
1
ഇരുൾമൂടിയ ആ മുറികൾക്കോരോന്നിനും
വ്യത്യസ്ത ഭാവങ്ങളായിരുന്നു.
നവരസങ്ങൾക്കപ്പുറം മറ്റെന്തൊക്കെയോ…!
അവിടുത്തെ ചിന്തകൾക്ക്
‘അവ്യക്തമായ’ വ്യക്തത ഉണ്ടായിരുന്നു…!
ഇരുളറയ്ക്കിപ്പുറം നിന്ന്
‘പ്രബുദ്ധലോകം’ അതിനെ
ഭ്രാന്താലയം എന്നു വിളിച്ചു.
2
തള്ളിക്കയറ്റിയ കല്ലുകൾ
മലമുകളിൽ നിന്ന്
അവൻ താഴേക്ക് തള്ളിയിട്ടു.
ഇടതുകാലിലെ മന്ത് ഇനി വലതുകാലിനാവട്ടെ എന്ന്
വരം ചോദിച്ചു വാങ്ങി.
അവന്റെ ചെയ്തികളിലെ നാക്ക്
ആരും കണ്ടില്ല,
വാക്ക് ആരും കേട്ടില്ല.
ഒടുക്കം നാട്ടാരും വീട്ടാരും
അവനെ നാറാണത്തു ഭ്രാന്തനെന്നു വിളിച്ചു.









