എം.കെ.ഹരികുമാറിനു ഓണററി ഡോക്ടറേറ്റ്

ഗ്ലോബൽ ഹ്യൂമൻ റൈറ്റ്സ് ട്രസ്റ്റും മണിപ്പൂർ ഏഷ്യൻ ഇൻ്റർനാഷണൽ യൂണിവേഴ്സിറ്റിയും ചേർന്ന് സാഹിത്യവിമർശകൻ എം.കെ.ഹരികുമാറിനു നല്കുന്ന ഓണററി ഡോക്ടറേറ് കൊല്ലം പ്രസ് ക്ളബിൽ ചേർന്ന ചടങ്ങിൽ ജസ്റ്റിസ് എൻ.തുളസിഭായി സമ്മാനിച്ചു.

ഡോ. എം. ശാർങഗധരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്ളോബൽ ഹ്യൂമൻ റൈറ്റ്സ് ട്രസ്റ്റ് പ്രതിനിധി ഡോ. എൽ .സുശീലൻ ആമുഖപ്രസംഗം നടത്തി. അഡ്വ. സി.ആർ.അജയകമാർ ,ഡോ. എസ്. സുഷമ എന്നിവർ പ്രസംഗിച്ചു. നാല് പതിറ്റാണ്ടിലേറെ നീണ്ട സാഹിത്യസപര്യയെയും ഇരുപത്തിയേഴ് വർഷമായി എഴുതുന്ന ‘അക്ഷരജാലകം’ പംക്തിയെയും മുൻനിറുത്തിയാണ് ഡോക്ടറേറ്റ് ലഭിച്ചത്. സാഹിത്യരചനയുടെ പേരിൽ ഒരു പൂവ് സമ്മാനമായി ലഭിച്ചാലും ആഹ്ളാദകരമാണെന്നു ഹരികുമാർ മറുപടി പ്രസംഗത്തിൽ പറഞ്ഞു.

ഗ്ളോബൽ ഹ്യൂമൻ റൈറ്റ്സ് ട്രസ്റ്റും മണിപ്പാൽ ഏഷ്യൻ ഇൻറർനാഷണൽ യൂണിവേഴ്സിറ്റിയും ചേർന്ന് നൽകുന്ന ഓണററി ഡോക്ടറേറ്റ് കൊല്ലം പ്രസ്ക്ളബിൽ എം.കെ.ഹരികുമാറിനു ജസ്റ്റിസ് എൻ. തുളസിഭായി സമ്മാനിക്കുന്നു. അഡ്വ. സി.ആർ. അജയകുമാർ ,ജി.എച്ച്.ആർ.ടി പ്രതിനിധി ഡോ. എൽ. സുശീലൻ ,ഡോ. എസ്. സുഷമ , ഡോ. എൻ. ശാർങ്ഗധരൻ എന്നിവർ സമീപം .

സാഹിത്യസൈദ്ധാന്തികനും സാഹിത്യ തത്ത്വചിന്തകനും നോവലിസ്റ്റും കവിയുമായ ഹരികുമാർ തൻ്റെ സിദ്ധാന്തങ്ങളായ നവാദ്വൈതം, സ്യൂഡോറിയലിസം ,പോസ്റ്റ് പോസ്റ്റ് മോഡേണിസം എന്നിവ സ്വന്തം നോവലുകളിൽ പ്രായോഗികമായി ആവിഷ്ക്കരിക്കുകയും ചെയ്തു.

മുപ്പത് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. ഇനിയും പുസ്തകരൂപത്തിൽ വരാത്ത നൂറുകണക്കിനു ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഇന്ത്യയിൽ തന്നെ സമാനതകളില്ലാത്ത അക്ഷരജാലകം ഇപ്പോൾ മെട്രോവാർത്തയിലാണ് പ്രസിദ്ധീകരിച്ചുവരുന്നത്.

‘ആത്മായനങ്ങളുടെ ഖസാക്ക്'(1984) എന്ന കൃതിയിലൂടെ എം.കെ. ഹരികുമാർ ഒരു മലയാള നോവലിനെക്കുറിച്ചു മാത്രമുള്ള ആദ്യത്തെ വിമർശനകൃതി യാഥാർത്ഥ്യമാക്കി. ‘ഖസാക്കിൻ്റെ ഇതിഹാസ’ത്തെക്കുറിച്ചുള്ള ആദ്യ വിമർശനകൃതിയാണിത്. ആർക്കിടെക്റ്റ് കാവിള എം. അനിൽകുമാറും അർബൻ ആർക്കിടെക്ട് ഇ.കെ. മുരളീ മോഹനും ചടങ്ങിൽ ഓണററി ഡോക്ടറേറ്റ് ഏറ്റുവാങ്ങി.

എം.കെ.ഹരികുമാറിൻ്റെ ബുദ്ധിസ്റ്റ് നീലാകാശങ്ങൾ ,ഒ.വി.വിജയൻ സമസ്യ എന്നീ പുസ്തകങ്ങൾ കേരള യൂണിവേഴ്സിറ്റി കോമേഴ്‌സ് വിഭാഗം മുൻ മേധാവിയും എഴുത്തുകാരനുമായ ഡോ.എൻ. ശാർങ്ഗധരൻ ജസ്റ്റിസ് എൻ തുളസി ഭായിക്കു നൽകി പ്രകാശനം ചെയ്തു .ഡോ. എസ്. സുഷമയുടെ തിരഞ്ഞെടുത്ത കവിതകൾ എം.കെ.ഹരികുമാർ പ്രകാശനം ചെയ്തു .