എന്റെ വായന : പെണ്ണാളി (കവിതകൾ)

കവിതാലോകമെന്നത് ഭാവനയും അതിഭാവുകത്വവും നിറഞ്ഞ ഒരു വലിയ ലോകം തന്നെയാണ് എന്ന് മനസ്സിലാക്കുന്ന രീതിയിലാണ് എപ്പോഴും കവികൾ, കവിതകൾ എഴുതുന്നത് കാണാൻ കഴിയുന്നത്. കവിതകൾ സംവദിക്കുന്നത് മനുഷ്യൻറെ ഹൃദയത്തോടാണ്. അത് ഉണ്ടാകുന്നത് മനസ്സിൻ്റെ ഉള്ളിൽ നിന്നും ആണ് എന്നൊക്കെ നമുക്കറിയാം. എങ്കിൽപ്പോലും ഈ കവിതകൾ എപ്പോഴും നമ്മൾ വായനക്കാർ ആസ്വദിക്കുന്നത് ആ കവിതകൾ നമ്മോട് നമുക്ക് മനസ്സിലാകുന്ന രീതിയിൽ നമുക്കുകൂടി ബോധ്യമാകുന്ന രീതിയിൽ എന്തെങ്കിലുമൊക്കെ നമുക്ക് പറഞ്ഞു മനസ്സിലാക്കി തരുമ്പോഴാണ് എന്ന് ഞാൻ കരുതുന്നു. പക്ഷേ പലപ്പോഴും ഇവിടെ സംഭവിക്കുന്നത്, കവിത ചിലരുടെ ഭ്രാന്തമായ സന്ദേഹങ്ങളോ അവരുടെ ആശങ്കകളോ അവരുടെ ആത്മഭാഷണങ്ങളോ ഒക്കെ ആകുമ്പോൾ അത് ആരോടാണ് പറയുന്നത് എന്നത് വളരെ പ്രധാനപ്പെട്ട ഒരു വസ്തുതയായി മുന്നിൽ നിൽക്കും എന്നതാണ്. എഴുത്തുകാരനെ വായിക്കരുത് എഴുത്ത് മാത്രം വായിക്കണം എന്ന് പറയുന്നത് അവിടെ ഒരു വസ്തുതയായി മുന്നോട്ടു വരും. കാരണം ചില എഴുത്തുകൾ വായിക്കുമ്പോൾ അത് ആരോടോ പറയുന്ന ഒന്നായിട്ട് മാത്രമേ നമുക്ക് വായിക്കാൻ കഴിയുകയുള്ളൂ. ഈ പറയുന്ന ആളും അത് വായിക്കുന്ന ആളും മാത്രം മനസ്സിലാക്കുന്ന നിഗൂഢമായ പലതും ആ കവിതകളിൽ ഒളിഞ്ഞിരിക്കും. അങ്ങനെ വരുന്ന കവിതകൾ പൊതുജനങ്ങൾ വായിക്കുമ്പോൾ, ആസ്വാദകർ വായിക്കുമ്പോൾ അവർ അവിടെ മൗനം പാലിക്കുകയാണ് പതിവ്. കാരണം എനിക്കൊന്നും മനസ്സിലായില്ല എന്ന് ഞാൻ പറഞ്ഞാൽ അതിനർത്ഥം ഞാനൊരു മണ്ടൻ ആയിപ്പോയല്ലോ എന്ന് അവർ ചിന്തിക്കുമല്ലോ എന്ന ഭയത്താൽ ബലേ ഭേഷ് എന്ന് പറഞ്ഞ് അവർ അതിനെ തഴുകി തലോടി കടന്നു പോവുകയും ചെയ്യും. ഇത്തരം കവിതകളെ പുസ്തകങ്ങൾ ആക്കുമ്പോൾ സംഭവിക്കുന്നത് ഈ ഒരു സംഗതി തന്നെയാണ്. സോഷ്യൽ മീഡിയകളിൽ അത്തരം കവിതകൾ പങ്കു വയ്ക്കുമ്പോൾ അവ വായിക്കുന്നവരും അത് എഴുതുന്നവരും ആ നിമിഷത്തിൽത്തന്നെ അത് മറന്നു പോവുകയും പിറ്റേദിവസം അത് ഒരു ഓർമ്മ മാത്രമായി നിലനിൽക്കുകയും ചെയ്യുന്നതായിട്ടാണ് കാണുന്നത്. ഒരാഴ്ച കഴിഞ്ഞാൽ പിന്നെ അതിനെക്കുറിച്ച് അവർക്ക് കൂടി അത് അറിയുക വളരെ ബുദ്ധിമുട്ടായിരിക്കും .എന്നാൽ അത് പുസ്തകം ആകുമ്പോൾ അവിടെ ആ പുസ്തകം വാങ്ങുന്ന ആൾക്കാർ കവിത പുസ്തകം തിരഞ്ഞെടുക്കുകയാണെങ്കിൽ അതിനർത്ഥം അവർ കവിതയെ സ്നേഹിക്കുന്നവരാണ് എന്നാണ്. അങ്ങനെ വരുമ്പോൾ അവർ അതിൽ കവിതയാകും തിരയുക. പക്ഷേ അവർക്ക് ലഭിക്കുക ഇങ്ങനെയുള്ള ആത്മഭാഷങ്ങൾ ആയിരിക്കും. ആരോടോ പറഞ്ഞ കാര്യങ്ങൾ അവർ വായിക്കേണ്ട ഗതികേട് ഉണ്ടാകും .

