ശീമപ്പിള്ള

ഉച്ചനേരത്തെ വാനക്കറുപ്പില്‍ തെറ്റിദ്ധരിച്ച ഒരു വവ്വാല്‍ കുഞ്ഞന്‍ മാര്‍ക്ക് അക്കാദമിയിലെ പത്താംക്ലാസിന്‍റെ ചുമര്‍ കെട്ടിനകത്തൂടെ ആകുലപ്പെട്ടു പാഞ്ഞു. ഉടനെ ട്യൂഷന്‍ ക്ലാസിലെ സര്‍വ്വ കുട്ടികളും പീറ്റര്‍ ഗില്ലിഗന്‍റെ ബല്ലാഡില്‍ നിന്നും കണ്ണൂരി ഉത്തരംനട്ട് ബഹളം വെക്കാന്‍ തുടങ്ങി. ‘കുഞ്ഞന്‍ ‘ ജയില്‍ സമാനമായ ചുമരിലെ പാളിയില്ലാത്ത ജനലഴികളിലൂടെ ഒതുങ്ങി അഭയപ്പെട്ടുവെങ്കിലും കുട്ടികള്‍ ശാന്തരായില്ല.’ ആശിഷ് ബാബു … നഹ്ലാ ചാലില്‍ … അസനത്ത് കെ പി …ലിബിനേഷ് കൃഷ്ണ …ഖലിഫാന്‍ ..വര്‍ണാ വിജയ് … ‘ പരുക്ക ഭാവേനെ മേശമേല്‍ ചൂരല്‍ കൊണ്ടടിച്ച് ഓരോരുത്തരെയായി പേര് വിളിക്കാന്‍ തുടങ്ങിയതോടെയാണ് ഏറെക്കുറെ ശാന്തമായത്. വീണ്ടും ബല്ലാഡിലെ വരികളിലേക്ക് തിരിഞ്ഞതും, നിമിഷംപ്രതി ഇരമ്പിയാര്‍ത്തു മഴപെയ്യാന്‍ തുടങ്ങി. വാച്ചില്‍ പിരിയഡു തീരാന്‍ അര മണിക്കൂര്‍ മാത്രമേ ശേഷിച്ചുള്ളു. കുട്ടികളെല്ലാം ശ്രദ്ധ തെറ്റി പ്രകൃതിയുടെ കവിതയില്‍ ലയിച്ചിരിപ്പാണ്. ഇംഗ്ലീഷ് പാഠപുസ്തകം മടക്കിവെച്ചപ്പോള്‍ ഒന്നുരണ്ടുപേര്‍ ഉല്ലാസത്തോടെ എന്നെ നോക്കാന്‍ തുടങ്ങി. വിരസതയില്‍ നിന്നുള്ള മോചനത്തിനായി ഇടക്കിടെ പാട്ടും തമാശകളുമായി കുറഞ്ഞ സമയം പാഴാക്കാറുണ്ട്. അവരുടെ തുറുക്കണ്ണുകളുടെ തേട്ടവും, ആനന്ദിക്കാനായുള്ള ആ ഊഴത്തിനുവേണ്ടിയാണ്. ഈ പാഴ് സമയങ്ങളാണ് അവരുടെ ഓര്‍മ്മയില്‍ എന്നെന്നും നിലനില്‍ക്കുക. കാരണം പല ബാച്ചുകളുടെയും അവസാന സംഗമത്തിലെ അനുഭവപ്പറച്ചിലില്‍ കുട്ടികള്‍ ആ സന്ദര്‍ഭങ്ങള്‍ ഓര്‍ത്തെടുക്കാറുണ്ട്.

