ഉദയസൂര്യൻ്റെ നാട്ടിലൂടെ – 5

“മനുഷ്യമനസ്സിൽ അജ്ഞാതമായ ഒരു ഭയം എല്ലായ്‌പ്പോഴും പതിയിരിപ്പുണ്ട്. അത് അനിശ്ചിതത്വത്തിൽ അധിഷ്ഠിതവും മാനസികമായി ദുർബലമാകുന്ന ഘട്ടത്തിൽ നമ്മെ കീഴ്‌പ്പെടുത്തുന്നതുമാണ്.”

നിരവധി മലകൾ ഞാൻ കയറിയിട്ടുണ്ട്, അപരിചിതവഴികളിലൂടെ നടന്നിട്ടുണ്ട്, അപ്പോഴൊന്നും ഒരിക്കലും ഭയത്തിൻ്റെ ഒരംശം പോലും എന്നെ സ്പർശിച്ചിട്ടില്ല. ധൈര്യശാലിയായ ഒരു യോദ്ധാവിനെപ്പോലെയാണ് അപ്പോഴൊക്കെ ഞാൻ മുന്നേറിയത്. എന്നാലിപ്പോൾ എൻ്റെ ചിന്തകളിൽ എനിക്ക് നിയന്ത്രണമില്ലാതായിരിക്കുന്നു. വർഷങ്ങൾക്കുശേഷം ഇന്ന്, എൻ്റെ ജപ്പാൻ യാത്രാനുഭവം എഴുതാനിരിക്കുമ്പോൾ, അതിരുകടന്ന ആവേശവും ജിജ്ഞാസയും കാരണം ആ യാത്രയിൽ ഞാൻ നേരിടേണ്ടി വന്ന കാര്യങ്ങൾ കുത്തൊഴുക്കായി ഓർമയിൽ കടന്നുവരുന്നു.

ആദ്യമേ പറയട്ടെ, ജാപ്പനീസ് സംസ്കാരത്തോടും പാരമ്പര്യത്തോടും അവിടുത്തെ ജനങ്ങളോടുമുള്ള എൻ്റെ ആദരവ് വാക്കുകൾക്ക് വിശദീകരിക്കാൻ കഴിയുന്നതിലും അധികമാണ്.

21 ജൂലൈ 2019

രാവിലെ 5:00 മണിക്ക് ക്ലോക്കിൻ്റെ അലാറം കേട്ട് ഞാനുണർന്നു. ജനാലയിലൂടെ പുറത്തേക്ക് നോക്കി. കബുക്കിച്ചോയിൽ കഴിഞ്ഞ രാത്രിയിൽ നടന്ന സംഭവങ്ങളിൽ എൻ്റെ മനസ്സ് അസ്വസ്ഥമായിരുന്നു. ഞാൻ കട്ടിലിൽ പലതവണ തിരിഞ്ഞു മറിഞ്ഞു. എനിക്കറിയാം, മുന്നോട്ട് പോകണം, ഇന്നലെ കടന്നുപോയി, നാളയെക്കുറിച്ച് ഉറപ്പുമില്ല, എനിക്കുള്ളത് ഇന്നാണ്. അതിനാൽ ഇന്നിനെ പ്രയോജനപ്പെടുത്തണം. ഒടുവിൽ അസ്വസ്ഥതയോടെ കിടക്കയിൽ നിന്ന് എഴുന്നേറ്റു. തെരുവിൽ വളരെ നേരത്തെ തന്നെ തിരക്കു തുടങ്ങിയിരിക്കുന്നു. തെരുവിലൂടെ നടക്കുന്നവരെ ഞാൻ കുറച്ചുനേരം നിരീക്ഷിച്ചു, അവരിൽ ഭൂരിഭാഗവും ജോലിക്ക് പോകുന്നതോ, ജോലി കഴിഞ്ഞ് വരുന്നതോ അല്ലെങ്കിൽ നടക്കാൻ പോകുന്നവരോ ഒക്കെയായിരുന്നു. മെല്ലെ ദീർഘമായി ശ്വാസമെടുത്ത ശേഷം ഞാൻ എന്നോടുതന്നെ പറഞ്ഞു, ഇതെൻ്റെ മോഹയാത്രയാണ്. അത്രമേൽ കൊതിച്ചാണ് ഞാനിവിടെ എത്തിയതും. എൻ്റെ ലക്ഷ്യം, അതാണ് പ്രധാനം. ആദ്യം യാത്രയ്ക്ക് തയ്യാറാകണം. പിന്നെ ടോക്കിയോ ബസ് സ്റ്റേഷനിലേക്ക് പോകണം. ഒട്ടും വൈകിയില്ല, വേഗം തയ്യാറായി, ബാഗുകൾ പാക്ക് ചെയ്തു.

