താക്കോൽ

അതിരാവിലെ സ്റ്റേഷനിൽ
സ്കൂട്ടർ ഓഫ് ചെയ്താലുടനെ
താക്കോൽ ഊരാൻ മറന്ന ദിവസങ്ങളിലയാൾ
അനാവശ്യമായ ധൃതിയിൽ മടങ്ങി
കണ്ടവരോടൊക്കെ ദേഷ്യപ്പെട്ടു  
വാഹനക്കള്ളനെക്കുറിച്ച്
അകാരണമായ ഭീതി
ഉള്ളിൽ നിറച്ചു കൊണ്ട്
സകലരേയും സംശയിയിക്കുന്ന
പകൽപ്പഴുതിലൊളിച്ചു

സ്കൂട്ടർ വഴിയാത്രക്കാരനെ
ഇടിച്ചു തെറുപ്പിച്ചതിനു ശേഷം
കുറേ ദിവസത്തേക്ക്
താക്കോൽ ജീവിതം
പോലീസ് കസ്റ്റഡിയിൽ
സംഭവബഹുലമായിരുന്നു    

നൂറു കൂട്ടർക്കൊപ്പം കഴിഞ്ഞ്
ഉടമസ്ഥനെത്തുന്ന പകൽ
അവന്റെ ശിക്ഷാവിധി
അവസാനിക്കുന്നു
വേഗതയുടെ സൈറൺ
അവനായി മുഴങ്ങുന്നു. 

കണ്ണൂർ ജില്ലയിലെ പഴശ്ശി സ്വദേശി. അധ്യാപകൻ, സാംസ്കാരിക പ്രവർത്തകൻ, ഗ്രന്ഥശാലാ പ്രവർത്തകൻ, പ്രഭാഷകൻ. 'ജീവിതരേഖ', 'ഗ്രീൻ ലീഫ്', 'പലതരം വീടുകൾ' എന്നീ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.