
അമ്മ മരിച്ച്
രണ്ടാം നാൾ
നാല് പേരടങ്ങുന്ന
സർവകക്ഷിയോഗം
വീടിന്റെ പിന്നാമ്പുറത്ത് നടക്കുന്നു.
നാല് മക്കളിൽ ആണൊരുത്തൻ,
അവൻ തന്നെ അധ്യക്ഷൻ.
അജണ്ട അവതരണ-
ത്തിനു ശേഷം
വിഷയം ചർച്ചചെയ്യാനൊരുങ്ങുന്നു.
എനിക്കെന്ത്?
നിനക്കെന്ത്?
ഒന്നാമത്തവൾ
അഭിപ്രായങ്ങളൊന്നുമില്ലാതെ
മൗനം പാലിച്ചു.
രണ്ടാമത്തവളുടെ ഊഴം,
ഇരുപത്തിയാറ് സെന്റും
വീടുമെന്ന് കട്ടായം.
മൂന്നാമത്തവൾക്ക്
അക്കരപ്പുറത്തെ രണ്ടര-
യേക്കർ പുഞ്ചപ്പാടം.
ഇനിയെന്ത് ബാക്കി?
അമ്മ വളർത്തിപ്പോന്നിരുന്ന
രണ്ടാട്ടിൻക്കുട്ടികൾ മിച്ചമെന്ന്
ആണൊരുത്തൻ.
യോഗം അഭിപ്രായവ്യത്യാസങ്ങളോടെ
മൂർദ്ധന്യാവസ്ഥയിലേക്ക് കടക്കുന്നു.
ഒരു യുദ്ധപ്രഖ്യാപനത്തിന്റെ
അന്തരീക്ഷം.
നാലുപാടും അണിനിരക്കാ-
നൊരുങ്ങി കുറച്ച്പേർ.
കണ്ണിൽ കണ്ടതെല്ലാം
കൈയിൽ കരുതി.
അടിയായി പിടിയായി.
ഒരു മേശയ്ക്കപ്പുറമിരുന്ന്
സ്നേഹം പങ്കിട്ടവരിന്ന്
സന്ധിയില്ലാതെ യുദ്ധം ചെയ്യുന്നു.
ഇടയ്ക്കെപ്പോഴോ
വലിച്ചെറിയപ്പെട്ട രേഖാചിത്രം
തെങ്ങിൻച്ചുവട്ടിൽ
ചിരി മായാതെ കിടക്കുന്നു.
മരണത്തിനപ്പുറവും
അമ്മയുടെ ചിരിയ്ക്ക്
മാറ്റ് കൂടികൊണ്ടിരുന്നു!
