ഛദ്മമണിഞ്ഞ നാരികൾ

പലജാതി പക്ഷിക്കൂട്ടങ്ങളുടെ കിടപ്പുമുറിയായ ചീനി മരത്തിന്റെ ചുവട്ടിൽനിന്ന് തകരം മേഞ്ഞ ബസ്സ്റ്റോപ്പിലേക്ക് തന്നെ കയറിനിന്നു. അതിരാവിലെ ആ ദിഗംബന്മാരുടെ അമേദ്യം പേറേണ്ടതില്ലല്ലോ

അനുഭവം തന്നെയാണ് ഗുരു. ഉള്ളതിൽ ഏറ്റവും നല്ല മഞ്ഞ ചുരിദാറിട്ട് കോളേജിലെ ഫ്രഷേഴ്സ് ഡേക്ക് വേണ്ടി ആവേശത്തിൽ ബസ്സ് കാത്തു നിന്നപ്പോഴാണ് ചീനിചില്ലയിലെ ഒരുത്തന്റെ ശോധനകൃയ. തലയിലൂടെ വെള്ളക്കറുപ്പ് ഒലിച്ചിറങ്ങി. വീട്ടിൽ ചെന്നതും, അമ്മ അപശകുനം പറഞ്ഞ് ആദ്യത്തെ ദിവസം തന്നെ കോളേജിൽ പോക്ക് മുടക്കി. ഒരു തവണ വീണ കുഴിയിൽ വീണ്ടും വീഴാൻ മാത്രം പോങ്ങയല്ല ഞാൻ….

രാമഴയിലെ തൂവാനങ്ങൾ പടർന്ന ബസ് സ്റ്റോപ്പിലെ ഇരുമ്പ് തൂണിൽ മനപ്പൂർവ്വം ഒന്ന് കൈവെച്ചു. തണുപ്പ് ഇരച്ചു കയറുമ്പോഴുള്ള ആ മേനിഞെട്ടൽ എനിക്ക് പണ്ടേ ഇഷ്ടമാണ്. ശരീരം ഒന്നു കുടഞ്ഞു. മനസ്സുണർന്നു …. എത്ര നേരം കാത്തു നിൽക്കണം എന്നറിയില്ല.. പണ്ട് ഈ ചെറു റോഡിലൂടെ പറയാൻ ഒരു ബസ്സെങ്കിലും ഉണ്ടായിരുന്നു. അന്നത്തെ ആവേശത്തിന് സിമന്റ് പാകി തകരമേഞ്ഞ് ഒരു ബസ്റ്റോപ്പ് നാട്ടുകാർ ഉണ്ടാക്കുകയും ചെയ്തു .ആ ബസ്സാണെങ്കിലോ… നഷ്ടം സഹിക്കാൻ കഴിയാതെ കുറെക്കാലം ശ്വാസംമുട്ടി ഓടി. അവസാനം ആ ഓട്ടം എന്നെന്നേക്കുമായി നിലച്ചു. വയലോരത്തെ യുവാക്കൾക്ക് ക്യാരംസ് കളിക്കാനും, പന്തുകളി കാണാനുമുള്ള ക്ലബ്ബായി ഇപ്പോഴത് പുനർജനിച്ചിരിപ്പുണ്ട്. വല്ല ഓട്ടോയും കിട്ടിയാലായി.

കോളേജിലെ പരീക്ഷയ്ക്ക് ഒമ്പതര മണിക്കുള്ളിൽ ഹാജരാകണം. അതിരാവിലെ ബസ്റ്റോപ്പിൽ എത്തിയെങ്കിലും എപ്പോഴാണ് അങ്ങാടിയിലേക്ക് എത്താൻ കഴിയുക എന്നറിയില്ലല്ലോ…..? അങ്ങാടിയിൽ എത്തിക്കഴിഞ്ഞാൽ എപ്പോഴും കോളേജ് മുറ്റം വരെ ബസ് കിട്ടും. പത്രക്കെട്ടുമായി ധൃതിപൂണ്ട ചെറുക്കന്മാരുടെ ബൈക്കുകൾ പോകുന്നതല്ലാതെ മറ്റു വാഹനങ്ങളൊന്നും എന്നെ വകഞ്ഞു പോയില്ല. ഓട്ടോ വന്നതുകൊണ്ടും പ്രത്യേകിച്ച് കാര്യമൊന്നുമില്ല. റിക്ഷാ ഡ്രൈവർമാർക്ക് കനിവു വേണം. അല്ലെങ്കിൽ വല്ല ചെറുക്കന്മാരും ആയിരിക്കണം. എങ്കിലേ വണ്ടി നിർത്തൂ..

