
ആകാശം മങ്ങി തുടങ്ങി. നിഴലുകൾ ഇരുട്ടിലൊളിക്കുന്നു. വേദനയുടെ നിഴൽപ്പാടുകൾ അരുവി കണക്കെ മനസ്സിലേക്കൊഴുകി വരുന്നു. ഏകാന്തതയുടെ മൂടുപടത്തിൽ വൈശാഖ് തന്റെ സ്വപ്നങ്ങളെ തഴുകിക്കൊണ്ട് ഉമ്മറത്തെ സെറ്റിയിൽ ഇരുന്നു കൊണ്ട് അകലേക്ക് ദൃഷ്ടി പായിച്ചു. വീടിനോട് ചേർന്ന് കിഴക്കേ അതിരിൽ രണ്ടു മാവുകൾ കായ്ച്ചു നിൽക്കുന്നുണ്ട്. രണ്ടിലും നിറയെ മാങ്ങകൾ. വീട്ടിൽ നിന്നും നോക്കിയാൽ റെയിൽവേ സ്റ്റേഷൻ കാണാം. റയിൽപ്പാളത്തിലൂടെ അലയടിച്ചു വരുന്ന തീവണ്ടി കിതപ്പോടെ സ്റ്റേഷനിൽ വന്നു നിന്നു. ആളുകൾ തിരക്കു പിടിച്ചു കയറുകയും ഇറങ്ങുകയും ചെയ്യുന്നു.
വൈശാഖ് മെല്ലെ എഴുന്നേറ്റു റൂമിലേക്കു നടന്നു. അവൻ ജനലഴികളിൽ പിടിച്ചു ചിന്താധീനനായി പുറത്തേക്ക് നോക്കി നിന്നു. തൊട്ടപ്പുറത്തെ വീട്ടിലെ ജ്യൂലി എന്ന പെൺകുട്ടി തന്റെ റോക്കി എന്ന നായക്കുട്ടിയെ താലോലിച്ചുകൊണ്ട് നിൽക്കുന്നു. അവൾക്ക് തന്റെ അഭയയുമായി നല്ല സാമ്യമുണ്ട്. തന്റെ എല്ലാമെല്ലാമായിരുന്ന അഭയയുടെ ഓർമ്മകൾ ഒരു നിഴൽപ്പാടുപോലെ അയാളുടെ ഹൃദയത്തിലേക്കൊഴുകിയെത്തി. ആ കോളേജ് ജീവിതവും അഭയയുമായുള്ള അടുപ്പവും അതിനോടനുബന്ധിച്ചുള്ള മധുരാനുഭൂതികളും അയാളുടെ മനസ്സിൽ തെളിഞ്ഞു വന്നു.
പിന്നെ ഒട്ടും താമസിച്ചില്ല, ധൃതിയിൽ ഡ്രസ്സ് മാറ്റി വാതിൽ പൂട്ടി പുറത്തിറങ്ങി. അയാൾ ഗേറ്റ് കടന്നു മുന്നോട്ടു നടന്നു. ചെമ്മണ്ണു നിറഞ്ഞ വെട്ടുവഴിയിലെത്തി. പുഴ ഒരു മരുപ്പരപ്പുപോലെ കിടക്കുകയാണ്. തീയലകൾ പൊട്ടിവിടരുന്ന മണൽപ്പരപ്പിനോട് മാപ്പു ചോദിച്ചുകൊണ്ട് ഒരു നീർച്ചാൽ അരികിലൂടെ ഒഴുകുന്നു. വൈശാഖ് ഓർത്തു. എവിടേക്കാണ് പോകേണ്ടത്. വഴി അറിയുന്നില്ല. ആരോടാണ് ചോദിക്കുക. ഒരു നിമിഷം അയാൾ അവിടെ തന്നെ നിന്നു. അപ്പോൾ വഴിയുടെ അങ്ങേ തലയ്ക്കൽ നിന്നും കയ്യിൽ ഒരു കാലൻ കുടയും പിടിച്ച് അതു നിലത്തു കുത്തി കൊണ്ട് ഒരാൾ നടന്നു വരുന്നു. അല്പസമയം കൊണ്ട് ആ മദ്ധ്യവയസ്കൻ വൈശാഖിന്റെ അടുത്തെത്തി.
വൈശാഖ് അയാളെ ആപാദചൂഡo ഒന്നുനോക്കി ഒരു മന്ദസ്മിതത്തോടെ ചോദിച്ചു. കൃഷ്ണപുരം തറവാട് എവിടെയാ. ഇവിടെ നിന്ന് എത്ര ദൂരം പോകണം.
