പ്രണയമുണ്ടായിരിക്കയാലാവണം

അകലെയെങ്ങോ പൂക്കുന്നരളിതൻ
ഗന്ധമെന്നിൽ കുളിർ നിറയ്ക്കുന്നതും

ചോന്നവറ്റൽമുളകിന്റെ നീരിലും
മധുരമൂറി നുണഞ്ഞിരിക്കുന്നതും

വിജനമാമൊരു പാതയെന്നുള്ളിലേ
ക്കൊരു നിഴൽത്തണുപ്പായി നിറയവേ

ഓർത്തു കൈവിരൽ കോർത്തു നടന്നതും
പ്രണയമുണ്ടായിരിക്കയാലാവണം

തുള്ളി പോലും പൊഴിയാതിരിക്കവേ
കണ്ണടച്ചു നനയാൻ കഴിവതും

പാതി ചാരിയ വാതിൽപ്പഴുതിലൂ –
ടോർമ്മയിൽ പദനിസ്വനം കേട്ടതും

കുഞ്ഞു കാറ്റിലുലയുന്നയില്ലിതൻ
ചോട്ടിലീയുഷ്ണ സായന്തനങ്ങളിൽ

ഓർത്തു ചാരിയിരിക്കുവാനായതും
പ്രണയമുണ്ടായിരിക്കയാലാവണം

കാത്തുവച്ചൊരു കുന്നിക്കുരുമണി
കാറ്റിനോട് കഥ പറയുന്നതും

ചുണ്ടിലൂറിയ പൂവിന്റെ പുഞ്ചിരി
കണ്ടു നന്നായ് മനം കുളിർക്കുന്നതും

തൊട്ടുനോക്കാതെ കുങ്കുമച്ചോപ്പിനെ
മൊത്തമായി പകർന്നെടുക്കുന്നതും

ഉള്ളിലൂറുന്ന കൊച്ചു നീർച്ചാലുപോൽ
പ്രണയമുണ്ടായിരിക്കയാലാവണം

നൂറനാട് പടനിലം സ്വദേശിനി. തകഴി DBHSS ഹയർ സെക്കണ്ടറി അധ്യാപികയാണ്. ആനുകാലികങ്ങളിൽ കവിതകൾ എഴുതുന്നു