റോഡിനു കുറുകെയുള്ള തെങ്ങിൻ തുമ്പിൽ ഒന്നുരണ്ടു കാക്കകൾ തുറിച്ചു നോക്കിയിരിപ്പുണ്ട്. ഇങ്ങിരിക്കുന്ന ഞാൻ അവർക്കെന്തോ ശല്ല്യം ചെയ്യുന്ന പോലെ കനപ്പിച്ച നോട്ടം. അതിനിടെ കാക്കക്കൂട്ടത്തിലൊരു ധൈര്യവാൻ ഓലയിൽ നിന്ന് പറന്നിറങ്ങി റോഡിൽനിന്ന ശേഷം എന്നെ ആഞ്ഞൊന്നു നോക്കി, ചാടിചാടി കുറ്റിക്കാട്ടിൽ നിന്ന് എന്തിന്റെയോ ശവം കൊത്തി പുറത്തെടുത്തു. നീണ്ട രണ്ടു കുടൽമാലയുമായി ഓലമടലിലേക്ക് തന്നെ ധൈര്യവാൻ ആഞ്ഞു പാറി. കാക്ക കൂട്ടങ്ങളെല്ലാം അപ്പോൾ കുതൂഹലം മുഴക്കി ചിറകടിച്ചു.

സൂക്ഷ്മ ദൃഷ്ടിയിൽ അതൊരു പൂച്ചയുടെ ശവമാണെന്ന് മനസ്സിലായി. ഇന്നലെ രാത്രി മഴയത്ത് ഏതോ വാഹനം ഇടിച്ചിട്ടതാവാം. കാരണം ശവം ചീഞ്ഞിട്ടില്ല. അഴുകിയാൽ മൂക്ക് അസ്വസ്ഥമാവേണ്ടതാണല്ലോ. പാവം…. മഴ കൊണ്ട്, കൊണ്ട് അതിന്റെ ശരീരം സ്മൃണമായിരിക്കുന്നതിനാൽ കാക്കകൾക്ക് കൊത്തിച്ചീന്താൻ സുഖം. വീണ്ടും വിദൂരതയിലേക്കൊന്നു നോക്കി. ഇല്ല ഒരു വാഹനവുമില്ല.

അച്ഛന് കാടാറുമാസങ്ങൾ ഒഴിഞ്ഞ നേരമേയില്ല. കുടിച്ചുറങ്ങി വീണ്ടും കുടിക്കാനായി എണീക്കുന്നതാണ് അച്ഛന്റെ പ്രകൃതം. ഒരു സ്കൂട്ടറുള്ളത് നേര് തന്നെ, പക്ഷേ അതുകൊണ്ട് എന്ത് പ്രയോജനം…? കാക്ക കൂട്ടങ്ങൾ അങ്ങിങ്ങായി നിരീക്ഷിച്ചു തന്നെ ഇരിപ്പുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ കുസൃതിക്കാലങ്ങൾ ഓർമ്മവരും. ചില ആളൊഴിഞ്ഞ ഇടങ്ങളിൽ ചില കുസൃതികൾ ഞാൻ പയറ്റാറുമുണ്ട്. കൈകുമ്പിളിൽ ഒരു കല്ല് സങ്കൽപ്പിച്ച് വായുവിലേക്കായി ഒരേറങ്ങ് കൊടുത്തതും അങ്ങിങ്ങായി കൂട്ടം കൂടിയ ശവംതീനികൾ ഒന്നിച്ചു കൂട്ടംതെറ്റി പാറി. എനിക്ക് ചിരി വന്നു….. ഞാൻ ഉറക്കെ ചിരിച്ചു …….കൈ കൊട്ടാൻ തോന്നി…… ഉറക്കെ കൈകൊട്ടി….. തകര ഇടയ്ക്കിടെ പതിയെ ശബ്ദിക്കുന്നുണ്ട്…. ചില തലതിരിഞ്ഞ വിരുതന്മാരുടെ കാഷ്ടം തകരയിൽ വീഴുന്നതാവാം ആ ശബ്ദം. അതിന്റെ നീരസം കൊണ്ട് കവിൾ വലിയുന്നു.

അപ്പോഴാണ് വാസരമർമരങ്ങൾക്കിടയിലൂടെ ഒരു വാഹന മുഴക്കം ചെവിയിൽ പതിയെ പതിയെ അരിച്ചെത്തിയത്. ഉടനെ എന്റെ പ്രതീക്ഷകൾ കടിഞ്ഞാൺ വിട്ടു. പിന്നീട് വിദൂരതയിലേക്ക് കൺപാർത്തിരിപ്പായി. പക്ഷേ ഓട്ടോയുടെ തൃക്കണ്ണു പ്രതീക്ഷിച്ചിടത്തോ …….! ഇരു കണ്ണുകൾ ….. ഉള്ളം വീണ്ടും പെരുത്തു. അതിന്റെ ഫലമായി ആരോടെന്നില്ലാതെ ഉള്ളിൽ ശാപവാക്കുകൾ ഒഴുകി വറ്റി. ഒരു വെള്ളക്കാറ് അരിച്ചടുക്കുന്നുണ്ട്.

