പോരുന്നോ കൂടെ

“പോരുന്നോ കൂടെ?”
ഒരു ഭക്ഷ്യ എണ്ണയുടെ
വില്പനയ്ക്കുള്ളതാണോ
ഈ മഹത്ത്തായ
വാക്കുകൾ…

മന്തിപ്പൊറത്ത്,
അറബിക്കു കൊഞ്ചിക്കൊഴയാനുള്ളതാണോ
മഹത്തായ ഈ രൂപകം..

പ്രിയപ്പെട്ട കണാരാ
അതു കേട്ട്
കുറുങ്ങി കുണുങ്ങിയുള്ള
നിന്റെയാ ചിരി…
അതാണെനിക്കു
തീരെ പിടിക്കാത്തെ…

മുദ്രമോതിരങ്ങളിൽ
വജ്ര ലിപികളിൽ
ആലേഖനം ചെയ്യപ്പെട്ടിട്ടുള്ള
ആ മഹത് വാക്യം
അങ്ങനെ വെറുതെ
ഒരു കയറ്റുമതിക്കുളളതല്ല..

മുൻഗണനാക്രമത്തിൽ
മറ്റനേകം വിഷയങ്ങൾ
മുന്നിലും പിന്നിലും
മേലും കീഴും
വന്നെന്നെ മൂടിയതു കൊണ്ടു മാത്രം
അതുകൊണ്ടു മാത്രം
നിന്നെ വെറുതേ വിടുന്നൂ..
അന്തിച്ചർച്ചകൾക്കായി
ഇതിലും പ്രാധാന്യം കുറഞ്ഞ
മറ്റനേകം വിജയങ്ങൾ
ഉള്ളതിനാലും…

നീ വേണേ പൊയ്ക്കോളൂ..
അവിടെ ചെന്നിട്ടൊരു വിസ
എനിക്കും അയച്ചേക്കൂ.

കോട്ടയം ജില്ലയിലെ അമയന്നൂരിൽ ജനനം. ഇപ്പോള്‍ കോഴിക്കോട് കണ്ണാടിക്കലിൽ താമസം. കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയിൽ സീനിയർ കണ്‍സൽട്ടന്റ് ഓർത്തോപീഡിക് സർജ്ജനാണ്. ഭാഷ ബുക്സ് 'ആപ്പിൾ 'എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.