അഞ്ജലീ ബദ്ധ

കേറുവാനാരുമില്ല
വെള്ളമിരച്ചെത്തും തുളവീണ
കൊട്ടവള്ളം കണക്കെയിളകുമിരു –
വഴിക്കണ്ണുകളിലൊന്നിലും.

ഇരുൾക്കൊമ്പനൊ,രൊറ്റയാ-
മമ്പിളിക്കൊമ്പും കുലുക്കി
തുമ്പിക്കരം പൊക്കി നീന്തും
നവചിത്രം വരച്ചിട്ടു
മനക്കണ്ണാൽ ചുവരിന്മേൽ.

വരുവാനാരുമില്ലേ-
ഇറങ്ങിപ്പോകുവാനുമാരുമില്ലേ?
വിറയ്ക്കുന്നു വൃദ്ധയിലകൾ
കിടക്കും
ഭൂതല സദനത്തിൽ.

ഇരുൾച്ചുരുളുകണക്കെയുരുണ്ട്
കേറിപ്പോകുന്നു-
മേഘങ്ങളിരുതോണിയാം
തിമിരക്കണ്ണിൽ.

മറുജന്മക്കൊടുംചൂടിൽ
ഉടൽവേവും പുഴയോരത്തവരാദ്യം
ചേക്കേറി,ത്തുഴഞ്ഞതാണീ-
പഴഞ്ചൻ മിഴിത്തോണികൾ.

തുളവീണതാം മട്ടിൽ
വലുതായ് കൃഷ്ണഗോളം,
മുങ്ങിപ്പൊങ്ങി വീർക്കും –
മിഴിത്തോണിയിറങ്ങി
മൃതിപദങ്ങളുമായി
വരുന്നുണ്ടാരോ.

ഇരുൾഗേഹത്തിൻ –
ഇരു നക്ഷത്രജാലകക്കണ്ണും
പാതിചാരി
തുഴരണ്ടു കരങ്ങളയാൾ,
ദഹിപ്പിച്ചു പയ്യെ.

മഴവെള്ളം കണക്കിരച്ചെത്തും
തുളവീണ വഴിക്കണ്ണിൻ
കൊട്ടവള്ളത്തി-
ലനുയാത്രയായ്.

ഇരുൾക്കൊമ്പനെപ്പോ,ലൊറ്റയാ-
മമ്പിളിക്കൊമ്പും കുലുക്കി
തുമ്പിക്കരം പൊക്കി പോകുന്നു
പുരാതനചിത്രം കണക്കെ.

കണ്ണൂർ സ്വദേശി. ആനുകാലികങ്ങളിലും ഓൺലൈനിലും എഴുതുന്നു. 'രജസ്വല' ' മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. ചടയൻ ഗോവിന്ദൻ ദിന അനുസ്മരണ കഥാരചന മത്സരത്തിൽ ഒന്നാം സ്ഥാനവും പ്രഥമ പി. ഒമർ സാഹിത്യ പുരസ്‌കാരം 'മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്ന കവിതാ സമാഹാരത്തിനും ലഭിച്ചിട്ടുണ്ട്.