‘കുട്ടികളെ …. ഒരു കാര്യം ചോദിക്കട്ടെ ..? മിണ്ടാതിരിക്കുവോ..?’ ‘ആ മാഷെ…’എന്നെ മുഴുമിക്കാന്‍ അനുവദിക്കാതെ ഒന്നടങ്കം ഒരേ സ്വരത്തില്‍ പറഞ്ഞു. ‘പിന്നെ ജീവിതത്തില്‍ ഒരു ലക്ഷ്യമൊക്കെ വേണം … നിങ്ങള്‍ക്ക് എന്താവാനാണ് താത്പര്യം .. ഓരോരുത്തര്‍ പറയൂ ..’ ‘ആ മാഷെ…’ വീണ്ടും ഒരേ താളം മുഴങ്ങി. ‘ഡോക്ടര്‍, എന്‍ജിനീയര്‍ , പ്രൊഫസര്‍ , മാഷെ പോലെ …’ വ്യത്യസ്ത മറുപടികള്‍ ശ്രവിക്കുന്നതിനിടെ സ്ഥിരം കൗതുകമുണര്‍ത്തുന്ന അവന്‍റെ ഊഴമെത്തി. എന്നെപ്പോലെ എല്ലാ വിദ്യാര്‍ത്ഥികളും സാകൂതം അവനെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. അവന്‍ പറഞ്ഞു: ‘എനിക്ക് റസീവര്‍ ആയാല്‍ മതി…’

ഉത്തരം ശ്രവിച്ചതും വയല്‍ എരണ്ട ഇര വിഴുങ്ങും പോലെ സര്‍വരും ശിരസ്സുന്തി അവനെ തുറിച്ചു നോക്കി. ‘വല്ല കമ്പനിയുടെയും റിസീവറണോ ..?’ സംശയ നിവര്‍ത്തിക്കായി അവനോട് തന്നെ തിരക്കി. ‘അല്ല നമ്മുടെ വീട്ടില്‍ പിരിവിനു വരാറുള്ള അതേ റിസീവര്‍ …’ കുട്ടികള്‍ ഒന്നടങ്കം ചിരിക്കാന്‍ തുടങ്ങി. ധര്‍മ്മസ്ഥാപനങ്ങള്‍ക്ക് പിരിവിനു വേണ്ടി വീടുവീടാന്തരം കയറി ഇറങ്ങുന്ന റസീവറാവാനുള്ള മോഹം ചിരിയുളവാക്കുന്നതില്‍ അതിശയിക്കാനില്ല. എങ്കിലും ഒന്ന് കണ്ണുരുട്ടി മേശമേല്‍ കൈപ്പത്തികൊണ്ടു വീണ്ടും ആഞ്ഞടിച്ചു കുട്ടികളെ ശാന്തരാക്കി. തല്‍ക്ഷണം ഓഫീസില്‍ നിന്നും ബീഗിള്‍ മുഴങ്ങിയതിനാല്‍ ‘ഇനി പിന്നെയാവാം…’ എന്നു പറഞ്ഞ് ക്ലാസ്സില്‍ നിന്ന് ഓഫീസിലേക്കായി നടന്നു. അധികാരഭാവം തൊട്ടുതീണ്ടാതെ പ്രിന്‍സിപ്പള്‍ ചെയറിൽ ഇരുന്നു ധൃതിയില്‍ എന്തോ എഴുതിക്കൊണ്ടിരിക്കുന്ന ഹംസ മാഷിനു ഒരു തംസപ്പു നല്‍കി ഓഫീസ് മൂലയിലെ ഒഴിഞ്ഞ കസേരയില്‍ ഉപവിഷ്ടനായി. ‘എന്തുകൊണ്ടാവും ആ കുട്ടി അങ്ങനെ പറഞ്ഞത് …?’ മനസ്സ് ആലോചനാ ഭാരത്താല്‍ അസ്വസ്ഥമായിരുന്നു. ജോഗ്രഫി ക്ലാസ് കഴിഞ്ഞ് ജെസീം മാഷ് എതിരെ വന്നിരുന്നു. ‘മാഷെ …ലഞ്ച് കഴിക്കുന്നില്ലേ…’ ജസീം മാഷ് തന്‍റെ ‘വാങ്ങു’ കയ്യില്‍ പിടിച്ചു ഒരു ഉപചാരമെന്നോണം തിരക്കി. ‘ഇല്ല മാഷെ ഞാന്‍ ബ്രഞ്ച് കഴിച്ചു..’