കർട്ടനുകൾക്കിടയിലൂടെ അരിച്ചിറങ്ങുന്ന മൃദുവായ വെളിച്ചം മുറിയിൽ നിറഞ്ഞു നിൽക്കുന്നു. ഒരു പഴയ സുഹൃത്തിനോട് വിടപറയുന്നതുപോലെ, ഭിത്തികളിൽ ആ വെളിച്ചം വിഷാദം വരയ്ക്കുന്നു. സ്വന്തം വീടു വിട്ട് ദൂരെദേശത്തേക്കു പോകുന്നതുപോലെ! ഈ താത്കാലിക വാസസ്ഥലത്ത് ഞാൻ ആശ്വാസവും ക്ഷണികമായ സ്വത്വബോധവും കണ്ടെത്തിയെന്നോ?! അങ്ങനെ, ഒരു നെടുവീർപ്പോടെ, ഞാൻ ആ മുറിയുടെ വാതിൽ പുറത്തുനിന്നും അടച്ചു തുടർയാത്രയ്ക്കു പുറപ്പെട്ടു.

ടോക്കിയോ ബസ് സ്റ്റേഷനിലേക്കും അവിടെ നിന്ന് ഫുജികാവാഗുച്ചിക്കോയിലേക്കുമുള്ള ബസ് എവിടെ നിന്നുകിട്ടുമെന്ന് ഞാൻ ഫ്രണ്ട് ഓഫീസ് റിസപ്ഷൻ മാനേജരോട് ചോദിച്ചു. അവൾ അത് വിശദമായി പറഞ്ഞുതന്ന ശേഷം, ആ വഴി ഒരു പേപ്പറിൽ വിശദമായി വരച്ചു തന്നു. അവളുടെ ആ പ്രവൃത്തി എന്നെ ബോസ്, ഒകദ-സാനെ ഓർമ്മിപ്പിച്ചു. വരച്ചുകൊണ്ടാണ് അദ്ദേഹം പലപ്പോഴും കാര്യങ്ങൾ വിശദീകരിച്ചിരുന്നത്. ഒരു കാര്യം പഠിപ്പിക്കുന്നതിനോ വിശദീകരിക്കുന്നതിനോ ഉള്ള ജാപ്പനീസ് രീതിയാണിതെന്ന് എനിക്ക് തോന്നി. ഞാൻ പുറത്തിറങ്ങി, റെയിൽവേ സ്റ്റേഷനിൽ പോയി ടോക്കിയോ സ്റ്റേഷനിലേക്ക് പോകുന്ന ആദ്യത്തെ ട്രെയിൻ പിടിക്കുക എന്നതായിരുന്നു എൻ്റെ പ്ലാൻ. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ഷിൻജുകു സ്റ്റേഷൻ ആയിരുന്നു. ഞാൻ സ്റ്റേഷനിലെത്തി, ടോക്കിയോ സ്റ്റേഷനിലേക്കുള്ള ട്രെയിൻ ടിക്കറ്റ് വാങ്ങി പ്ലാറ്റ്ഫോമിലേക്ക് ചെന്നു. എന്തൊരത്ഭുതം! ആ പ്ലാറ്റ്‌ഫോമിൽ ഞാൻ തനിച്ചായിരുന്നു. കുറച്ച് മിനിറ്റുകൾക്ക് ശേഷം രണ്ട് കൗമാരക്കാരായ പെൺകുട്ടികൾ അതേ പ്ലാറ്റ്‌ഫോമിലെത്തി. ലോഹത്തിൻ്റെയും യന്ത്രസാമഗ്രികളുടെയും വേറിട്ട ഗന്ധം വായുവിൽ കലർന്നിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു, അത് വിചിത്രമായിത്തോന്നി.

