വിലാപച്ചുഴി

ഒരുദിനമിരവിൽ, അഴലുവിരിച്ചൊരു
കാർമുകിൽ മനമോടെ
പ്രിയസഖിരാധയ്ക്കരുകിലിരുന്നൂ
കോമളമണിവർണ്ണൻ.
കദന ഹൃദന്തത്താളലയങ്ങൾ
നടമാടും മിഴികൾ
വേദനനൽകിയ രുധിരാഭയുമായ്
നിറയുവതുംകണ്ടു.

“ഇതുവരെ നിന്നുടെകൺകളിലീറൻ
പകർന്നതില്ലല്ലോ?
പറയുക കണ്ണാ,നിന്നകമെന്തേ
നീറിപ്പുകയുന്നു.?”

“കാമിനി ഞാൻ നിൻ സവിധത്തിൽ ചേർ-
ന്നലിഞ്ഞിരിക്കുമ്പോൾ
നിത്യവുമെൻ വ്യഥയെല്ലാം ദൂരെ –
പ്പറന്നു പോകുന്നു.
ഇന്നെൻ ഹൃത്തിലുണർന്നല്ലോ,
മൽബാല്യത്തിൻ നീറ്റൽ
അറിയുക സഖി നീ,യെൻ ജനനത്തിൻ
ദുഃഖതഭാവങ്ങൾ

ദൂരത്തുള്ളൊരു തടവറതന്നിൽ –
പ്പിറന്നു ഞാനെന്നോ
ഇടിയും,മഴയും,കാറ്റും,കോളും
നിറഞ്ഞരാവൊന്നിൽ.

ജന്മം നൽകിയൊരമ്മച്ചൂടിൽ –
ച്ചേർന്നു കിടക്കാതെ,
അക്കരലാളനമേറ്റീടാതെ,
താരാട്ടറിയാതെ,
അമ്മിഞ്ഞപ്പാൽമധുരം നാവിൽ –
പ്പകർന്നുകിട്ടാതെ,
എന്നുടെ ജന്മം യമുനകടന്നീ
വൃന്ദാവനമെത്തി.

ചൂരൽക്കൂടക്കുള്ളിലൊളി –
പ്പിച്ചച്ഛൻ ‘നീറു’മ്പോൾ
ഉള്ളിലിരുന്നെൻ ഹൃദയംവിങ്ങി –
പ്പലകുറി ഞാൻ തേങ്ങി.

ആ കൈവിരലിൽത്തൂങ്ങി നടക്കാൻ
കഴിഞ്ഞതില്ലല്ലോ,
താതൻ നൽകിടുമപ്പരിലാളന –
മറിഞ്ഞതില്ലല്ലോ.
ക്രൂരതമുറ്റിയൊരെൻ മാതുലനാൽ
പീഡനമേറ്റവിടെ
തടവിൽപ്പാർക്കുന്നവരെ നിനച്ചാൽ
ഹൃദയംപൊട്ടുന്നു.

ഈവിധ ചിന്തകളെന്നിൽ ദിനവും
പകർന്നിടും ദുഃഖം
എങ്കിലുമവ, യപ്പാടെയകറ്റി_
ച്ചിരിച്ചിടുന്നൂ ഞാൻ.

പിഞ്ചു കിടാവാമെന്നെ വധിക്കാന-
യച്ചു മാതുലനാൽ
എത്രഭയങ്കര രാക്ഷസരൂപികൾ
വേഷ പ്രച്ഛന്നർ.

ഒന്നോർക്കുകിലീ നന്ദനവാടിയി-
ലനാഥനല്ലേ ഞാൻ
എന്റെ ഹൃദന്തം താളംതെറ്റാ-
നിടയ്ക്കിതെത്തുന്നു.
പറയുകസഖി നീ, യെന്റെ വിലാപ –
ച്ചുഴിയുടെയാഴത്തിൽ –
ക്കറങ്ങിടുന്നോരുണ്ടോ നമ്മുടെ –
യിച്ചെറുപ്രായത്തിൽ. “

“അരുതരുതേയെൻ കാർമുകിൽവർണ്ണാ
കരഞ്ഞിടല്ലേ നീ..
നിന്നുടെ ഹൃത്തിൻ നൊമ്പരമെന്നിൽ
പടർന്നിറങ്ങുന്നു.
പോവുകയൊരുനാൾ ജനനീ സവിധേ,
താതനുമുണ്ടല്ലോ
അവരെക്കണ്ടിട്ടെത്തുക വേഗം
കാത്തിരിക്കാം ഞാൻ “.

മാധവ മാനസമുരുകിയതല്പം
തണുത്തു വന്നിടവേ,
പീലിത്തുണ്ടാലവനെയുഴിഞ്ഞൊരു
മുത്തം നൽകിയവൾ.

ചിത്രകാരനായി 1996 മുതൽ വിദേശവാസം. ഇപ്പോൾ നാട്ടിൽ. ചിത്രരചനയ്ക്കൊപ്പം കവിതയും, ശ്ലോകരചനയും .