എന്‍റെ ഉത്തരത്തില്‍ ഒരു ക്ഷണം ശങ്കിച്ച് അദ്ദേഹം കൈകഴുകാന്‍ പുറത്തോട്ടു പോയി. ‘മാഷെ സെക്കന്‍ഡ് ബെഞ്ചില്‍ മൂന്നാമതായിരിക്കുന്ന ആ കുട്ടിയില്ലേ ബിലാല്‍ … അവനെപ്പോഴും മനസ്സിലാക്കാന്‍ പ്രയാസമുള്ളതേ പറയൂ ..’ സംസാരം കേള്‍ക്കേ ഊണ് കഴിച്ചു കൊണ്ടിരിക്കുന്നതിനിടെ ജസീം മാഷ് കവിള്‍ കൂട്ടിലെ ഭക്ഷണം ധൃതിയില്‍ ചവച്ചിറക്കി. ‘മാഷെ ഒന്നു കേള്‍ക്കണോ…അവനോടു ഞാന്‍ ചോദ്യം ചോദിക്കരുതെന്ന് ചട്ടംകെട്ടിയിരിക്കാ… അല്ലേല്‍ അവന്‍റെ ബുദ്ധിവെച്ചു ചോദിച്ചാല്‍ പെട്ടെതു തന്നെ …’ അല്പം നിറുത്തിയ ശേഷം ജസീം മാഷ് തുടര്‍ന്നു. ‘മാഷെ അവന്‍റെ സംസാരം മനസ്സിലായില്ലേല്‍ ഒന്നു തിരക്കി നോക്ക് … വല്ലോം തടയും…ഹഹഹ…’ ജെസീം മാഷ് വീണ്ടും പാതി തീര്‍ന്ന ഭക്ഷണത്തിലേക്ക് നിവര്‍ത്തിയാക്കാനെന്നോണം വിരല്‍ കടത്തി. ‘എന്‍റെ മാഷെ… അവന്‍റെ കാര്യം ആലോചിച്ച് തല പുണ്ണാക്കാതെ… അവനൊരു തെറിച്ചവനാ… സൈക്കിളിലാണ് ഇങ്ങോട്ടുള്ള വരവ്… സൈക്കിളിന്‍റെ ഹോണാണേലോ …! വലിയ ലോറിയുടെയോ മറ്റോ സൈറനാണ് ഘടിപ്പിച്ചിരിക്കുന്നത്. ഞാന്‍ തന്നെ ഒരിക്കെ ഞെട്ടി …’ ഹംസ മാഷ് തിരക്കിനിടയില്‍ ഒരു ഉച്ഛ്വാസ നാഴികയില്‍ പറഞ്ഞുനിര്‍ത്തിയതും കുറ്റവാളിയിലേക്കടുക്കുന്ന ഇന്‍വെസ്റ്റിഗേറ്ററുടെ മനോനില പോലെ മനസ്സിന്‍റെ തേട്ടത്തിനു ആക്കം കൂടി.

‘എന്നാലും എന്തുകൊണ്ടാവാം അവന്‍ റിസീവര്‍ എന്ന് ഉത്തരം പറഞ്ഞത് …? ‘കൈബാഗ് കക്ഷകൂട്ടില്‍ തിരുകി, മാറിടം പകുതി തുറന്ന രീതിയില്‍ അഴകിയ കുപ്പായവും ധരിച്ച്, ചെക്കുതുണികൊണ്ട് താറുപാച്ചി, വാതില്‍ മുട്ടി പിരിവു തേടുന്ന റസീവറാകാന്‍ മോഹമോ …? ഉച്ചയ്ക്കു ശേഷമുള്ള മടുപ്പന്‍ പിരിയഡുകള്‍ തള്ളിനീക്കി ട്യൂഷന്‍ സെന്‍റെറിലേ സര്‍വ്വ കുട്ടികളും പിരിഞ്ഞുപോകും മുന്നേ ഓഫീസ് വരാന്തയില്‍ ബിലാലിനെയും പ്രതീക്ഷിച്ച് നില്‍ക്കാന്‍ തുടങ്ങി. എല്ലാവരില്‍ നിന്നും അകലം പാലിച്ച് അവന്‍ വരുന്നത് കാണ്‍കേ ഞാന്‍ വിരലാല്‍ വിളിച്ചു. മടിച്ചുമടിച്ച് എന്‍റെ പിറകെ ഓഫീസില്‍ കയറി ഇരിപ്പിടത്തിനു നേരെയായി അവന്‍ കൂനിക്കൂടി. ജസീം മാഷും,ഹംസ മാഷും രംഗം മനസ്സിലാക്കി ഒന്ന് ചിരിച്ച ശേഷം ഓഫീസ് വിട്ട് വീട്ടിലേക്കു പോയി. ഞാന്‍ അവന്‍റെ മുഖത്തു നോക്കി നിന്നു. പിടിതരാത്ത ഒരു മുഖഭാവമാണ്, ചിലപ്പോള്‍ തോന്നും അവനൊരു അത്യുത്സാഹിയാണെന്ന്. ഉടനെ തന്നെ ഒരു മാനസികരോഗിയുടെ മുഖത്തേക്കാണോ നോക്കുന്നതെന്ന് വിചാരിക്കും. ‘നീ ആളൊരു പുലിയാണല്ലോ …! ‘ ആരംഭം രസിച്ച മട്ടില്‍ അവന്‍ മനോഹരമായി ഒന്നു ചിരിച്ചു. ‘നീ എന്തിനാടാ സൈക്കിളില്‍ വലിയ ഹോണ്‍ വച്ചിരിക്കുന്നത്… ആളുകളെ പറ്റിക്കാനോ ..?’ അല്പംപോലും അമാന്തിക്കാതെ അവന്‍ പറഞ്ഞു തുടങ്ങി. ‘അത് പിന്നെ മാഷെ … സുരക്ഷക്കു വേണ്ടിയല്ലേ ഹോണ്‍… വലിയ വാഹനത്തിന്‍റെ സൈറനായാല്‍ ആളുകള്‍ കൂടുതല്‍ ശ്രദ്ധിക്കുകയും സുരക്ഷിതരാവുകയുംചെയ്യും… ഞാനും റോഡിലുള്ളവരും കൂടുതല്‍ സുരക്ഷിതരായാല്‍ എന്താ പ്രശ്നം …? ‘കേട്ടയുടനെ ആതങ്കപ്പെട്ടുവെങ്കിലും ചിന്തിച്ചപ്പോള്‍ കുറഞ്ഞപക്ഷം ശരിയാണെന്നു തോന്നി. ‘പിന്നെ …ഞാന്‍ വിളിച്ചത് അതിനൊന്നുമല്ല… ഇന്ന് ബിലാല് റസീവര്‍ ആവാനാണ് ആഗ്രഹം എന്ന് പറഞ്ഞില്ലേ.. റസീവര്‍ ആവാന്‍ ആരേലും ആഗ്രഹിക്കുവോ…?