ഞാൻ അവിടെ നിൽക്കുമ്പോൾ, ഒരു നേർത്ത കാറ്റ് വീശി, എന്തുകൊണ്ടെന്നറിയാതെ എൻ്റെ നട്ടെല്ലിലൂടെ ഒരു തരിപ്പ് കടന്നു പോയി. ആ സ്റ്റേഷൻ അതിൻ്റെ ഭൂതകാലത്തിൻ്റെ ഓർമ്മകളിൽ കുടുങ്ങിക്കിടക്കുന്നതുപോലെ. എന്നിൽ, ഒരു ആശയക്കുഴപ്പം ഉടലെടുത്തു, ഞാൻ ശരിയായ പ്ലാറ്റ്‌ഫോമിലാണോ ഉള്ളത് എന്ന ചിന്ത ഉണർന്നു. എന്നാൽ ആ സംശയം ദുരീകരിക്കാൻ തക്ക യാതൊരു സൈൻബോർഡും അവിടെ കണ്ടെത്താനായതുമില്ല. എൻ്റെ മനസ്സിൽ സംശയം ദൃഢപ്പെട്ടു. കടന്നുപോകുന്ന ഓരോ നിമിഷവും എന്നിൽ അനിശ്ചിതത്വം വർദ്ധിപ്പിച്ചു, ഒടുവിൽ അവിടെ കണ്ട ആ രണ്ട് പെൺകുട്ടികളോട് ടോക്കിയോ ട്രെയിനിനായി ഇവിടെത്തന്നെയാണോ നിൽക്കേണ്ടത് എന്നു ചോദിച്ചു. ഞാൻ ശരിയായ പ്ലാറ്റ്ഫോമിലാണെന്നും അടുത്ത ട്രെയിൻ ടോക്കിയോയിലേക്കാണെന്നും അവർ പറഞ്ഞു. ഏതാനും മിനിറ്റുകൾക്കുള്ളിൽ ട്രെയിൻ എത്തി. ഞാൻ ട്രെയിനിനുള്ളിൽ കയറി. ട്രെയിൻ ടോക്കിയോ സ്റ്റേഷനിൽ എത്താൻ അധികം സമയം എടുത്തില്ല.

ഇനി എൻ്റെ അടുത്ത ദൗത്യം ഫുജികാവാഗുച്ചിക്കോയിലേക്ക് പുറപ്പെടുന്ന ബസ് കണ്ടെത്തുക എന്നതാണ്. ഞാൻ ബസ് സ്റ്റേഷനിലേക്കുള്ള വഴി ചോദിച്ചു മനസ്സിലാക്കി. ടോക്കിയോ സ്റ്റേഷൻ താരതമ്യേന വലുതായിരുന്നു; അതിൻ്റെ വ്യാപ്തിയും സങ്കീർണ്ണതയും നിശ്ചയമായും അപരിചിതരെ ഭയപ്പെടുത്തും. തിരക്കുപിടിച്ച ജനക്കൂട്ടം അസംഖ്യം ഇടനാഴികളിലൂടെയും പ്ലാറ്റ്‌ഫോമുകളിലൂടെയും നീങ്ങുന്നു. സ്‌റ്റേഷനിൽ പുതിയതായി വരുന്ന ഒരാൾക്ക്, എല്ലാ വളവും തിരിവും ഒന്നുപോലെ തോന്നും. വഴിതെറ്റിപ്പോവുമോ എന്ന ഭയം എനിക്കുണ്ടായി. ഒരു വിധത്തിലാണ് ഞാൻ ടോക്കിയോ റെയിൽവേ സ്റ്റേഷനിൽ നിന്നും പുറത്തു കടന്ന് ബസ് സ്റ്റേഷനിൽ എത്തിയത്.

