അതിർത്തികളിൽ പെയ്യുന്ന മഴ

എൻ്റെയും നിൻ്റെയും
അതിർത്തികൾ വേർതിരിച്ച്
നമുക്കിടയിൽ ഇതേവരെ
ഒരു മഴ പെയ്തിട്ടില്ല.

എൻ്റെയും നിൻ്റെയും
മുറ്റങ്ങൾ ഒരേ പോലെ
കഴുകിമാത്രമേ ഒരോ മഴയും
കടന്നു പോയിട്ടുള്ളു.
ശാന്തമായ മഴയ്ക്ക്
നമ്മൾ വേർതിരിവിൻ്റെ
കുടപിടിച്ചുമില്ല.

ചോര കിനിയുന്ന
ആകാശത്തിനു താഴെ,
നമ്മൾ-
വെള്ള പൂച്ചെടികൾ നട്ട്
മഴയെ –
കാത്തിരുന്നവർ.

അഹന്തയുടെ
കുറ്റിക്കാടുകൾ വളരുന്ന
അതിർത്തികളിൽ നിന്ന്
മനുഷ്യരെ തേടി മാത്രം
മഴത്തുള്ളികൾ
വെടിയുണ്ടയായി പെയ്യുന്നു.

നമ്മുടെ
അതിർത്തികളിലേ-
ക്കെത്തുന്ന മഴക്കാറ്റുകൾക്ക്
ഈർപ്പക്കുറവിൻ്റെ ചൊരുക്ക്.

മഴ പോലെന്തോ
പെയ്യുന്നതാണെന്ന് തോന്നി
അതിർത്തികളിലേക്ക്
പാഞ്ഞു പോയ കുട്ടികൾ
ഇടിമിന്നൽ പോലെന്തോ
തുളഞ്ഞുകയറി കത്തിയമരുന്നു.

എൻ്റെയും നിൻ്റെയും
വീട്ടുമുറ്റത്ത്
സമാനതയോടെ പെയ്ത
മഴയ്ക്കിപ്പോൾ
ഒരു വശം മാത്രം ചെരിഞ്ഞു
തീമഴയായി പെയ്യാൻ മോഹം.

കാടുകളിൽ നിന്നും
കുന്നുകളിൽ നിന്നും
വീട്ടുമുറ്റത്തേക്ക് വന്നെത്തിയ
മഴയിപ്പോൾ,
അപ്പുറത്തുള്ള നിൻ്റെ
തലച്ചോറിൽ നിന്ന്
കരഞ്ഞുപിറക്കുന്നു.

നമ്മുടെ
അതിർത്തികളിൽ പെയ്ത
എല്ലാ മഴകൾക്കും
സ്നേഹത്തിൻ്റെ തണുപ്പും
നന്മയുടെ ഒഴുക്കുമുണ്ടായിരുന്നു.

നമ്മുടെ അതിർത്തിക
ളിലിപ്പോൾ, നമുക്ക്
നനഞ്ഞു നടക്കുവാൻ
മഴ പെയ്യാറില്ല,
വെടിയൊച്ചകൾ മാത്രമായി
രൂപം മാറുന്ന
ഇടിമുഴക്കങ്ങൾ മാത്രം.

ആരുടെയും
അതിർത്തികൾ ഇപ്പോൾ
ശാന്തമല്ല.
പെയ്യുന്ന മഴ ഒട്ടു തണുപ്പുമുള്ളതല്ല.
കുടപിടിച്ചു
നടക്കുന്നവരൊക്കെ
തീമഴയേറ്റ് മരിക്കുന്നവർ മാത്രം.

കാസർകോട് ജില്ലയിലെ മടിക്കൈ സ്വദേശി. 2021 ൽ കാസർകോട് ട്രാഫിക്ക് പോലീസ് സ്റ്റേഷനിൽ പാർട്ട് ടൈം ജീവനക്കാരനായി പോലീസ് വകുപ്പിൽ എത്തി. മഴ വീടണയുന്നു, തവള, വേവലാതി പിടിച്ചവൻ്റെ ആത്മഹത്യാ കുറിപ്പ് എന്നീ കഥാസമാഹാരങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. തൃശൂർ ബുക്കർ മീഡിയ പുറത്തിറക്കിയ "ഞാൻ കണ്ട നാർകേളൻ" എന്നത് ആദ്യ നോവലാണ്. ദേശാഭിമാനി പത്രത്തിൻ്റെ നീലേശ്വരം റിപ്പോർട്ടറായി 12 വർഷം പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ "മരണാസക്തൻ " എന്ന നോവലിൻ്റെ പണിപ്പുരയിലാണ്. കഥ, കവിത എന്നിവയ്ക്ക് പുറമേ നാടകം, തിരക്കഥ എന്നിവയും എഴുതിയിട്ടുണ്ട് കൊയിലാണ്ടി കുറുവങ്ങാട് ശക്തി തിയ്യറ്റേഴ്സ് 2010 ൽ ഏർപ്പെടുത്തിയ ഇ.കെ.പി സ്മാരക ചെറുകഥാ അവാർഡ്, പുരോഗമന കലാസാഹിത്യസംഘം ചെറുവത്തൂർ ഏരിയ കമ്മറ്റി ഏർപ്പെടുത്തിയ സംസ്ഥാനതല കെ.എം.കെ. സ്മാരക ചെറുകഥാ അവാർഡ്, ജോയിൻ്റ് കൗൺസിലിൻ്റെ 2010 ലെ സംസ്ഥാന ചെറുകഥാ അവാർഡ്, കൊടക്കാട് സർവ്വീസ് സഹകരണ ബാങ്കിൻ്റെ സംസ്ഥാനതല വജ്രജൂബിലി പുരസ്ക്കാരം, 2015 ലെ ടി.എസ്. തിരുമുമ്പ് സ്മാരക കവിത പുരസ്ക്കാരം, തെളിനീർ പുരസ്ക്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.