തൂവാനങ്ങള്‍ പതിഞ്ഞ വരാന്തയില്‍ നിന്നും കണ്ണൂരി അവന്‍ എന്നെ നോക്കി. ‘മാഷെ… കുടുംബത്തിന് ജീവിക്കാനുള്ളത് സ്വരൂപിക്കാനല്ലേ ജോലി. നമ്മുടെ ക്ലാസ്സില്‍ ഡോക്ടറുടേയും, അധ്യാപകരുടെയും, സാധാരണക്കാരുടെയും മക്കളില്ലെ… പലപ്പോഴും ഞങ്ങള്‍ക്ക് തൃപ്തി ഉണ്ടാകാറില്ല… അച്ഛന്‍ അത് വാങ്ങി തന്നില്ല… ബൂട്ട് വാങ്ങി തന്നില്ല…. ടൂറുപോകാന്‍ സമ്മതിച്ചില്ല… ഇങ്ങനെ തുടങ്ങും… പക്ഷേ ഒരാള്‍ മാത്രം തൃപ്തികേട് പറയാറില്ല. അവന്‍ പുതിയ ചെരുപ്പ് വാങ്ങിയാല്‍ എന്‍റെ ഉപ്പ വാങ്ങിയതാണെന്ന് അഭിമാനത്തോടെ ഞങ്ങളോട് പറയും… ഒന്നിനും അവനു അതൃപ്തിയില്ല … അവന്‍റെ ഉപ്പ, ഒരു റെസിപ്റ്റിനു അമ്പതു രൂപ കൊടുത്താല്‍ പത്തുരൂപ സ്വന്തം കൈ പറ്റാവുന്ന പേരൂര്‍ എത്തീം ഖാനയുടെ റസീവറാണ്. ജോലിക്ക് ശമ്പളം ആണോ… മാഷെ പ്രധാനം …? കുടുംബത്തിന്‍റെ തൃപ്തിയല്ലേ… അതുകൊണ്ട് എനിക്ക് റസീവറായാല്‍ മതി…” പേലവമായ അവന്‍റെ കൈതടം പിടിച്ചൊന്നു കുലുക്കി, ഉറുമ്പടക്കം പുണര്‍ന്നു, അക്ഷരംമുട്ടി ഞാന്‍ നില്‍ക്കുന്ന നേരം വീണ്ടും അവന്‍റെ മുഖം പൂര്‍വ്വവല്‍ രഹസ്യാത്മകമായി. സൈക്കിള്‍ ഭീമന്‍ ഹോണുകള്‍ മുഴക്കി കോമ്പൗണ്ട് കടക്കും വരെ ഞാന്‍ അവനെ നോക്കി നിന്നു. ആകാശം മുരളുന്നതുകേട്ട് ഓഫീസിന് താഴിട്ട് മുടുക്കിലൂടെ വീട്ടിലേക്ക് നടക്കുമ്പോള്‍ വലിയ വലിയ ഹോണുകള്‍ പില്‍പാടിലേക്കായി മനസ്സില്‍ മുഴങ്ങുന്നുണ്ടായിരുന്നു.

വേങ്ങര നെല്ലിപ്പറമ്പ് സ്വദേശി. ഷംസുൽ ഉലമ വെങ്ങപ്പള്ളിയിലെ വിദ്യാർത്ഥി . ആനുകാലികങ്ങളിൽ കവിതയും കഥയും എഴുതുന്നു. 'ഡിസ്ക്രൈറ്റ്' പ്രധാന ഗ്രന്ഥം.