സമയം

എന്നും വരാറുള്ളതുപോലെ
ഇന്നും അവളെന്റെ അടുത്തുവന്നിരുന്നു
കറുപ്പും തണുപ്പുമുള്ള ചേല പുതച്ചിരുന്നു
കറുത്ത മിഴികളിലും തണുപ്പായിരുന്നു
അടുത്തിരുന്ന് അവൾ വിരലുകൾ നീട്ടി
കൂർത്ത നഖങ്ങളിൽ ചോരക്കറനിറത്തിൽ
ചായം പുരട്ടിയിരുന്നു

കുളിരുണർത്താത്ത വിരലുകളിൽ
മരവിച്ച നിർവികാരതയായിരുന്നു  
തുടിക്കുന്ന ചോരത്തിളപ്പിൽ
വികാരത്തിന്റെ ചാകരയിൽ
മത്സ്യങ്ങൾ പിടഞ്ഞു
കുളിർചുംബനത്തിനായി കൊതിക്കുന്ന ചുണ്ടുകളിൽ
തൊട്ടു തൊട്ടില്ല എന്നായപ്പോൾ
മരച്ച വിരലുകൾ പിൻവലിച്ച്
ഇരുൾപോലെ അവൾ തിരിച്ചുപോയി

വളിച്ചം തെളിഞ്ഞപ്പോൾ ചുവർഘടികാരത്തിൽ
മരിച്ച സമയസൂചികൾ വീണ്ടും ചലിച്ചുതുടങ്ങി.

കണ്ണൂർ ജില്ലയിലെ കുറ്റിക്കോൽ സ്വദേശി. കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽനിന്നു ബിരുദം. നാടകരംഗത്തും ഗ്രന്ഥശാലാ പ്രവർത്തനത്തിലും ശാസ്ത്രസാഹിത്യപരിഷത്ത്, പുരോഗമന കലാസാഹിത്യസംഘം തുടങ്ങി സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിലും സജീവമായിരുന്നു. ആനുകാലികങ്ങളിൽ കവിതകളും ലേഖനങ്ങളും എഴുതാറുണ്ട്‌. എസ് പി സി എസ്സ് പ്രസിദ്ധീകരിച്ച ഭീഷ്മരും ശിഖണ്ഡിയും(നോവൽ), തമോഗർത്തം (നാടകങ്ങൾ), ചിത്രശലഭങ്ങളുടെ പൂമരം (ബാലസാഹിത്യം), ചിന്തപബ്ളിഷേഴ്സിന്റെ ഖാണ്ഡവം(നോവൽ) കവിതയിലെ വൃത്തവും താളവും (പഠനം), അടയാളം (കവിതകൾ), കൈരളി ബുക്സിന്റെ ഇര, (ഖണ്ഡകാവ്യം), അകമുറിവുകൾ (കവിത), കുറ്റിക്കോൽ കലാസമിതി പ്രസിദ്ധീകരിച്ച പാര (നാടകം) മെയ്ഫ്ലവറിന്റെ വാരിക്കുഴിയും വാനരസേനയും (ബാലസാഹിത്യം) എന്നിവയാണ് പ്രസിദ്ധീകൃതമായ പ്രധാന കൃതികൾ. സാമൂഹ്യ മാധ്യമങ്ങളിിലും എഴുതാറുണ്ട്.