ഫ്യൂജികാവാഗുച്ചിക്കോയിലേക്കുള്ള ബസ് അരമണിക്കൂറിനുള്ളിൽ പുറപ്പെടുന്നു എന്ന് എഴുതിയ ബോർഡ് കണ്ടു. ഞാൻ അവിടെ കാത്തു നിന്നു. കുറച്ചു സമയം കഴിഞ്ഞ് ബസ് വന്നു. പ്രസന്നവും വശ്യവുമായ മുഖമുള്ള ഒരു മധ്യവയസ്കനായിരുന്നു ഡ്രൈവർ. ഞാൻ അയാളുടെ അടുത്ത് ചെന്ന് ചോദിച്ചു “ഇതാണോ ഫുജികാവാഗുച്ചിക്കോയിലേക്കുള്ള ബസ്?” അയാൾ പുഞ്ചിരിച്ചുകൊണ്ട് സൈൻബോർഡിലേക്ക് വിരൽ ചൂണ്ടി. പിന്നെ, ലഗേജ് കമ്പാർട്ടുമെൻ്റിൽ സൂക്ഷിക്കാം, ബസിനുള്ളിൽ കയറിയിരിക്കൂ എന്ന് പറഞ്ഞു. ഞാൻ ഡ്രൈവറുടെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് ലെഗേജ് ഏൽപ്പിച്ചശേഷം പോയി ബസിൻ്റെ മധ്യഭാഗത്തായി ഒരു സീറ്റിൽ ഇരുന്നു.

സമയമായപ്പോൾ, അഞ്ചുമിനിറ്റിനുള്ളിൽ ബസ് പുറപ്പെടുമെന്ന് ഡ്രൈവർ അറിയിച്ചു. ബസിൽ അധികം ആളുകളുണ്ടായിരുന്നില്ല. ഞങ്ങൾ യാത്ര തുടങ്ങി. ഞാൻ ജനാലയിലൂടെ പുറത്തേക്ക് നോക്കിയിരുന്നു.

സമയം മുന്നേറുന്തോറും എന്നിൽ ആവേശം നിറഞ്ഞു. ടോക്കിയോയിലെ തിരക്കുള്ള നഗരവീഥികളിലൂടെയാണ് ബസ് കടന്നുപോകുന്നത്. ഏകദേശം രണ്ടര മണിക്കൂർ നീളും ഈ യാത്ര. മെല്ലെ യാത്ര നഗരം കടന്ന് ഗ്രാമങ്ങളിലേക്കു പ്രവേശിച്ചു. അവിടം മുതൽ കാഴ്ചകളിൽ പ്രകൃതിയുടെ ദൃശ്യഭംഗി നൃത്തം ചെയ്തു തുടങ്ങി. പച്ചപ്പിൻ്റെ തെളിച്ചങ്ങൾ നിറഞ്ഞുമേളിക്കുന്ന ഗ്രാമക്കാഴ്ച്ചകൾക്കപ്പുറം ഗാംഭീര്യമുള്ള പർവതങ്ങൾ ദൂരെ കാവൽ നിൽക്കുന്നു. അവയുടെ കൊടുമുടികൾ സ്വർഗത്തിലേക്കുള്ള പ്രവേശന കവാടമെന്ന മട്ടിൽ മേഘങ്ങളാൽ പൊതിഞ്ഞു കാണപ്പെട്ടു, താഴെ താഴ്‌വരകളിലൂടെ വളഞ്ഞുപുളഞ്ഞു നദികൾ കുതിച്ചു മുന്നേറുന്നു. റോഡിൻ്റെ ഓരോ തിരിവിലും വളവിലും ഒരു പുതിയ ലോകം എനിക്കു മുന്നിൽ തുറന്നു കിട്ടി.

