മരം കണ്ട്… വനം കാണാതെ…

കണ്ടുകണ്ടോരോ
മരം കണ്ടുകണ്ടുഞാൻ…
കണ്ടതേയില്ലയ
ക്കാടു തെല്ലും…!

തുള്ളികൾ തുള്ളിക
ളത്രേ! നനഞ്ഞു ഞാൻ
കൊണ്ടതേയില്ലാ
മഴയൊരൽപം…!

ഓരോ തിരകളാ
യെണ്ണിയിരിക്കെ ഞാ
നോമനിച്ചീലാ
കടൽ സുഗന്ധം…!

രാവിലെ താരങ്ങൾ
നോക്കിയിരിക്കയാൽ…
യാമിനിച്ചന്തം
നുകുർന്നതില്ല…!

ഭിന്ന സുമഗന്ധ
സമ്മിശ്ര വായുവിൽ
വല്ലാതെയാലസ്യ
മാണ്ടുപോകെ…

തെല്ലറിഞ്ഞീല ഞാൻ
നല്ലിളം കാറ്റുവ
ന്നെന്നെത്തലോടിയ
തൊട്ടുനേരം….!

കുന്നുകയറുമ്പോൾ…
മുള്ളുകൾ പൂവുകൾ
തള്ളിക്കയറി
വഴി തടുക്കെ…

കണ്ടില്ല മാമല
തൻ ഗൗരവാഢ്യമാം
വല്ലാത്ത നിൽപും
തലയെടുപ്പും…!

പൂത്തമരച്ചോട്ടി
ലോർത്തു ഞാനായിരം
വാർത്തകളെച്ചേർത്തു
നിൽക്കയാലേ…

പൂമഴയേറ്റു കുതിർന്നതേ
യില്ല ഞാൻ…
പൂമണമൽപം
നുണഞ്ഞതില്ല…!

കെട്ടിച്ചുമന്നു
നടന്ന പാഥേയത്തി
ന്നുപ്പു നോക്കീലാ
തിരക്കു മൂലം…!

നാളുകൾ തൻ ചവർ
പ്പൂറ്റിക്കുടിക്കവേ…
മോന്തീല ജീവിത
-പ്പാനപാത്രം….!

ആനുകാലികങ്ങളിലും ദൃശ്യ ശ്രവ്യ മാധ്യമങ്ങളിലും കഥകളും കവിതകളും വരാറുണ്ട്. തിരു.ദൂരർശൻ ഉൾപ്പെടെയുള്ള ചാനലുകൾ, വിവിധ ആൽബങ്ങൾ എന്നിവയ്ക്കും ഷോർട്ട് ഫിലിമുകൾക്കും സ്ക്രിപ്റ്റുകളും ഗാനങ്ങളും രചിച്ചിട്ടുണ്ട് രണ്ടു കവിതാ സമാഹാരങ്ങളി റക്കി. ഇപ്പോൾ ഒരു ചെറുകഥാ സമാഹാ രം അച്ചടിയിൽ. ആദ്യ പുസ്തകമായ 'നനവ്' ഡോ. അയ്യപ്പപ്പണിക്കർ കാവ്യോപഹാരവും [2009] രണ്ടാമത്തെ പുസ്തകമായ ഭൂകമ്പമാപിനി പ്രഥമ സുഗതകുമാരി കവിതാപുരസ്കാരവും [2021] നേടുകയുണ്ടായി. കൂടാതെ കഥയ്ക്കും കവിതയ്ക്കുമായി സമന്വയം കാവ്യ പ്രതിഭാപുരസ്കാരം, മാർത്തോമാ യുവദീപം സാഹിത്യ അവാർഡ്, വുമൺ ഓഫ് ലെറ്റേഴ്സ് അവാർഡ്, കനൽ കവിതാപുരസ്കാരം തുടങ്ങി ഒട്ടേറെ അംഗീകാരങ്ങൾ വേറെയും. അധ്യാപികയും സാമൂഹ്യ-സാംസ്കാരിക പ്രസ്ഥാനങ്ങളിൽ സജീവ സാന്നിധ്യവും ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിലിന്റെ മീഡിയ സെൽ ചെയർപേഴ്സണുമാണ്.പത്തനംതിട്ടയിലെ പള്ളിക്കൽ സ്വദേശി. കോട്ടയം നിവാസി.