മുദ്രമോതിരം

എന്നെ മറന്നു പോകുവാൻ
ഏത് ദുർമ്മന്ത്രവാദിനിയാണ്
നിന്നെ ശപിച്ചത്?

അടയാളമായവൾ
ഒന്നും പറഞ്ഞിരുന്നില്ലെ?

പ്രണയലേഖനങ്ങൾ
വിരലുകൊണ്ട്
ഈ സ്ഫടിക പാളിയിലെഴുതി
എൻ്റെ
കൈ ശോഷിച്ചു പോയി.

എന്നെ ഓർമ്മിക്കുവാൻ
നിനക്കിനിയും
സമയം വേണമെന്നോ?

നീയെത്ര നേരം
ഓൺലൈനിൽ
നായാടുന്നത് ഞാൻ കണ്ടിരിക്കുന്നു!

കാനനവീഥികളിലൂടെ പോയിട്ടും
കണ്വാശ്രമത്തിൽ
വിടർന്ന ഇമോജികൾ കണ്ടിട്ടും
നിനക്കോർമ്മ വരുന്നില്ലെന്നോ?

ഒന്നിച്ചെടുത്ത സെൽഫികളാെക്കെ
ഫോർവേഡ് ചെയ്താലും
ഓർമ്മിക്കുവാൻ നിനക്കാകുന്നില്ലെങ്കിൽ
സൈബർ ചെങ്കോലും
പണിയായുധങ്ങളും
എൻ്റെ പക്കൽ ഭദ്രമായുണ്ട്.

അച്ഛനമ്മമാർ
കാലേ വെടിഞ്ഞെന്ന് കരുതി
സ്വച്ഛന്ദം ഉപേക്ഷിക്കാമെന്ന്
സ്വപ്നം കാണണ്ട.
കരുതിയിരുന്നോളൂ – രാജൻ ……