
വെയിൽ, പൂത്തു മടുത്ത നേരങ്ങളിൽ
പാഞ്ഞെത്തിയ മഴപ്പെയ്ത്തിൽ
നിന്നെത്ര വേഗമാണ്
തെളിച്ചമുള്ള പകൽ
ഓടിയൊളിക്കുന്നത്??
തെല്ലൊരു നിമിഷം
ഭൂതകാലത്തേക്കോടി
കിതച്ചെത്തി ഞാൻ.
ഓലമേഞ്ഞ വീടിനകത്തളങ്ങളിൽ
ചുരുണ്ടു കൂടിയിരുന്ന ബാല്യകാലത്തെ
പെറുക്കിക്കൂട്ടി
ഓർമ്മകളെ
പുന:സൃഷ്ടിക്കാൻ വീണു കിട്ടിയ
അവസരമായിരുന്നല്ലോ അത്.
ഭ്രാന്തിനെ തളം വെക്കാനെന്നോണം
മഴ ആർത്തു പെയ്യേ,
അന്നെല്ലാം
മനസ്സിനാഴങ്ങളിലെ
ഉൾച്ചൂട്
ശമിച്ചിരുന്നുവോ,
ഓർമ്മയില്ല.
ചിന്നി ചിതറിയ കാർമേഘക്കീറുകളിൽ
ഇരുൾ പടരവേ,
ഭൂമിയുടെ ഉദരം
പിളർന്നെന്ന പോൽ
ഇടി വെട്ടിയിരുന്നു.
വൃക്ഷങ്ങൾ
വിറ പൂണ്ടിരുന്നു.
തണുത്തുറഞ്ഞ പക്ഷികളുടെ
പ്രാർത്ഥനയെന്നോണം
മഴയതിന്റെ
കനം കുറച്ചിരുന്നു.
ഓലമേഞ്ഞ
ഒറ്റക്കോൽ പുരയിലെ
ഓലക്കീറുകൾക്കുള്ളിലൂടെ
മഴയിൽ
നനഞ്ഞ വിറകടുപ്പിലെ
മൺകലത്തിലേക്കെത്തി
നോക്കാൻ
ഇടിമിന്നൽ വെളിച്ചം മറന്നതേയില്ല.
മഴയുള്ളപ്പോഴാണച്ഛൻ
വീട്ടിലുണ്ടാവാറു.
പേടിച്ചരണ്ട്,
ശബ്ദം പുറത്തു വരാനാവാത്ത വിധമൊരു
പേടിയായിരുന്നച്ഛനെ.
ആളില്ലാത്ത
വിധമൊരു ശൂന്യത ആ നേരങ്ങളിലൊക്കെ
ആ വീടിനെ
വിഴുങ്ങിയിരുന്നത്രെ.
മഴ പെയ്താലമ്മയ്ക്ക്
ആധിയാണ്.
ചോർന്ന പുരയിടത്തിൽ
നിരത്തി വെച്ച
പാത്രങ്ങളിലിറ്റു വീണ
മഴത്തുള്ളികൾക്ക്
ഭീതിയുടെ മുഖമായിരുന്നു.
പട്ടിണിയുടെ
അവസ്ഥാന്തരങ്ങളിലേക്ക്
പാഞ്ഞടിപ്പിക്കുന്ന കാലമെന്ന്
പണ്ടേ മനസ്സിൽ
കൊത്തു പണിനടത്തിയതു കൊണ്ടാവണം
ശീലങ്ങളിലേക്ക് മെല്ലെയതിനെയും
ഉന്തി വിട്ടിരുന്നത്.
ഇന്ന് അച്ഛനില്ല.
അമ്മയില്ല.
ആധികളില്ല.
ചോരുന്ന പുരയിടമില്ല.
പട്ടിണിയില്ല.
ഞാനും ഓർമ്മകളുമൊഴികെ
മറ്റെല്ലാം
കാലാധീതമായി
മൺമറഞ്ഞിരുന്നു.
