനാധ്വാനം തന്നെ വേണം. എനിക്ക് ജപ്പാനിൽ പോയേ തീരൂ. അങ്ങനെ, ജപ്പാനിലേക്ക് പോകാനുള്ള പണത്തെക്കുറിച്ചുള്ള ചിന്തകളുമായി ഞാൻ ദിവസങ്ങൾ കഴിച്ചുകൂട്ടി ഒടുവിൽ ഞാനതങ്ങ് നിശ്ചയിച്ചു. ജോലിസ്ഥലത്തെ ഒഴിവുസമയത്ത് ഒരു ദിവസം ഞാൻ പ്രത്യേകിച്ച് ആവേശമൊന്നും കൂടാതെ ജപ്പാൻ വിസ ഫോർമാലിറ്റികൾ പരിശോധിച്ചു, അവ വളരെ എളുപ്പമാണെന്നാണ് എനിക്ക് തോന്നിയത്. ഞാൻ വിസയ്ക്ക് ആവശ്യമായ എല്ലാ രേഖകളും ശേഖരിക്കാൻ തുടങ്ങി, തുടർന്ന് ഫോം പൂരിപ്പിച്ച് നേരെ ജപ്പാൻ എംബസിയിലേക്ക് ചെന്നു. സത്യത്തിൽ എംബസി സന്ദർശനത്തിൻ്റെ തലേദിവസം എനിക്ക് ഒട്ടും ഉറങ്ങാൻ കഴിഞ്ഞില്ല. എംബസിയിലെത്തി; കാർ പാർക്ക് ചെയ്തു . ഒരു സെക്യൂരിറ്റി ചെക്കിങ്ങിനു ശേഷം എന്നെ ഓഫീസിനുള്ളിൽ പ്രവേശിപ്പിച്ചു. സത്യം പറയട്ടെ, ആ ഓഫീസ് ശൂന്യമായി എനിക്കു തോന്നി., അവിടെ എത്തിയ ആദ്യത്തെ വ്യക്തി ഞാനാണോ എന്നു പോലും ഞാൻ ചിന്തിച്ചു. പിന്നെയാണ് ഞാനാ യുവതിയെക്കണ്ടത്. അവൾ എൻ്റെ അപേക്ഷ പരിശോധിക്കുകയായിരുന്നു; അവൾ എല്ലാ പേപ്പറുകളിലൂടെയും വളരെ ശ്രദ്ധാപൂർവ്വം കടന്നു പോയി. പിന്നെ ഒരു നിറഞ്ഞ പുഞ്ചിരിയോടെ എൻ്റെ മുഖത്തേക്ക് നോക്കി. സത്യത്തിൽ ആ ചിരി എന്നെ ആശങ്കപ്പെടുത്തുകയാണ് ചെയ്തത്.എന്താവും അവൾ പറയാൻ പോകുന്നത്! പെട്ടെന്ന്, വളരെ ശബ്ദം താഴ്ത്തി അവൾ ചോദിച്ചു, ഞാൻ നിങ്ങൾക്ക് രണ്ട് വർഷത്തെ വിസിറ്റ് വിസ ജപ്പാനിലേക്ക് നൽകിയാൽ വിരോധമുണ്ടോ? ഒന്നു സ്തംഭിച്ച ഞാൻ ഒരു പുഞ്ചിരി കൊണ്ട് സമർത്ഥമായി മറച്ചിട്ടു പറഞ്ഞു, “ഇല്ല, ഉറപ്പായും കുഴപ്പമില്ല”. സത്യത്തിൽ അവിടെ ഒന്ന് തലകുത്തി മറിയാനാണ് എനിക്കു തോന്നിയത്.

വിസ സ്റ്റാമ്പ് ചെയ്ത് പാസ്‌പോർട്ട് തിരികെ എടുക്കാൻ രണ്ട് ദിവസത്തിനുള്ളിൽ വരാൻ അവൾ എന്നോട് ആവശ്യപ്പെട്ടു.

ഞാൻ തിരികെ കാറിനടുത്തേക്ക് നടന്നു, വരുമ്പോൾ കണ്ടുമുട്ടിയ അതേ സുരക്ഷാ ഉദ്യോഗസ്ഥനോട് ഞാൻ ബൈ പറഞ്ഞു.