സമയം മുന്നോട്ടു പോകെ എനിക്ക് വിശക്കാൻ തുടങ്ങി. ഞാൻ ബാഗ് തുറന്ന് ഒരു ചെറിയ ബിസ്ക്കറ്റ് കവർ എടുത്തു. അപ്പോഴാണ് ബസിനുള്ളിൽ ഭക്ഷണം അനുവദനീയമല്ല എന്ന ബോർഡ് എൻ്റെ ശ്രദ്ധയിൽ പെട്ടത്. അതോടെ ഞാൻ ബിസ്ക്കറ്റ് ബാഗിലേക്ക് തിരിച്ചു വെച്ചു. “നിയമങ്ങൾ” സാമൂഹ്യ ജീവിതത്തിൻ്റെ അനിവാര്യമായ ഭാഗമാണ്. നിയമങ്ങൾ ബഹുമാനിക്കപ്പെടേണ്ടതും പാലിക്കപ്പെടേണ്ടതുമാണ് എന്ന തത്വത്തിൽ വിശ്വസിക്കുന്നവരാണ് സമൂഹത്തിൻ്റെ വഴികാട്ടികളായി വർത്തിക്കുക, നിയമങ്ങളിൽ നിന്ന് വ്യതിചലിക്കുന്നത് അരാജകത്വത്തിനും വിയോജിപ്പിനും ഇടവരുത്തും. ഒരു യാത്രികനെന്ന നിലയിൽ പ്രത്യേകിച്ചും, ഞാൻ എപ്പോഴും നിയമങ്ങൾ അനുസരിക്കാൻ ഇഷ്ടപ്പെടുന്നു. എന്നിരുന്നാലും, ചില സമയങ്ങളിൽ ജിജ്ഞാസകൊണ്ട് ചില നിയമങ്ങൾ ലംഘിച്ചിട്ടുമുണ്ട്. അത് മനുഷ്യസ്വഭാവമാണ്. ഞങ്ങൾ യാത്ര ആരംഭിച്ച് രണ്ട് മണിക്കൂർ കഴിഞ്ഞു, ഇപ്പോൾ ഫുജികാവാഗുച്ചിക്കോയുടെ അടുത്തെത്തിയിരിക്കുന്നു. ഞാൻ ബസ്സിറങ്ങി. അവിടെ കുറച്ചു ടാക്സികൾ യാത്രികരെ കാത്തുകിടപ്പുണ്ടായിരുന്നു. ഞാൻ ബുക്ക് ചെയ്തിരിക്കുന്ന ഹോട്ടൽ ബസ് സ്റ്റേഷന് സമീപത്തെവിടെയോ ആണ്. ടാക്സി പിടിക്കേണ്ട ആവശ്യമില്ല. ഹോട്ടലിലേക്കുള്ള വഴി ഒരു ടാക്സി ഡ്രൈവറോടു ചോദിച്ചു മനസിലാക്കി. പതിനഞ്ച് മിനിറ്റിലധികം സമയമെടുത്തു ഞാനാ ഹോട്ടലിൽ എത്തിച്ചേരാനായി. സൗന്ദര്യത്തിൻ്റെയും ശാന്തതയുടെയും യഥാർത്ഥ ഇടം എന്നു വിശേഷിപ്പിക്കാം ഈ ഹോട്ടലിനെ. ഒരു ഹോട്ടലിനപ്പുറം അതിൻ്റെ പരമ്പരാഗതവാസ്തുവിദ്യാ വൈഭവം ആരേയും ആകർഷിക്കും. സങ്കീർണ്ണമായ വിശദാംശങ്ങൾ നിറഞ്ഞ കരകൗശലവിദ്യാ ചാരുതയുടെ തെളിവാണ് ഞാനവിടെ കണ്ടത്. ഹോട്ടലിൻ്റെ മുറ്റത്ത് സുഗന്ധം പൊഴിക്കുന്ന പൂക്കൾ നിറഞ്ഞ മനോഹരമായ ഒരു പൂന്തോട്ടം കണ്ടു, ആകർഷകമായി വെട്ടിനിർത്തിയ പുൽത്തകിടികൾക്ക് അപ്പുറം, ശാന്തമായ ഒരു തടാകം കാണാം, അതിലെ ശാന്തമായ ജലം മുകളിലെ ആകാശത്തെ പ്രതിഫലിപ്പിക്കുന്നു. ഈ മനോഹരമായ അന്തരീക്ഷത്തിൽ പുറംലോകത്തിൻ്റെ തിരക്കുകൾക്കിടയിലും ശാന്തതയുടെയും ധ്യാനത്തിൻ്റെയും നിമിഷങ്ങൾ പ്രദാനം ചെയ്ത് സമയം നിശ്ചലമായി നിൽക്കുന്നതായി തോന്നി. തീർച്ചയായും, ആ ഹോട്ടൽ സമാധാനത്തിൻ്റെയും ശാന്തതയുടേയും ഒരു സങ്കേതമായിരുന്നു. ഞാൻ റിസപ്ഷൻ ലക്ഷ്യമാക്കി നടന്നു. പരമ്പരാഗത ജാപ്പനീസ് വാസ്തുവിദ്യയുടെ കാലാതീതമായ ചാരുതയിൽ നിലകൊള്ളുന്ന ആ ഹോട്ടലിൻ്റെ അന്തരീക്ഷം ആരേയുമാകർഷിക്കും. അതിൻ്റെ മുൻഭാഗം പൗരാണിക പ്രൗഢി വിളംബരം ചെയ്യുംവിധം സങ്കീർണ്ണമായ കൊത്തുപണികൾ കൊണ്ടു മനോഹരമായി അലങ്കരിച്ചിരിക്കുന്നു. ഉമ്മറപ്പടി കടക്കുമ്പോൾ, കാലം നിശ്ചലമായ ഒരിടത്തേക്കു പ്രവേശിക്കുന്നതുപോലെ. അകം തീർത്തും സ്വച്ഛവും ശാന്തവുമാണ്. വായുവിൽ ജാപ്പനീസ് ധൂപത്തിൻ്റെ നേർത്ത ഗന്ധം നിറഞ്ഞിരിക്കുന്നു.

