മൾബറിപ്പൂക്കൾ

പാവാട ഞൊറികളിലവൾ
നിറയെ
ഞാവൽ കരുതിയിരുന്നു.

ഐശ്വര്യത്തിൻ്റെ
കേതനമായിരുന്നു
അവളുടെ ഗ്രാമം

മായാവിക്കഥകൾ
രസിപ്പിച്ച ചിത്രകഥയിലെ
താളുകൾ മറിഞ്ഞു.

ചോരയുണങ്ങാത്ത നാക്കുകൾ,
നീളൻതൊപ്പി,
കുഞ്ഞാനക്കൊമ്പുകൾ പോലുള്ള
ദംഷ്ട്രകൾ
ഭയം ആഴ്ന്നിറങ്ങുമ്പോഴേക്കും
പുസ്തകത്തിൻറെ തുന്നിളകി.

അന്നുമവളുടെ
മൾബറിച്ചെടിയിലെ രുചി,
ആരൊക്കെയോ ചവച്ചു തുപ്പുന്നുണ്ടായിരുന്നു
കോടതിവളപ്പിൽ
നിർവാതം നിന്ന് പൂത്ത
പൂന്തോട്ടത്തിൽ.

കണ്ണൂർ ജില്ലയിലെ പെരളശ്ശേരി സ്വദേശി. നിശ്ശബ്ദ്ദവിപ്ലവം എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സോഷ്യൽമീഡിയകളിലും ആനുകാലികങ്ങളിലും എഴുതാറുണ്ട്.