തിരികെ ഓഫീസിലേക്ക് എത്തി, ഞാൻ നോബിളിനോട് എല്ലാം വിശദീകരിച്ചു. അന്ന് എനിക്ക് വല്ലാത്ത സന്തോഷം തോന്നി. ഒരു കടമ്പ കടന്നിരിക്കുന്നു. ഇനി പണമാണ് വേണ്ടത്.

ജപ്പാൻ സന്ദർശനത്തെക്കുറിച്ചും പണം എങ്ങനെ ലാഭിക്കാമെന്നതിനെക്കുറിച്ചും കണക്കുകൂട്ടലുകൾ നടത്തി. ഭക്ഷണം ഒരു ദിവസം രണ്ട് നേരം മതിയെന്നു വെച്ചു. പലചരക്ക് ഷോപ്പിംഗ് കുറയ്ച്ചു. മനസ്സിൽ പല പദ്ധതികളും നിറഞ്ഞു. ആവേശത്തിന് അതിരുകളില്ല. ഞാൻ ഒകാഡ-സാനുമായി സംസാരിച്ചു, ഞാൻ ജപ്പാനിലേക്ക് പോകുമെന്നും അവധി എടുക്കാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു. അദ്ദേഹം തലയാട്ടി,. രണ്ട് ദിവസത്തിന് ശേഷം ഞാൻ വീണ്ടും എംബസിയിൽ പോയി പാസ്പോർട്ട് വാങ്ങി. എൻ്റെ വിസ കിട്ടി. ഇനി വിമാന ടിക്കറ്റ് വാങ്ങണം, എന്നിട്ട് കമ്പനി എൻ്റെ ലീവ് അംഗീകരിക്കണം. ഞാൻ കയ്യിലുള്ള പണം കണക്കുകൂട്ടി,. ദൗർലഭ്യത്തിൻ്റെയും അഭിലാഷത്തിൻ്റെയും ഇടയിൽ, അഗാധമായ ഒരു അസ്തിത്വ പോരാട്ടത്തിൽ സ്വയം അകപ്പെട്ടിരിക്കുകയാണ് ഞാൻ. സാമ്പത്തിക പരിമിതികളുടെ ഭാരം, അഭിലാഷങ്ങൾ പിന്തുടരുന്നതിൽ സംശയത്തിൻ്റെയും അനിശ്ചിതത്വത്തിൻ്റെയും നിഴലുകൾ വീഴ്ത്തുന്നു. ഇത് വരുമെന്ന് എനിക്കറിയാമായിരുന്നു; എന്നിരുന്നാലും, എൻ്റെ സ്വപ്നങ്ങൾക്കായി ഞാൻ എൻ്റെ എല്ലാ പിന്തിരിപ്പൻ ചിന്തകളോടും പോരാടും എന്നു തന്നെ നിശ്ചയിച്ചു. ഒടുവിൽ ഞാൻ ടിക്കറ്റ് എടുത്തു., 2019 ജൂലൈ 18 എൻ്റെ ജപ്പാൻ യാത്രാ തിയതി ഉറപ്പിച്ചു. ജപ്പാനിലെ ടോക്കിയോയിലേക്ക് ഒരു നല്ല റേറ്റിൽത്തന്നെ ‘ ഫ്ലൈറ്റ് ടിക്കറ്റ് ലഭിച്ചു.

ഏകദേശം 9 മണിക്കൂർ നീണ്ട ഫ്ലൈറ്റ് ആയിരുന്നു അത്.

ദിവസങ്ങൾ കാറ്റിൽപ്പെട്ട മേഘം പോലെ ഒഴുകി അപ്രത്യക്ഷമായി. ഒടുവിൽ ആ ദിവസം വന്നെത്തി. ജപ്പാനിൽ എന്നെ പ്രലോഭിപ്പിച്ചിരുന്നത് ഫുജി പർവതമായിരുന്നു.