വെറ്റിലക്കറ പിടിച്ച പല്ലുകൾ പുറത്തേക്കു കാണിച്ചു മദ്ധ്യവയസ്ക്കൻ ചോദിച്ചു. നിങ്ങൾ ആരാണ്? എവിടെനിന്നു വരുന്നു.
വൈശാഖ് പറഞ്ഞു. ഞാൻ കുറച്ചകലെ നിന്നാണ് വരുന്നത്. ഈ വഴി ആദ്യമായാണ്. കൃഷ്ണപുരം തറവാട്ടിലെ അഭയ എന്റെ സുഹൃത്താണ് അവരെ ഒന്ന് കാണാനായി വന്നതാണ്.
മദ്ധ്യവയസ്ക്കൻ വഴി വിവരിച്ചു. നേരെ പോയാൽ ഒരു പള്ളി ആണ്. അതിന്റെ അപ്പുറത്തുനിന്നും ഒരു ടാറിട്ട റോഡ് ഉണ്ട്. അതിലെ പോയാൽ കൃഷ്ണപുരം തറവാട്.
ഇന്ന് തറവാട് എന്നൊന്നും പറയാൻ പറ്റില്ല. അതെല്ലാം പോയിപോയില്ലേ? ഇന്നവിടെ ഒരു കൂരചാളയാണെന്നൊക്കെ കേട്ടു.
അയാൾ സംസാരം തുടർന്നുകൊണ്ടേയിരുന്നു. പണ്ട് കൃഷ്ണപുരത്തുകാർ വലിയ ജന്മികളായിരുന്നു. ഈ ചുറ്റുപുറത്തുള്ള സ്ഥലമെല്ലാം അവരുടെ വകയായിരുന്നു.
അതൊക്കെ പറഞ്ഞിട്ടെന്താകാര്യം. അവിടുത്തെ കാരണവരായ ശങ്കരമേനോനും ഭവാനിയമ്മക്കും കൂടി രണ്ടു മക്കളായിരുന്നു. ഒരാണും ഒരു പെണ്ണും. പെൺകുട്ടി നല്ല തങ്കം പോലുള്ള കൊച്ചായിരുന്നു. സൽസ്വഭാവി. എന്നാൽ ആൺകുട്ടിയോ ഒരു ദുർന്നടപ്പുകാരനും തെമ്മാടിയും ആയിരുന്നു. ശീട്ടു കളിച്ചും കള്ള് കുടിച്ചും, അനാശാസ്യ പ്രവർത്തനങ്ങളും മൂലം കടം കയറി പിടിച്ചു നിൽക്കാൻ കഴിയാതെ ആയി. ശങ്കര മേനോന്റെ മരണശേഷം ആ വീടാകെ നശിച്ചു. കടക്കാർ വന്ന് ബഹളം കൂട്ടാനും ഭീഷണി മുഴക്കാനും തുടങ്ങിയപ്പോൾ മുരളി ഗത്യന്തരമില്ലാതെ ഒരു മുഴം കയറിൽ ആ ജീവിതം അവസാനിച്ചു. ഉള്ളതെല്ലാം വിറ്റുപെറുക്കി കടങ്ങളെല്ലാം വീട്ടിയത് ആ പെൺകൊച്ചായിരുന്നു. പിന്നീടുള്ള വിവരമൊന്നും അറിയില്ല. ആ അമ്മയും മോളും അനാഥരായി. ഓരോ വിധിയെ. അയാൾ പറഞ്ഞു തീർത്തു.
മദ്ധ്യവയസ്ക്കന് പോകാനുള്ള വഴിയെത്തി. കൃഷ്ണപുരത്തേക്ക് ഉള്ള വഴി അയാൾ ചൂണ്ടികാട്ടി. പത്തടി നടന്നാൽ ടാറിട്ട റോഡായി. പിന്നെ അവിടെ നിന്ന് വലതു ഭാഗത്തെ മൂന്നാമത്തേയോ, നാലാമത്തേയോ വീടാണ്.
നേരെ എതിരെ പാതയരികിൽ പശുവിനെ മേച്ചുകൊണ് ഒരു സ്ത്രീയും കൂടെ മൂന്നോ നാലോ വയസ്സുള്ള ഒരു പയ്യനും ഉണ്ട്. പയ്യൻ മുട്ടുപൊട്ടി ചോരയും ഒലിപ്പിച്ചു ചിണുങ്ങി കൊണ്ടു നിൽക്കുന്നു. ആ സ്ത്രീ അവനെ ചീത്ത പറഞ്ഞു കൊണ്ടിരിക്കുന്നു. തന്റെ സംശയം ബലപ്പെടുത്താനായി വൈശാഖ് ആ സ്ത്രീയോട് ഒന്നുകൂടി ചോദിച്ചു.