ഇവിടെ ഈ കവിയുടെ ഈ കവിത പുസ്തകത്തിൽ 51 കവിതകളാണ് ഉള്ളത്. ഈ 51 കവിതകൾ വായിച്ചു കഴിയുമ്പോൾ അതിനകത്തു നിന്നും വായനക്കാരന് ലഭിക്കുക രണ്ടോ മൂന്നോ കവിതകൾ മാത്രമാണ് എന്ന് വരുകിൽ ആ കവിത പുസ്തകം അതിൻറെ നിലവാരം എത്ര ഉയരത്തിൽ ആകാം അല്ലെങ്കിൽ എത്ര കണ്ടത് വായനക്കാരോട് സംവദിച്ചിരിക്കുന്നു എന്നുള്ള കാര്യത്തെക്കുറിച്ച് നമുക്ക് ചർച്ച ചെയ്യേണ്ടിവരും. കവിതകൾ ,കുറുങ്കവിതകൾ, ഹൈക്കു കവിതകൾ ഒക്കെ ചേർന്ന് ഈ 51 കവിതകളിൽ ഭൂരിഭാഗം കവിതകളും മഴയുമായി ബന്ധപ്പെട്ട അല്ലെങ്കിൽ മഴയെ കേന്ദ്രമാക്കിയോ കഥാപാത്രമാക്കിയോ ഉള്ള കവിതകളാണ് പിന്നെ കുറച്ചു കവിതകൾ അത് പ്രകൃതിയുമായി ബന്ധപ്പെട്ടതാണ് അങ്ങനെ മഴ പ്രകൃതി പിന്നെ ഒരു അല്പം രാഷ്ട്രീയം ഇവ കൂടിക്കലർന്ന ഒരു കവിത പുസ്തകം ആണ് ഇത് എന്ന് പറയാം.