ഫുജി-സാൻ കയറുക എന്നതാണ് എൻ്റെ യഥാർത്ഥ ലക്ഷ്യം. ആ സമയത്ത് എൻ്റെ ഒരു സഹപ്രവർത്തകനിൽ നിന്ന് എനിക്കൊരു വലിയ സഹായം ലഭിച്ചു, അവൻ്റെ പേര് കിഷോർ എന്നാണ്. 15 വർഷത്തിലേറെയായി ജപ്പാനിൽ താമസിക്കുന്ന കിഷോറിന് ജപ്പാനെ കുറിച്ച് എല്ലാം അറിയാം. ജപ്പാൻ സന്ദർശിക്കാനുള്ള എൻ്റെ പദ്ധതിയെക്കുറിച്ച് ഞാൻ അവനോടു പറഞ്ഞു, എൻ്റെ യാത്രയ്ക്ക് മുമ്പ് എല്ലാം ക്രമീകരിക്കാൻ കിഷോർ എന്നെ സഹായിച്ചു. ഒരു പ്രൊജക്റ്റ് മീറ്റിംഗിനിടയിൽ ദുബായിൽ വെച്ചാണ് ഞാൻ കിഷോറിനെ പരിചയപ്പെടുന്നത്, എങ്ങനെയോ ഞങ്ങൾ പെട്ടെന്ന് സുഹൃത്തുക്കളായി. സൗഹൃദത്തിൽ, ‘ഇഷ്‌ടമുള്ളവരെ ആകർഷിക്കുന്നു’ എന്നൊരു ചൊല്ലുണ്ടല്ലോ പരസ്പരം ബന്ധിപ്പിക്കുന്ന പൊതുവായ താൽപ്പര്യങ്ങളോ പൊതുവായ അനുഭവങ്ങളോ അല്ല, മറിച്ച് ആത്മാവിൻ്റെ ആഴത്തിലുള്ള അടുപ്പം – മറ്റൊരാളിൽ പ്രതിഫലിക്കുന്ന സ്വയം തിരിച്ചറിയൽ ഇതാണ് സൗഹൃദത്തിൻ്റെ അടിസ്ഥാനം.

ഒടുവിൽ ആ ദിനം വന്നെത്തി.

ഞാൻ ചെക്ക് ഇൻ ചെയ്ത് ഗേറ്റിനടുത്തേക്ക് പോയി ഗേറ്റ് തുറക്കുന്നതും കാത്ത് നിന്നു. സമയം മുന്നോട്ടു നീങ്ങാൻ കൂട്ടാക്കാതെ എനിക്കു ചുറ്റും കുരുങ്ങി നിന്നു. ഞാനാ അവസ്ഥ താണ്ടാൻ ചില സഹപ്രവർത്തകർക്ക് മെസ്സേജ് അയക്കുകയും സംസാരിക്കുകയും ചെയ്തു. വിമാനത്താവളത്തിൻ്റെ പരിമിതമായ സ്ഥലത്ത്, ലോകത്തിൻ്റെ ക്ഷണികമായ സൗന്ദര്യത്തിനിടയിൽ വികസിക്കുന്ന ആത്മാവിൻ്റെ നിത്യമായ ഒരു യാത്രയുടെ കാലാതീതമായ സത്ത ഞാൻ സ്വയമറിയാതെ കണ്ടെത്തുകയായിരുന്നു. കടന്നുപോകുന്ന ഓരോ മിനിറ്റും മനുഷ്യൻ്റെ അസ്തിത്വത്തിൻ്റെ ക്ഷണികമായ സ്വഭാവത്തിൻ്റെ സാക്ഷ്യമായി മാറുന്നു, സമുദ്രത്തിലെ വേലിയേറ്റങ്ങൾ പോലെ സമയം ആരെയും കാത്തിരിക്കുന്നില്ല എന്ന ഓർമ്മപ്പെടുത്തൽ. ഒടുവിൽ,