മുഖത്തു പുച്ഛവും അവജ്ഞയും കലർന്ന ആ സ്ത്രീയുടെ പെരുമാറ്റം പലതും വിളിച്ചറിയിക്കുന്ന തരത്തിലായിരുന്നു. അവന് ദേഷ്യം വന്നു. അത് പുറത്തു കാണിക്കാതെ ആ സ്ത്രീ ചൂണ്ടിക്കാണിച്ച വഴിയിലൂടെ അയാൾ നടന്നു. നിലം പൊത്തിക്കിടക്കുന്ന പടിപ്പുര. ഇല്ലിമുള്ളുകൊണ്ട് കെട്ടി വച്ചിരിക്കുന്ന പടി. ആകെ ആ വീടിന്റെ ശോചനീയാവസ്ഥ വിളിച്ചറിയിക്കുന്ന അന്തരീക്ഷം.
വൈശാഖിന് അത്ഭുതവും അതേ സമയം കുറ്റബോധവും തോന്നി. പണം സമ്പാദിക്കാനുള്ള നെട്ടോട്ടത്തിൽ അയാൾ അഭയയെ മറന്നു. ഒരിക്കൽ പോലും അവളെ കുറിച്ച് ഓർത്തില്ല. അയാൾക്ക് പശ്ചാതാപം തോന്നി.
വർഷങ്ങൾക്ക് പിന്നിലേയ്ക്ക് ആ മനസ്സ് പാഞ്ഞു. തന്റെ കോളേജ് ജീവിതവും തന്റെ സഹപാഠിയായിരുന്ന അഭയ എന്ന സുന്ദരിയായ പെൺകുട്ടിയും. വാർമഴവില്ലുപോലെ സൗന്ദര്യം വാർന്നൊഴുകുന്ന അവളിലേക്ക് തന്റെ മനസ്സ് ചേക്കേറിയതും ഇന്നലെ എന്നപോലെ തോന്നുന്നു.
പ്രഭുകുടുംബത്തിലെ അംഗമായ അവളും അവിടുത്തെ അടിയാന്റെ മകനായ താനും ഒരിക്കലും വിവാഹമെന്ന ബന്ധത്തിൽ കലാശിക്കില്ലെന്നറിഞ്ഞിട്ടും അവർ പരസ്പരം അനുരാഗബദ്ധരായി.
നാളേറെ ചെന്നപ്പോൾ അവളുടെ വീട്ടിൽ ഈ പ്രേമബന്ധം അറിയുകയും വലിയ ഒച്ചപ്പാടും ബഹളവും സൃഷ്ടിക്കുകയും ചെയ്തു. ദരിദ്രനും താഴ്ന്ന ജാതിക്കാരനുമായ തന്നെ അവർ ആളെ വിട്ട് തല്ലിക്കയും ഈ നാട്ടിൽ നിന്നു തന്നെ ഓടിക്കുകയും ചെയ്തു.
പിന്നീട് പണത്തിനു വേണ്ടിയുള്ള നെട്ടോട്ടമായിരുന്നു. ഒരുപാട് സമ്പാദിച്ചു. അതിനിടയിൽ എല്ലാം മറന്നു. ഈ കാലത്തിന്നിടയിൽ ഒരിക്കൽ പോലും അവളെ ഓർത്തില്ല. ഇപ്പോൾ അവൾ വിവാഹിതയും കുഞ്ഞുങ്ങളുമായി കഴിയുകയായിരിക്കുമോ?.
ഓരോന്നോർത്തു അയാൾ വീട്ടുവളപ്പിലേക്ക് കാലെടുത്തു വെച്ചു. വിശാലമായ പറമ്പിൽ മാവും, പ്ലാവും, പടുമരങ്ങളും പന്തലിച്ചു നിൽക്കുന്നു. അതിരുകളിൽ നിറയെ മുളങ്കൂട്ടങ്ങൾ. വൃക്ഷക്കൂട്ടങ്ങളിലിടയിലൂടെ ഓലമേഞ്ഞ ഒരു വീടും ചെത്തി തേയ്ക്കാത്ത മൺചുമരും, അഞ്ചു സെന്ററിൽ വളച്ചു കെട്ടിയ ഒരു വേലിയും കാണാം. അതാണ് അഭയയുടെ വീട്.