ഒരു കവിത “നീ വന്നപ്പോൾ” എന്ന കവിത അത് ഈ കവിയുടെ കാവ്യ രൂപത്തിലുള്ള അറിവ് അല്ലെങ്കിൽ അതിനോടുള്ള അദ്ദേഹത്തിൻറെ പ്രതിപത്തി എത്രയാണെന്ന് ബോധ്യപ്പെടുത്തുന്ന ഒരു വളരെ നല്ല കവിതയായിട്ട് അനുഭവപ്പെട്ടിരുന്നു. മഴ, ഓലമേഞ്ഞ ഒരു വീടിൻറെ, ചോർച്ചയുള്ള ഒരു വീടിൻറെ ഉള്ളിൽ ജീവിക്കുന്ന ഒരു മനുഷ്യൻറെ ചിന്തകളിലും മറ്റും എന്ത് ഭാവമാണ് ഉണ്ടാക്കുക എന്നുള്ളതിന് വളരെ വ്യക്തമായി വരഞ്ഞു വച്ചിരിക്കുന്ന ഒരു കവിതയായിരുന്നു അത്. ഇതുപോലെ തന്നെ വളരെ നല്ല ഒരു ചിന്ത കാണാൻ കഴിഞ്ഞു വൈകുന്നേരം നമ്മളൊക്കെ കിളികളുടെ ചിലപ്പു കേട്ടിട്ടുണ്ടാകും. പക്ഷേ നാം അവരെ കുറ്റം പറഞ്ഞ്, അവരെ പുലഭ്യം പറഞ്ഞു നമ്മൾ നമ്മുടെ ദേഷ്യമകറ്റാറുണ്ട്. ഇവിടെ കവി അവരെ അവരുടെ ശബ്ദത്തെ കാണുന്നത് പകൽ മൊത്തം അവർ നായാടി കിട്ടിയ അല്ലെങ്കിൽ ചികഞ്ഞു കിട്ടിയ ഭക്ഷണങ്ങളുടെ, ആ യാത്രയുടെ, അവർക്ക് നേരിട്ട് വിജയ പരാജയങ്ങളുടെ ഒക്കെ കഥകൾ പരസ്പരം പങ്കുവയ്ക്കുന്നതാണ് എന്നാണ് കവി കാണുന്നത്. എത്ര നല്ലൊരു ചിന്തയാണത് ! വളരെ നല്ല ചിന്ത തന്നെയാണ്. വളരെ കുറച്ചു മാത്രം കവിതകളാണ് ഇത്തരം ചിന്തകൾ നൽകുന്ന കവിതകളായ് ഈ കവി നമുക്ക് തരുന്നത്. ബാക്കിയുള്ള കവിതകളിൽ ഈ പറഞ്ഞപോലെ ആത്മഭാഷങ്ങൾ കൂടുതൽ നിൽക്കുന്നത് കൊണ്ട് തന്നെ അവ ദുർഗ്രാഹ്യമായ ഒരു മൗനം വായനക്കാരനിൽ നിന്ന് സമ്പാദിക്കുന്നു എന്ന് മനസ്സിലാക്കാൻ കഴിയും.

ഇത്തരം പോരായ്മകൾ… ഇതിനെ പോരായ്മകൾ എന്ന് പറയാനും കഴിയില്ല . കാരണം കവിത എന്നത് ഒരു സാമൂഹിക പരിഷ്കരണം എന്ന സംഗതി മാത്രമല്ല. അത് ഞാൻ എന്റെ പ്രണയിനിയോടോ, എൻറെ മനസ്സിനോടോ, എൻറെ സമൂഹത്തോടോ, ഈ പ്രകൃതിയോടോ ദൈവത്തോട് തന്നെ വേണമെങ്കിലും എനിക്കത് പറയാം അത് പ്രകടിപ്പിക്കാം പറ്റുന്ന ഒന്നായിരിക്കും. അതിന് ഉപയോഗിക്കുന്ന ഭാഷ അതിലുപയോഗിക്കുന്ന മാധ്യമം കവിതയാകാം. അത് ശ്രവിക്കുന്ന ആൾക്കാർ ഒരു പക്ഷേ അത് മനസ്സിലാക്കിയേക്കാം അല്ലെങ്കിൽ മനസ്സിലാക്കാതെ പോയേക്കാം. എന്തുതന്നെയായാലും കവിതയുടെ ഫോർമാറ്റിനകത്ത് കുറച്ച് ചിന്തയും കുറച്ച് യാഥാർത്ഥ്യങ്ങൾ എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ട് കുറച്ചു കവിതകൾ നമുക്ക് ഈ പുസ്തകത്തിൽ വായിക്കാൻ കഴിയും എന്നതിനപ്പുറം ഈ പുസ്തകം വളരെ വലിയ ഒരു കാവ്യ ആസ്വാദന സംഗതി വായനക്കാരൻ നൽകുന്നുണ്ട് എന്നുള്ള കാര്യത്തിൽ സംശയമുണ്ട്.

പെണ്ണാളി (കവിതകൾ)
പി.വിശ്വനാഥൻ
പ്രിൻ്റ് ബുക്സ്
വില: 180 രൂപ

ആനുകാലികങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും സജീവമായി എഴുതുന്നു. കനൽ ചിന്തുകൾ എന്ന കവിതാ സമാഹാരം ആദ്യ പുസ്തകം. ദുബായിൽ ഇൻഡസ്ട്രിയൽ സേഫ്റ്റി വിഭാഗത്തിൽ ഉദ്യോഗസ്ഥൻ. വർക്കല സ്വദേശി.