ജപ്പാനിലേക്കുള്ള യാത്രക്കാരുടെ അറിയിപ്പ് ഞാൻ കേട്ടു, ഗേറ്റുകൾ തുറന്നു. ബോർഡിംഗ് ഔപചാരികതകളെല്ലാം തീർത്ത് ക്യൂവിൽ കാത്തുനിന്ന ഞാൻ വിമാനത്തിൽ കയറി. നീണ്ട കാത്തിരിപ്പിന് വിരാമമായി. ഓരോ തവണയും വിമാനത്തിനുള്ളിൽ കയറുമ്പോൾ എനിക്ക് ഒരേ ആവേശമാണ്. സുരക്ഷാ നിർദ്ദേശങ്ങൾക്ക് ശേഷം വിമാനം പറന്നുയർന്നു, പതുക്കെ ഞങ്ങൾ മേഘങ്ങളിലേക്കിറങ്ങി, താഴെയുള്ള നഗരം നേർത്ത വായുവിൽ അപ്രത്യക്ഷമായി. വിമാനത്തിൻ്റെ ജാലകത്തിലെ പക്ഷികളുടെ കാഴ്ചയിൽ നിന്ന്, നഗരദൃശ്യം അതിയാഥാർത്ഥ്യമായ ഒരു ഗുണം കൈക്കൊള്ളുന്നു- മനുഷ്യാസ്തിത്വത്തിൻ്റെ ക്ഷണികമായ സ്വഭാവത്തിൻ്റെയും ലോകത്തിൻ്റെ ക്ഷണികമായ സൗന്ദര്യത്തിൻ്റെയും ഓർമ്മപ്പെടുത്തലായി അത്.

ആ വിമാനം ഞാൻ ഇപ്പോഴും ഓർക്കുന്നു; ഞാൻ കൈയിൽ ഒരു പുസ്തകം കരുതിയിരുന്നു, അത് എൻ്റെ പ്രിയപ്പെട്ട റഷ്യൻ എഴുത്തുകാരനായ ഫെഡോർ മിഖൈലോവിച്ച് ദസ്തയേവ്സ്കിയുടെ പുസ്തകങ്ങളിൽ ഒന്നാണ്. ഞാൻ ദസ്തയേവ്സ്കിയെ വളരെയധികം സ്നേഹിച്ചിരുന്നു. പിൽക്കാലത്ത് പെരുമ്പടവം ശ്രീധരൻ എഴുതിയ ഒരു സങ്കീർത്തനം പോലെ പലതവണ വായിച്ചപ്പോൾ ദസ്തയേവ്‌സ്‌കി എൻ്റെ കൺമുന്നിൽ ജീവൻ പ്രാപിച്ചത് എനിക്കോർമയുണ്ട്. ദസ്തയേവ്സ്കിയുടെ കാൽച്ചുവടുകൾ ചുറ്റി നടക്കാനാണ് ഞാൻ സെൻ്റ് പീറ്റേഴ്സ്ബർഗിൽ പോലും പോയത്. ഞാൻ കയ്യിൽ കരുതിയ പുസ്തകത്തിൻ്റെ താളുകൾ മറിച്ചു. എങ്ങനെയോ എൻ്റെ മനസ്സ് ആഴത്തിലുള്ള ചിന്തകളിലേക്ക് വഴുതി വീണു.

നേരമേറെക്കഴിഞ്ഞിരിക്കണം വിമാനത്തിൻ്റെ ജാലകത്തിലൂടെ നോക്കുമ്പോൾ പൊൻ നിറമണിഞ്ഞ് ചക്രവാളം !. സൂര്യൻ ചക്രവാളത്തിന് താഴെ മുങ്ങി, ആകാശത്തിൻ്റെ വിസ്തൃതിയിൽ അതിൻ്റ വിടവാങ്ങൽ പ്രഖ്യാപിക്കുമ്പോൾ, ലോകം സ്വർണ്ണ നിറത്തിൽ കുളിച്ചുനിൽക്കുന്നു – ഭാവനയെ ജ്വലിപ്പിക്കുകയും ആത്മാവിനെ ഉണർത്തുകയും ചെയ്യുന്ന ഒരു ആശ്വാസകരമായ കാഴ്ച. പ്രകാശത്തിൻ്റെയും നിഴലിൻ്റെയും സൂക്ഷ്മമായ ഇടപെടലിൽ, ചക്രവാളം ഒരു ക്യാൻവാസായി മാറുന്നു, അതിൽ പ്രകൃതി അതിൻ്റെ ഏറ്റവും മികച്ച മാസ്റ്റർപീസ് വരയ്ക്കുന്നു. സ്വർണ്ണത്തിൻ്റെയും ആമ്പറിൻ്റെയും ഷേഡുകൾ മേഘങ്ങളിൽ നൃത്തം ചെയ്യുന്നു, ആകാശത്തെ നിറത്തിൻ്റെയും പ്രകാശത്തിൻ്റെയും സിംഫണിയാക്കി മാറ്റുന്നു. ഇന്ദ്രിയങ്ങളെ വശീകരിക്കുകയും കാലാതീതമായ സൗന്ദര്യത്തിൻ്റെയും പ്രശാന്തതയുടെയും മണ്ഡലത്തിലേക്ക് കാഴ്ചക്കാരനെ ആകർഷിക്കുകയും ചെയ്യുന്ന കാഴ്ചയാണ് ഇത്. ആ കാഴ്ചയിൽ നിന്ന് കണ്ണെടുക്കാൻ എനിക്ക് കഴിഞ്ഞില്ല.