ഒരു കാലത്ത് പ്രതാപത്തിന്റെ ഉച്ചാവസ്ഥയിൽ നിന്നിരുന്ന കുടുംബം. ഇങ്ങിനേയും ഒരു വിധിയോ?. അയാളുടെ കാലുകൾക്ക് വേഗത കുറഞ്ഞു. കരിയിലകൾ വീണു കിടക്കുന്ന വഴിയിലൂടെ അയാൾ ആ വീട്ടിന്റെ മുറ്റത്തേയ്ക്ക് നടന്നു. കാൽ ചുവട്ടിൽ കരിയിലകൾ ഞെരിഞ്ഞമരുന്ന ശബ്ദം നിശബ്ദതയെ ഭേദിച്ചു.
തനിക്ക് കണ്ണുകളെ വിശ്വസിക്കാനാകുന്നില്ല, അയാളുടെ കണ്ണുകളിൽ ഇരുട്ടു കയറുന്നപോൽ തോന്നി. ഉമ്മറക്കോലായിലേയ്ക്ക് കയറിയ അയാൾ വിളിച്ചു ചോദിച്ചു. ഇവിടെ ആരുമില്ലേ. മറുപടിയൊന്നും കിട്ടാതെ വന്നപ്പോൾ കുറച്ച് കൂടി ഉച്ചത്തിൽ അയാൾ വിളിച്ചു.
അല്പ നിമിഷത്തിനുശേഷം എല്ലുകൾ പുറത്തേക്കുന്തി ശോഷിച്ച് വെള്ളികമ്പികൾ പോലുള്ള ശിരസ്സുമായ ഒരു കിഴവി വാതിൽ മറയിൽ വന്നു നിന്ന് തല അല്പം പുറത്തേക്ക് നീട്ടി ചോദിച്ചു.
ആരാ? എന്തു വേണം?.
ആ രൂപം കണ്ട് അയാളിൽ സഹതാപം പൊട്ടി മുളച്ചു. അഭയയുടെ അമ്മ ആയിരിക്കുമോ? അയാൾ തന്നത്താൻ ചോദിച്ചു. അയാളുടെ ചുണ്ടുകൾ വരണ്ടു. ശബ്ദം പുറത്തു വരുന്നില്ല.
അഭയയുടെ വീടാണോ അവർ ഇവിടെ ഉണ്ടോ ? എനിക്ക് ഒന്നു കാണണമായിരുന്നു. ഉണ്ടെങ്കിൽ ഒന്നു വിളിക്കാമോ? പതറിയ ശബ്ദത്തോടെ അയാൾ പറഞ്ഞു.
ആ സ്ത്രീ അല്പം മാറിനിന്ന് മുണ്ടിന്റെ കോന്തലകൊണ്ട് കണ്ണു തുടച്ചു. വർഷങ്ങൾക്കു മുമ്പുള്ള ആ സംഭവം അവരുടെ ഓർമ്മയിൽ മിന്നി മറഞ്ഞു. അവർ നിശബ്ദമായി തേങ്ങി കൊണ്ടിരുന്നു. പൊട്ടി പിളരുന്ന വേദനയോടെ ആ സ്ത്രീ അവനു നേരെ കൈകൂപ്പി.
നിമിഷങ്ങൾ ഇഴഞ്ഞു നീങ്ങി. വൈശാഖിന്റെ ക്ഷമ നശിച്ചു. പരവേശം കൊണ്ട് ദേഹമാകെ പുളയുന്നു. വിയർപ്പു തുള്ളികൾ ഇറ്റിറ്റു വീഴുന്നു.
ആ സ്ത്രീയുടെ ചുണ്ടിൽ നിന്നും ഒരു നനുത്ത ശബ്ദം അടർന്നു വീണു. ദാ അവിടെ….. അകത്തേക്ക് ചൂണ്ടികൊണ്ട് അവർ പറഞ്ഞു. അയാൾക്കൊന്നും മനസ്സിലായില്ല. അവർ ചൂണ്ടിക്കാണിച്ച ഭാഗത്തേക്കൊരു ഓട്ടമായിരുന്നു.
അവിടെ കണ്ട രൂപത്തെ കണ്ട അയാൾ ഞെട്ടി വിറച്ചു. ചാണകം മെഴുകിയ തറയിൽ അങ്ങിങ്ങു കീറിയ പായയിൽ എല്ലും തോലുമായി ഉണങ്ങിക്കരിഞ്ഞ രൂപത്തെ കണ്ടയാൾ പൊട്ടി കരഞ്ഞു. അയാൾക്ക് വിശ്വസിക്കാനായില്ല.
ഇത് അവൾ തന്നെയോ? ആ മിഴികൾ ഒരു പുഴപോൽ ഒഴുകി.
മുറിയിൽ നിന്നും വമിക്കുന്ന ദുർഗ്ഗന്ധം അയാളുടെ മൂക്കിലൂടെ തുളച്ചു കയറി. അയാൾ മെല്ലെ വിളിച്ചു അഭയേ…….അയാളുടെ കണ്ണുകളിൽ നിന്നും അടർന്നു വീണ മിഴിനീർ അവളുടെ കവിളിൽ പതിച്ചു.
ആ മിഴികൾ മെല്ലെ ഒന്ന് ചലിച്ചു. പ്രയാസപ്പെട്ടു തുറന്ന ആ കണ്ണുകളിൽ നീർമുത്തുകൾ ഒഴുകി.
ഒന്ന് സംസാരിക്കാനോ എഴുന്നേറ്റിരിക്കാനോ കഴിയാതെ ചലനശേഷി നഷ്ടപ്പെട്ട അഭയ…….
അവൾ ഒരു മരപ്പാവ കണക്കെ ആ നാല് ചുമരുകൾക്കിടയിൽ കിടക്കുന്നു. അയാളോട് ഒന്നു മിണ്ടുവാൻ പോലും കഴിയുമായിരുന്നില്ല. മരണത്തിന്റെ കാലൊച്ചയും കാത്തിരിക്കുകയാണവൾ. ആ ദീനമായ കാഴ്ച അധികനേരം നോക്കി നില്ക്കാൻ അയാൾക്ക് കഴിയുമായിരുന്നില്ല. അയാൾ പിന്നീടൊന്നും ചിന്തിച്ചില്ല. അവളെ കോരിയെടുത്ത് ആശുപത്രി ലക്ഷ്യമാക്കി വണ്ടി വിളിച്ചു കൊണ്ടു പോയി. ഏറ്റവും വിദഗ്ദമായ ചികിത്സക്ക് വേണ്ട ഏർപ്പാടുകൾ ചെയ്തു. ഈ ഒരു രംഗത്തിനു സാക്ഷിയാകേണ്ടി വന്ന അയാളുടെ മനസ്സിലേക്ക് വേറൊരു കൂരമ്പുകൂടി തുളച്ചു കയറി. വൃദ്ധയായ ഒരു മാതാവിന്റെ പരിതാപകരമായ വേദനയും അതിൽ നിന്നും ഉടലെടുത്ത നിസ്സഹായ അവസ്ഥയും. ആ വേദനാജനകമായ അന്തരീക്ഷം കണ്ടു നിൽക്കാനാകാതെ കൊച്ചു കുഞ്ഞിനെ പോൽ വിതുമ്പികരഞ്ഞു കൊണ്ടായാൾ വേച്ചു വേച്ചു പുറത്തേക്കു നടന്നു. പോകുമ്പോൾ ഒരു കെട്ട് നോട്ടുകൾ ആ വൃദ്ധയുടെ ശുഷ്‌ക്കിച്ച കരങ്ങളിൽ വെച്ചു കൊടുത്തു.
വിഷമിക്കേണ്ട അമ്മയുടെ മകൾ എല്ലാം ഭേദമായി തിരിച്ചു വരും. അയാൾ അവരെ സമാധാനപ്പെടുത്തി. മാസങ്ങൾ കഴിഞ്ഞു. അഭയയിൽ മാറ്റങ്ങൾ കണ്ടുതുടങ്ങി. അവളിൽ ചലനങ്ങൾ കണ്ടു തുടങ്ങി. കുറേശ സംസാരിക്കാനും തുടങ്ങി. വൈശാഖ് അടുത്തിരുന്നു അവളുടെ എല്ലാ കാര്യവും നോക്കി കൊണ്ടിരുന്നു. അയാളിൽ പ്രതീക്ഷയുടെ നാമ്പുകൾ മുളപൊട്ടി.
വർഷം ഒന്ന് കഴിഞ്ഞു അഭയ പൂർണ്ണ ആരോഗ്യവതിയായി. ആസ്പത്രി വിട്ട അയാൾ നേരെ അവളെ അഭയക്കായി വാങ്ങിയ പുതിയ വീട്ടിലേയ്ക്ക് കൊണ്ടുപോകുന്നു. അഭയയുടെ അമ്മയേയും അവിടെ എത്തിച്ചു. നഷ്ടപ്പെട്ടു പോയ തങ്ങളുടെ സ്വപ്നങ്ങളെ താലോലിച്ചുകൊണ്ട് അവർ പുതിയ ജീവിതത്തിലേക്ക് കാലെടുത്തു വെച്ചു.
