രണ്ടു കവിതകൾ

പ്രാണവേദന

നീ മരിച്ചു എന്ന്
ആശ്വസിച്ചതാണ് ഞാൻ
പക്ഷെ അടക്കിയത്
എന്നിൽ തന്നെ
ആയിരുന്നതു കൊണ്ട്
ഓരോ ശ്വാസത്തിലും
ജീവൻ പിടയുന്ന
വേദനയിലാണ് ഞാൻ.
ദയവായി ഉയർത്തെഴുന്നേൽക്കുക
പ്രാണവേദനയിൽ നിന്ന്
എന്നെ മുക്തയാക്കുക.

ചിലത്

ചിലതുണ്ട്
എത്ര അടർത്തു മാറ്റാൻ ശ്രമിച്ചാലും
പുതിയ വേരുകളാൽ
വീണ്ടും വീണ്ടും
ആഴ്ന്നിറങ്ങുന്നത്.

ചിലതുണ്ട്
ചെറു മുള്ളുകളാൽ
കുത്തിനോവിക്കുമ്പോഴും
തളിരിലകളാൽ
മെല്ലെ തലോടുന്നത്.

ചിലതുണ്ട്
മരമാകുന്നത്,
മണ്ണാകുന്നത്,
ഊർന്നിറങ്ങുന്ന
നനവാകുന്നത്.

കോട്ടയം ജില്ലയിലെ പൊൻകുന്നം സ്വദേശി. കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപിക. ഇംഗ്ലീഷിലും മലയാളത്തിലും കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.