കണ്ണുകൾ വീണ്ടും കാക്കകളെ തന്നെ പരതിയെങ്കിലും ഒന്നിനെ പോലും കണ്ടുകിട്ടിയില്ല. എന്റെ കുസൃതിയിൽ അവറ്റകൾ ശരിക്കും ഭയന്നിരിക്കണം. ഒറ്റയും തെറ്റയുമായി എവിടെയെങ്കിലും നിരീക്ഷിച്ചിരിപ്പുണ്ടാവും. കാറ് അടുത്തടുത്തു വന്നു. ജലകണങ്ങൾ പതിഞ്ഞ മുൻകണ്ണാടിയിലൂടെ ഡ്രൈവറെ മങ്ങി കാണാം. വീണ്ടും ഉള്ളം വിറക്കാൻ വേണ്ടി തൂവാനങ്ങൾ ഞെക്കി പിഴിഞ്ഞ് തൂണിൽ മുഷ്ടിചുരുട്ടി. ഹൃദയം ഉദ്ധൃതമായി…. കണ്ണുകൾ ഇമവെട്ടി…സർവ്വ പേശികളും പിടഞ്ഞെണീറ്റു.

അപ്പോഴേക്കും തീർത്തും അപ്രതീക്ഷിതമായി ആ വെളുത്ത കാർ എന്റെ മുന്നിലായി ഒതുങ്ങി നിന്നു. വെള്ളക്കാറിന്റെ പുറകിലെ കറുപ്പാവരണ കണ്ണാടി പാതി താഴ്ത്തി രണ്ടു കൺമഷി കണ്ണുകൾ സ്നേഹാർദ്രമായി മുഖത്തേക്ക് നോക്കി നിൽക്കുന്നു.

“മോളെ ….. കയറിക്കോളൂ അങ്ങാടിയിൽ ഇറങ്ങാം….. ഇവിടെ ഇന്നേരം ബസ്സ് ഇല്ലല്ലോ……”

അപരിചിതത്വം തോട് പൊട്ടിച്ചാടിയ എന്റെ കണ്ണുകളെ കണ്ടിട്ടാവണം ചേച്ചി ഒന്നു ചിരിച്ചു.

“ഞങ്ങളെ രണ്ടുപേരെയും ഇവർ കയറ്റിയതാ….. ഞങ്ങളും അങ്ങാടിയിലേക്കാണ്…. മോള് വേണമെങ്കിൽ പോന്നോളൂ……”

അകത്തേക്ക് കണ്ണോടിച്ചപ്പോൾ നടുവിൽ ഒരാളകന്ന് മറുവശത്ത് മറ്റൊരു ചേച്ചി എന്റെ കണ്ണുകളെ ഉടക്കി ചിരിച്ചിരിപ്പുണ്ട്.

“ചേച്ചി….. വേദനിച്ചോ……? സോറിട്ടോ….” കണ്മഷി പൂശിയ കണ്ണുകളുള്ള ചേച്ചിയോട് ക്ഷമാപണം നടത്തി അമർന്നിരുന്നു. രണ്ടു ചേച്ചിമാരുടെയും നടുവിലായി ഒരുക്കിയ ഇരിപ്പിടത്തിലേക്കുള്ള ദ്രുതഗതിയിൽ ചേച്ചി കാലുവലിച്ച് എരുകൊണ്ടത് ഞാൻ കേട്ടിരുന്നു.

“ഹേയ് സാരല്യാ…. അതിനെന്തിനാ സോറി ….. ” അവർ കുലീനയായി.

ഞാൻ ഇളിഭ്യയായി ഒത്ത നടുവിൽ ചാരിയിരുന്നു. രണ്ടു ദിക്കിലെ ആവരണങ്ങളും ഉയർത്തപ്പെട്ടതോടു കൂടി വണ്ടി ചലിക്കാൻ തുടങ്ങി.

“ഹായ്…….എവിടെ പഠിക്കുന്നെ ……..” ഡ്രൈവർ വണ്ടിയോടിക്കുന്നതിനിടെ ഒരു കൈ മുകളിലേക്ക് ഉയർത്തി ചോദിച്ചു. കവുങ്ങിൻ തണ്ടുപോലെ കറുപ്പിൽ വെളുത്ത പാടുവീണ തടിച്ച ഒരു കൈയ്യായിരുന്നു അത്.

“അങ്ങാടിയിൽ ഇറങ്ങിയേച്ചാൽ മതി ചേട്ടാ…..” പറയുമ്പോൾ വാക്കു വിക്കുന്ന പോലെ.

“കൈ കണ്ടു പേടിക്കേണ്ടെന്നെ ….. വെള്ളപ്പാണ്ടാ…പാവം ….. ” ഇതുവരെ ഒന്നും ഉരിയാടാതെ അടുത്തിരുന്ന ചേച്ചി തന്റെ കൈകൊണ്ട് എന്റെ തോളിളക്കി പറഞ്ഞു.

പറയും നേരം അവരുടെ ചുണ്ടുകളിൽ ഒരു ചിരി തെളിഞ്ഞിരുന്നു. ഘോരാന്ധകാരത്തിലേക്കുള്ള ഗുