നാനാർത്ഥം

നദിയെ
കടലെന്നു വിളിക്കുന്ന ഒരുവനുണ്ട്,
പൂവിനെ
മധുവെന്നു വിളിക്കുന്ന ഒരുവനുണ്ട്,
സന്ധ്യയെ
എൻ്റെ ലോകമെന്നു വിളിക്കുന്ന,
നിലാവിനെ
എൻ്റെ ലഹരിയെന്നു വിളിക്കുന്ന,
രാവിനെ
എൻ്റെ പരേതനെന്നും
മഴയെ
എൻ്റെ നിഴലെന്നും വിളിക്കുന്ന ഒരുവനുണ്ടെന്ന്
അവൾ
അവരോട് പറഞ്ഞു.

ആരതെന്ന്
ഊഹിക്കാൻ പോലുമാവില്ലെന്ന്
അല്പം ഗർവ്വോടെ അറിയിക്കുകയും ചെയ്തു.

നിമിഷങ്ങളെ പോലും
കൊല്ലാതെയാണ്
അവരിലൊരുവൾ ഉത്തരം നൽകിയത്.
താൻ
നല്ല ചിത്രകാരിയാണെന്നും
തൻ്റെ
ചിത്രങ്ങൾ കാണികൾ
ഒരിക്കലും മനസ്സിലാക്കില്ലെന്നുമാണ്
അവൾ
അതിനു കൊടുത്ത മറുപടി;
ചിരിച്ചു കൊണ്ട്.

കോട്ടയം ജില്ലയിലെ പനച്ചിക്കാവ് സ്വദേശിനി. അദ്ധ്യാപിക ആയിരുന്നു, ഇപ്പോൾ വീട്ടമ്മ. നവമാധ്യമങ്ങളിൽ എഴുതാറുണ്ട്