
ചിങ്ങം ചിലമ്പിട്ടു പാടവരമ്പേറവേ
ചെറുശ്ശേരിപ്പാട്ടിൻ്റെ അലകളുയരുന്നു
കന്നിയാം കന്നിപ്പെണ്ണ്
കൊയ്ത്തരിവാളുമായി
കൊയ്ത്തുപാട്ടിൻ കുലകൾ
കൊയ്തുകൂട്ടീടുന്നു
തോറ്റിയുണർത്തീടുന്നു
തോറ്റത്തെ തുലാമാസം
തെയ്യത്തിൻ കാലമായി
ഓലച്ചൂട്ടുറയന്നു
വൃശ്ചികം വേളിപ്പെണ്ണായൊരുങ്ങി-
നിൽക്കുന്നേരം
വെറ്റിലച്ചെല്ലവുമായ് വെയിലു
കുന്നേറീടുന്നു
തിരുവാതിരയാടി നിൽക്കുന്നു
ധനു – മാസം
മകരക്കന്യകമാർ
കൊയ്ത്തിന്നൊരുക്കമായ്
കുംഭമാസക്കുംഭത്തിൽ
നിറയെ,യാന ന്ദമായ്
മീനമാസപ്പൂരത്തിൽ
ആഗ്രഹസാഫല്യമായ്
മേടം മോടിയിൽ വന്നു
കർണ്ണികാരപ്പൂവായി
മഞ്ഞപ്പട്ടുടയാട പാരിനെയുടുപ്പിച്ചു
ഇടവം ഇലച്ചാർത്താ-
യൊരുങ്ങിപ്പുറപ്പെട്ടു
മിഥുനം ഒരിക്കലും
പിരിയാത്തിണയായി
കർക്കിടകപ്പെയ്ത്തായി
നാടിനു കടാക്ഷമായ്
പാരിനെ കാത്തീടുവാൻ
കവിത പ്രവാഹമായ്
എത്ര സുന്ദരം നോക്കൂ
നമ്മുടെ മലയാളം
മനം നിറയെ മധുരം
വിളമ്പും മലയാളം