പെരുമാറ്റത്തിൽ ആതിഥ്യമര്യാദ പ്രകടിപ്പിക്കുന്ന പ്രായമുള്ള ഒരാളാണു റിസപ്ഷൻ ഡെസ്‌ക്കിലുള്ളത്, അയാൾ റൂം രജിസ്ട്രേഷനിൽ അതിഥികളെ സഹായിക്കുന്നു. ജാപ്പനീസ് ആതിഥ്യമര്യാദയുടെയും പാരമ്പര്യത്തിൻ്റെയും ചൈതന്യം ഉൾക്കൊള്ളുന്ന അദ്ദേഹത്തിൻ്റെ സാന്നിധ്യം ഹോട്ടലിലെ ശാന്തമായ മരുപ്പച്ചയിൽ ആശ്വാസദായകമായിത്തോന്നി. അയാൾ എന്നെ നോക്കി പുഞ്ചിരിച്ചു. റിസപ്ഷൻ ഡെസ്‌കിൻ്റെ സൈഡിൽ ബാഗുകൾ വെച്ചശേഷം ബുക്കിംഗ് കൺഫർമേഷൻ നീട്ടി. അയാൾ കമ്പ്യൂട്ടർ പരിശോധിച്ച് എൻ്റെ മുറിയുടെ താക്കോൽ കയ്യിൽ തന്നു. ഹോട്ടലിലെ സൗകര്യങ്ങളും വിശദീകരിച്ചു.

