കൊടികളുടെ ഗണിതം

അനീതിയുടെ
അസംഖ്യം ഘനരൂപങ്ങളോട്
നിരന്തരം കലഹിച്ച്,
സമത്വത്തിന്റെ ഉപരിതലങ്ങളിലേക്ക്
പറന്നുയർന്ന കൊടികൾ
നിറഭേദങ്ങളാൽ
അധികാര ജ്യാമിതിയുടെ
വൃത്തസ്തൂപികകളിൽ
അലങ്കാരമായി.

ദീർഘചതുരത്തിന്റെ
വിശാല സമവാക്യങ്ങളിൽ
പശിമചേർത്ത
ദേശീയ ഭക്തിഗാഥകൾ
വികർണ്ണങ്ങളായ്
പുതിയ അടയാളങ്ങളുയർത്തി.

കുറുവടികളിൽ…
കുന്തമുനകളിൽ…
ഓവർലോക്കുചെയ്യപ്പെട്ട
ഊടുകളോടെ
ചെറുകോണുകളുമായി.

അധികവും ന്യൂനവും കൊരുത്ത
വ്യവഹാരക്രിയകൾ…
പെരുക്കലുകളുടെ
അങ്കഗണിത
അപ’ഹരണ’യാത്രകൾ…

ശിഷ്ടം-
വെറും കീറത്തുണികൾ!

കണ്ണൂർ സ്വദേശി. ദുബായിൽ ജോലി ചെയ്യുന്നു. ആനുകാലിക മാഗസിനുകളിലും സോഷ്യൽ മീഡിയകളിലും എഴുതുന്നു. 'ഗുൽമോഹർ ഇത് നിനക്കായ്', 'നീക്കിയിരുപ്പ്', 'നിന്നോർമ്മയിൽ', 'ചില നേരങ്ങളിൽ' തുടങ്ങിയ ആൽബങ്ങൾക്ക് വരികൾ എഴുതി. 'ലേബർ ക്യാമ്പുകളിലെ തലയിണകൾ' എന്ന കവിത സമീപകാലത്തു വളരെ ശ്രദ്ധ നേടുകയുണ്ടായി.