പുസ്തകം മടക്കി സീറ്റിൻ്റെ പോക്കറ്റിനുള്ളിൽ വെച്ചു. പ്രകാശം ഇരുട്ടിനു വഴിമാറി. അതോടെ ഒരു സിനിമ കണ്ടാലോ എന്നായി. എന്നിരുന്നാലും, രാത്രിയുടെ മൂടുപടം ലോകത്തിലേക്ക് താണിറങ്ങിയപ്പോൾ, നക്ഷത്രനിബിഡമായ ആകാശത്തിന് താഴെ വിശ്രമം കണ്ടെത്തുന്ന ക്ഷീണിതനായ ഒരു യാത്രക്കാരനെപ്പോലെ ഉറക്കമെന്നെ മെല്ലെ തഴുകി. ഓരോ ശ്വാസത്തിലും, രാത്രിയുടെ മൃദുലമായ താളത്തിന് ഞാൻ കീഴടങ്ങി, എന്നെ ഉണർവിലേക്ക് കൂട്ടിയിണക്കുന്ന കരുതലുകളും ആശങ്കകളും ഉപേക്ഷിച്ച്, ആരോ എൻ്റെ കൈയിൽ സ്പർശിക്കുന്നതായി എനിക്ക് തോന്നുന്നത് വരെ ഞാൻ മയങ്ങി. കണ്ണുതുറന്നപ്പോൾ ക്യാബിൻ ക്രൂ മുന്നിൽ. ഒരു സുന്ദരി. ആത്മാവിൻ്റെ ഇരുണ്ട കോണുകളെ പ്രകാശിപ്പിക്കുന്ന ആകാശവെളിച്ചത്തിൻ്റെ നൃത്തം പോലെ അവളുടെ ചിരി എനിക്കനുഭവപ്പെട്ടു, പ്രപഞ്ചത്തിൻ്റെ ഈണത്തിൽ പ്രതിധ്വനിക്കുന്ന ഒരു ഈണം. അവൾ എന്നോട് എന്തോ ചോദിക്കുന്നു, എനിക്ക് ആദ്യം മനസ്സിലായില്ല. എനിക്ക് ബോധം വീണ്ടെടുക്കാൻ കുറച്ച് നിമിഷങ്ങൾ വേണ്ടി വന്നു; എനിക്ക് ഭക്ഷണം ആവശ്യമുണ്ടോ എന്നും എനിക്ക് എന്ത് ഓപ്ഷനുകൾ വേണമെന്നും അവൾ ചോദിക്കുകയാണ്. വെജിറ്റേറിയൻ ഓപ്ഷൻ അല്ലെങ്കിൽ നോൺ വെജിറ്റേറിയൻ ഓപ്ഷൻ. ഞാൻ ഒരു പുഞ്ചിരിയോടെ അവളോട് പറഞ്ഞു “ഞാൻ വെജിറ്റേറിയൻ മതി.” ഞാൻ ഭക്ഷണം കഴിച്ചു, സ്‌ക്രീനിൽ അതേ സിനിമ പ്ലേ ചെയ്യുന്നുണ്ടായിരുന്നു. ഞാൻ സിനിമ കണ്ടു.; ഒരു മണിക്കൂറിനുള്ളിൽ ക്യാബിൻ ക്രൂ വന്ന് പ്ലേറ്റുകൾ വൃത്തിയാക്കി. അപ്പോഴാണ്