ഞാൻ എൻ്റെ മുറിയിലേക്കു നടന്നു. ഇവിടെ മുറിക്കുള്ളിൽ പാദരക്ഷകൾ അനുവദിക്കില്ല. ഷൂസ് ഊരി ചെരുപ്പ് സൂക്ഷിക്കാനുള്ള പ്രത്യേക ഭാഗത്തു വെച്ചശേഷം മുറിയിലേക്ക് കയറി. ചെറുതെങ്കിലും ഭംഗിയുള്ള ഒരു മുറിയായിരുന്നു അത്. കുറച്ചുനേരം നടുനിവർത്തണമെന്നു തോന്നിയ ഞാൻ ഏറെ പ്രത്യേകതകൾ തോന്നിയ കസേരയിലേക്കിരുന്നു. ഒന്നു റിലാക്സ് ചെയ്യാൻ സാധിക്കും വിധമാണ് അതിൻ്റെ ക്രമീകരണം. തികഞ്ഞ നിശ്ശബ്ദതയിൽ അല്പസമയം ചുറ്റുപാടിനെ വിസ്മരിച്ച് ഞാനിരുന്നു. അവിടുത്തെ ശാന്തത എന്നെപ്പൊതിഞ്ഞു, അല്പനേരം കൊണ്ട് യാത്രാക്ഷീണം മാറി പുതിയൊരു ഊർജ്ജം നിറഞ്ഞു.

എനിക്ക് നല്ല വിശപ്പ് തോന്നി. സോഫയിൽ നിന്ന് എഴുന്നേറ്റ് ഒന്നു ഫ്രഷായി ബാഗും ഷൂസും എടുത്ത് ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങി. അപ്പോഴേക്കും ഉച്ചകഴിഞ്ഞിരുന്നു. പുറത്ത്, ആകാശത്ത് സൂര്യൻ മനോഹരമായി പ്രകാശം ചൊരിഞ്ഞു നിൽപ്പുണ്ട്. ഞാൻ കവാഗുച്ചിക്കോയിലെ തെരുവുകളിലേക്കു നടക്കാനിറങ്ങി. മിക്ക ചെറുയാത്രകളും എൻ്റെ ജീവിതത്തിൽ ഓരോ പുതിയ അധ്യായം സൃഷ്ടിക്കാറുണ്ട്. ഇവിടെ കവാഗുച്ചിക്കോ തെരുവുകൾ എനിക്കായി കാത്തുവെച്ചിരിക്കുന്നത് എന്താവും?

ഉമേഷ് ഗിരി സുരേന്ദ്ര പണിക്കർ എന്ന് മുഴുവൻ പേര്. ഉമേഷ് പണിക്കർ എന്നും അറിയപ്പെടുന്നു. അബുദാബിയിൽ താമസം. ലോകം മുഴുവൻ കാൽനടയായി യാത്ര ചെയ്യാനും, പർവ്വതാരോഹണത്തിനും, ചുറ്റുമുള്ളവരുടെ ഉന്നമനത്തിനുമായി ജീവിതം ഉഴിഞ്ഞുവച്ച ഒരാൾ. യാത്രയിലും സാഹസിക പ്രവർത്തനങ്ങളിലും ഏർപ്പെടുകയും, സ്വയം കണ്ടെത്താൻ മറ്റുള്ളവരെ സഹായിക്കുയും ചെയ്യുന്ന GlobalXplorers എന്നൊരു സ്ഥാപനം 2022-ൽ സ്ഥാപിച്ചു.