തട്ടിൻപുറത്ത്

ഏറെനാൾ ശേഷമെൻ
ഗ്രാമത്തിലെത്തി ഞാൻ
ഏതോ ഇടവഴി താണ്ടി.
അവിടെന്നെക്കാത്തിരി-
പ്പുണ്ടൊരു വീടതി-
ന്നകമുറികൾ കേറി നോക്കി.

മുത്തശ്ശികൾക്കു
മുത്തശ്ശിയായ് മേവുമാ
തട്ടിൻപുറത്തു ഞാൻ കേറി.
മാറാലകൾ മാത്ര-
മോടിക്കളിക്കുന്നാ
ഭൂതത്താൻക്കോട്ടയിലിപ്പോൾ.
ഏതോ പുരാതനമാം
മണം വന്നെന്നെ
സ്വീകരിച്ചാനയിക്കുന്നോ?
ഞാനാ മണത്തിൽ
പുതഞ്ഞു കിടന്നുപോയ്
നേരം കടന്നതോർക്കാതെ.

ഏതോ പതുത്ത നൂറമ്മക്കൈ വന്നെന്നെ
ശീതളാലിംഗന-
ക്കൂട്ടിൽ
മാറാതെ പൊത്തിപ്പിടി-
ച്ചിരിക്കുന്ന പോൽ!
മാറാതിരിക്കുന്നു ഞാനും.
ഇത്തിരി നേരമാ
വാത്സല്യക്കോട്ടയിൽ
ഭദ്രമിരുന്നിടാം മൂകം.

നേരം കടന്നു, പുതിയവെളിച്ചത്തിൻ
നേരിലേയ്ക്കിനിയാഴ്ന്നിറങ്ങാം.
ഭൂതകാലക്കോട്ടയിൽനി-
ന്നിറങ്ങട്ടെ,
പോവട്ടെ, നേരുന്നു സ്വസ്തി;
മാറാതിരിക്കുമാ
മാറാലകൾക്കു, മീ
മാറാമണത്തിനും, പിന്നെ
കാത്തിരിക്കുന്ന പതുത്ത
നൂറമ്മക്കൈ-
മാർദ്ദവാലിംഗനങ്ങൾക്കും.

റിട്ടയേർഡ് മാനേജർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. കോളേജ് വിദ്യാർത്ഥിയായിരിക്കുമ്പോൾ മുതൽ എഴുതുന്നു. ചിരിച്ചെടി, ചൂണ്ടുവിരൽ ഉണ്ടായത്, മണൽ ചിക്കുന്ന കാറ്റ് എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്: . ആനുകാലികങ്ങളില്‍ എഴുതുന്നു .