എൻ്റെ അടുത്തിരുന്ന ആൾ പെട്ടെന്ന് സംസാരിക്കാൻ തുടങ്ങിയത്. ആദ്യമായി ജപ്പാനിലേക്ക് പോവുകയാണോ എന്ന് അദ്ദേഹം എന്നോട് ചോദിച്ചു. ഞങ്ങൾ കുറച്ചു നേരം സംസാരിച്ചിരുന്നു. അപ്പോഴേക്കും ഫ്ലൈറ്റ് ആരംഭിച്ച് ഏകദേശം അഞ്ച് മണിക്കൂർ കഴിഞ്ഞിരുന്നു. പിന്നെ ഒരു ചെറിയ ഉറക്കമാകാമെന്നു രണ്ടു പേരും നിശ്ചയിച്ചു. ഉണർച്ചയ്ക്കും ഉറക്കത്തിനും ഇടയിലുള്ള ഒരു അതിലോലമായ നൃത്തത്തിൽ ഞാൻ അകപ്പെട്ടു, ഓരോ നിമിഷവും എൻ്റെ സ്വന്തം ആത്മാവിൻ്റെ ആഴങ്ങളിലേക്കുള്ള ക്ഷണികമായ ഒരു കാഴ്ച എന്നിൽ രൂപം കൊണ്ടു.

മയക്കത്തിനിടയിൽ എപ്പോഴോ വിമാനത്തിൽ ക്യാബിൻ ലൈറ്റുകൾ ഓണായി. ക്യാപ്റ്റൻ സംസാരിച്ചു തുടങ്ങി. അദ്ദേഹം അറിയിച്ചു, 30 മിനിറ്റിനുള്ളിൽ വിമാനം ടോക്കിയോയിൽ ഇറങ്ങുകയാണെന്ന്. ഞാൻ സാവധാനം സീറ്റിൽ നിന്നിറങ്ങി വിമാനത്തിൻ്റെ പുറകുവശത്തേക്ക് നടന്നു; എനിക്ക് ടോയ്‌ലറ്റിൽ പോകണം; ഫ്രഷ് ആയി മുഖം കഴുകി വേണം ടോക്കിയോയിലേക്ക് പ്രവേശിക്കാൻ.

ഭൂരിഭാഗം യാത്രക്കാരും അപ്പോഴും ഉറക്കത്തിലാണ്. എൻ്റെയുള്ളിൽ ക്രമരഹിതമായ ചിന്തകൾ കടന്നുപോയി. ലാൻഡിംഗിനുള്ള അവസാന അറിയിപ്പ് ക്യാപ്റ്റനിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ചു. വിമാന ക്യാബിനിലെ ലൈറ്റുകൾ ഓഫ് ചെയ്തു. വിമാനം റൺവേയിൽ തൊട്ടു. 2019 ജൂലൈ 19-ന് ഞാൻ ജപ്പാനിലെ “ലാൻഡ് ഓഫ് ദി റൈസിംഗ് സൺ” എന്ന സ്ഥലത്ത് ഞാൻ പറന്നിറങ്ങി.

ഉമേഷ് ഗിരി സുരേന്ദ്ര പണിക്കർ എന്ന് മുഴുവൻ പേര്. ഉമേഷ് പണിക്കർ എന്നും അറിയപ്പെടുന്നു. അബുദാബിയിൽ താമസം. ലോകം മുഴുവൻ കാൽനടയായി യാത്ര ചെയ്യാനും, പർവ്വതാരോഹണത്തിനും, ചുറ്റുമുള്ളവരുടെ ഉന്നമനത്തിനുമായി ജീവിതം ഉഴിഞ്ഞുവച്ച ഒരാൾ. യാത്രയിലും സാഹസിക പ്രവർത്തനങ്ങളിലും ഏർപ്പെടുകയും, സ്വയം കണ്ടെത്താൻ മറ്റുള്ളവരെ സഹായിക്കുയും ചെയ്യുന്ന GlobalXplorers എന്നൊരു സ്ഥാപനം 2022-ൽ സ്ഥാപിച്ചു.