എന്റെ കവിതയെ പ്രണയിക്കാമോ നിനക്ക്?

കണ്ണുകളിൽ പ്രണയം തിളങ്ങുന്നൊരു പെണ്ണല്ല ഞാൻ.

ചിറകുവിരിച്ച് നിന്നോടൊത്തു പറക്കാനും,

ആഴത്തണുപ്പിൽ ഉടൽച്ചൂട് പറ്റിത്തിമിർക്കാനും,

തീരാവഴികളിൽ സമയപ്പേടി കൂടാതലയാനും,

അത്രമാത്രം ഹരിതാഭയുള്ളൊരു പെണ്ണല്ല ഞാൻ.

ഹൃദയത്താൽ വിളിക്കുമ്പോൾ ഉടൽ കളഞ്ഞോടി വരാൻ,

നക്ഷത്രങ്ങൾ പൂക്കുന്ന താഴ്‌വാരത്തിലുറങ്ങാൻ,

പൈൻ മരക്കാടുകൾ സ്വപ്നം കാണാൻ;

കാത്തിരിക്കുന്ന – തികച്ചും ഈർപ്പരഹിതയായൊരു പെണ്ണ്.

നില്ക്കൂ, തിളയ്ക്കുന്നുണ്ട് ഉള്ളിലൊരു കവിത;

പൊട്ടിത്തെറിച്ച്, അഴിഞ്ഞുലഞ്ഞ്, ചുറ്റിപ്പടർന്ന്

സ്വപ്നങ്ങൾ വരയ്ക്കാനും

വരുതിയിൽ നിർത്താനും കെൽപ്പുള്ളവൾ

അവളെ, എന്റെ കവിതയെ പ്രണയിക്കാമോ നിനക്ക്.

സ്വപ്നാടനം

പച്ച പുതച്ചു മയങ്ങുന്ന സ്വർഗ്ഗമേ,

ഇത്തിരി നേരം അരികിൽ നിൽക്കട്ടെ ഞാൻ;

സ്വച്ഛസ്മരണകൾ നേർത്ത തൂവാലയാൽ

തപ്തമെൻ നോവുതുടച്ചു നീക്കുംവരെ.

അപ്പുറം മറ്റൊരു ലോകം, നിരന്തരം-

നിദ്രയിൽപ്പോലും നിയമങ്ങൾ കാക്കണം;

നിത്യം വിരിയാവസന്ത പ്രതീക്ഷയിൽ-

ചുട്ടുപൊള്ളുന്ന വഴികൾ നടക്കണം.

ഇത്തിരി നേരം നിലാവു വരയ്ക്കുന്ന –

ചിത്രമായ് നിന്നുടൽ തൊട്ടു നിൽക്കട്ടെ ഞാൻ;

നിന്റെ തണുപ്പിൻ മൃദുല മൗനങ്ങളിൽ-

എന്റെ പദങ്ങൾ അലിഞ്ഞു തീരുംവരെ;

കൂടെ നടന്നോർ പറഞ്ഞ കവിതകൾ –

പാടെ മറന്നുടലൂർന്നു പറക്കണം;

നിന്നോടു മാത്രം സ്വകാര്യം പറയുവാ-

നുള്ളിൽ ചിലങ്ക ചിതറിച്ചിരിയ്ക്കണം;

കണ്ണുനീരല്ലെൻ കവിൾ നനഞ്ഞുമ്മകൾ,

മഞ്ഞധരത്തിന്റെ പീയൂഷ മുദ്രകൾ !

ഇത്തിരി നേരം ചിറകുകൾ ചേർത്തൊരു-

ചിത്രപതംഗത്തിൻ നൃത്തമാകട്ടെ ഞാൻ.

ആനുകാലികങ്ങളിൽ എഴുതുന്നു. ക്ഷീരവികസന വകുപ്പിൽ ഉദ്യോഗസ്ഥ. തിരുവന്തപുരം സ്വദേശി