കുറ്റസമ്മതം

യസ്, യുവറോണര്‍,
പബ്ലിക് പ്രസിക്യൂട്ടര്‍
അടിച്ചുവാരിയെടുത്ത്
എന്റെമേൽചൊരിഞ്ഞ
ആരോപണങ്ങളൊന്നും
ഞാൻ നിഷേധിക്കുന്നില്ല!
എനിക്കു പറയാനുള്ളതുകൂടി കേള്‍ക്കാൻ
കോടതി തയ്യാറാവണമെന്ന്
അപേക്ഷിക്കുന്നു.

കവിയുടെ ഇടനെഞ്ചിലും
മെയ്യാകെയുമായി
നാരാചമുനയാൽ
അമ്പത്തിയൊന്നുകുത്തുകള്‍കൊണ്ട്
അലങ്കരിച്ചതും
ചോരയിൽ
തീര്‍ത്ഥസ്നാനംചെയ്തതും
നിഷേധിക്കുന്നില്ലഞാൻ!

കത്തുന്ന യാഥാര്‍ത്ഥ്യങ്ങളിലിരുന്ന്
തിളങ്ങുന്ന അസത്യങ്ങളാൽ
ജനതയെ പിന്നോട്ടുനടത്തിയ
ആ നുണനിര്‍മ്മാണശാലപൂട്ടിക്കാൻ
മറ്റൊരുവഴിയുണ്ടായിരുന്നില്ല!

അന്യഥാ പാറിപ്പറക്കേണ്ട
പദങ്ങളുടെ ചിറകുമുറിച്ച്,
പൊൻകമ്പിയാൽതീര്‍ത്ത അഴിക്കൂട്ടിൽ
അംഗീകാരങ്ങളുടെ പാലും പഴവും വിളമ്പി
തത്തമ്മേപൂച്ച പാടിച്ച,
തെറികളും അസഭ്യങ്ങളും
അരുതാക്കാഴ്ചകളും
നൂലിലൂടെ ഇറങ്ങിവരുന്ന
ചൊറിയൻപുഴുക്കളായി തിമര്‍ക്കുന്ന
ആകാശത്തിൽ,
ഉറക്കുപാട്ടിന്റെ ഈണങ്ങളായി
വക്കുംകോണുമില്ലാത്ത സംസ്കൃതപദങ്ങള്‍
കാറ്റിലെ ഉണക്കിലപോലെ പറത്തിവിട്ട,
ഉണങ്ങിയ ഞെരിഞ്ഞിൽക്കായപോലുള്ള
ഉണ്മയെ
പഞ്ഞിത്തുണ്ടുപോലുള്ളപദങ്ങളാൽ
പാടിനീട്ടിയ,
അന്തവും കുന്തവുമില്ലാത്തജനതയെ
പാട്ടിലാക്കി,
അവനവൻപ്രതിഛായകളുടെ
പലപതിപ്പുകളിറക്കിവിറ്റ
മുതലക്കണ്ണീരിന്റെ സംഭരണിയായ,
പെരുംനുണകളുടെ അണുപ്രസാരത്താൽ
വരുങ്കാലംപോലും ഉണക്കിക്കളയുന്ന ഒരു കവിയെ,
നിയമാതീതമായി
ഭീമാകാരമായി വളരുന്ന
ഒരു നിഴൽപ്പെരുക്കത്തെ
എന്നേക്കുമായി ഡിലീറ്റുചെയ്യാൻ
മറ്റുുവഴിയുണ്ടായിരുന്നില്ല.

അതിനാൽ,
പൊതുതാത്പര്യ സംരക്ഷണത്തിനായി
ഞാൻ ചെയ്തതായ
ആ മഹത്തായ കര്‍മ്മത്തെ ഉള്‍ക്കൊണ്ട്
എന്നെ ജീവപര്യന്തം സംരക്ഷിക്കാൻ
ഉത്തരവുനല്കിയാലും!

ദാറ്റ്സ് ആള്‍, യുവറോണര്‍!
(സ്വര്‍ണ്ണംപൂശിയ കസാരകള്‍ കിനാക്കണ്ട
ന്യായാധിപൻ
വലംകൈയിലെ ചുറ്റികകൊണ്ട്
ആഞ്ഞുമേടിയത്,
മേശപ്പുറത്തു പരത്തിവെച്ച
തന്റെ ഇടംകൈവിരലുകള്‍ക്കുമേലെയായിരുന്നതിനാൽ,
കോടതി രക്തസാക്ഷിയാവുകയും
വിധിപ്രസ്താവം
അനിശ്ചിതകാലത്തേക്കു നീട്ടിവെക്കുകയും ചെയ്തു!)

കോഴിക്കോട് ജില്ലയിലെ മൊകേരി സ്വദേശി. ഇപ്പോള്‍ ചൊക്ലിയിൽ താമസിക്കുന്നു. നരിപ്പറ്റ, രാമർനമ്പ്യാർസ്മാരക ഹയർ സെക്കന്ററി സ്കൂളിൽ അദ്ധ്യാപകനായിരുന്നു. ആനുകാലികങ്ങളിലും,നവമാധ്യമങ്ങളിലും എഴുതുന്നു. കന്യാസ്ത്രീകള്‍,ഓർമ്മമരം എന്നീ കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.