ഒറ്റുകാരൻ

കണ്ണീരിൽ കുതിരുന്ന
എഴുത്തുകടലാസിൽ
അക്ഷരവടിവുകൾ
വികൃതചിത്രങ്ങളായ്

കാന്തസൂചികൾപോലെ
പറ്റിച്ചേർന്നിരിപ്പായ്
തൂലികത്തുമ്പിൽ തന്നെ
കൂരിരുൾക്കരിനാഗം

ചുക്കിച്ചുളിഞ്ഞു വീഴും
ക്രൗര്യത്തിൻ സ്പന്ദനങ്ങൾ
മനസ്സാം കൊടുങ്കാട്ടിൽ
കരിയിലക്കൂട്ടമായ്

ഉടലുരുക്കും വഹ്നി
തണുവണിഞ്ഞുനില്ക്കും
പ്രകൃതീശ്വരി പോലും
തോറ്റു പിന്മാറിപ്പോകും

കനകപ്പടവുകൾ
കരിങ്കൽക്കോട്ടകളായ്
മൂകതാമൃതികളിൽ
തിരനോട്ടം ചൊരിഞ്ഞു

ഒരു തോണിയിലൂടെ
യാത്രയായവർ നമ്മൾ
നവസൗരഭ്യം തൂകി
പിരിയാതിരുന്നവർ

സ്വാർത്ഥക്കൊടും ചിരിയായ്
കള്ളിമുൾ വിതറുന്നു
പാദങ്ങൾ വിണ്ടുകീറി-
ത്തളർന്നു പിന്മാറുവാൻ…

ഘോരമാം ഗ്രഹണത്താൽ
അന്ധകാരത്തിൻ മറ
തീർത്തിടും ഒറ്റുകാരാ
പുതിയ യൂദാസോ നീ…

നിൻ കൈയിൽ ചുടുചോര
മനസ്സിൽ മുള്ളാണികൾ
മിഴികൾ അഗ്നികുണ്ഡം
ദേഹമോ കരിമ്പാറ

കിനാവള്ളിക്കുരുക്കിൽ,
അഗാധക്കയത്തിൽ ഞാൻ
മുങ്ങിത്താഴുമ്പോൾ നീയോ
മുഴക്കുമട്ടഹാസം!

ആലപ്പുഴ ജില്ലയിൽ മുതുകുളത്ത്എ ജനിച്ചു. എ.ല്ലാ മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിലും കവിതകൾ എഴുതി. നാലു കവിതാ സമാഹാരങ്ങൾ ഉൾപ്പെടെ 10 കൃതികൾ പ്രസിദ്ധീകരിച്ചു. ചുവച്ചു രാശി, എഴുതാൻ പറ്റാത്ത ചിലത്, അപരിചിതന്റെ ചിരി, വെപ്പാട്ടി എന്നിവ കവിതാ സമാഹാരങ്ങൾ. ഹെഡ്മാസ്റ്റർ ആയിരുന്നു. സ്വമേധയാ സർവ്വീസിൽ നിന്നും വിരമിച്ചു.