നിമീലിത

അറപ്പിന്റേയും വെറുപ്പിന്റേയും
വാക്കുകൾക്കിടയിൽ കിടന്ന്
അവളുടെ ജീവരക്തം
ഇറ്റു വീഴാൻ തുടങ്ങി,
പോകപ്പോകെ അത്,
സ്നേഹരാഹിത്യത്തിന്റേയും,
അസ്വാതന്ത്ര്യത്തിന്റേയും വഴികളിൽ
പരന്നൊഴുകാൻ തുടങ്ങിയപ്പോൾ
അവളുടെ ചിലങ്കയുടെ മുത്തുകളിൽ
ക്ലാവു പിടിക്കാനും
സ്വപ്നങ്ങളുടെ തൂവലുകൾ
കൊഴിയാനും തുടങ്ങി.

വാക്കുകളുടെ വിസ്‌ഫോടനത്തിൽ
ഒഴുകിപ്പോവുന്ന ജീവിതത്തിന്റെ
ഭയാനകതയിലായിരുന്നു അവളപ്പോൾ
മൗനത്തിന്റെ
ഇടനാഴി അവസാനിക്കുന്നിടത്ത്
വാക്കുകളുടെ പൂക്കാലം
അവൾ പ്രതീക്ഷിച്ചിരുന്നു
അതിൽ നിറയെ സ്നേഹത്തിന്റെ
വർണ്ണത്തുമ്പികൾ പറക്കുമെന്നും,

നിരർത്ഥകമായ
പൂക്കാത്ത മൗനത്തിന്റെ
ശ്വാസം കിട്ടാത്ത പിടച്ചിലിൽ,
അകവും പുറവും നീറി നീറി
അവളുടെ ജീവിതം നീണ്ടു നീണ്ടു പോയി
നൂറായിരം വാക്കുകളുടെ നിസ്സംഗതയിൽ
പ്രതീക്ഷിച്ച വാക്കിന്റെ
വെളിച്ചം അവളെ പുണർന്നില്ല.

വാക്കേ, നിന്റെ കപടതയിൽ
ശിഥിലമാക്കപ്പെട്ട ആ മനസ്സിൽ
വിഭ്രാന്തിപൂത്ത്
അവൾ ഇന്ന്
ജീവിതത്തിൽ നിന്ന് ഇറങ്ങിപ്പോയിരിക്കുന്നു
വാക്കുകൾ അപ്രസക്തമായ ഈ വേളയിൽ
വെള്ള പുതച്ച അവളുടെ നെറ്റിയിൽ
ഒരു ചുംബനം നൽകി തിരിച്ചു നടക്കട്ടെ.

കോഴിക്കോട് സ്വദേശിനി ആണ്. മലപ്പുറം, കൊണ്ടോട്ടി ഗവ: ജി യു പിഎസിൽ അധ്യാപിക.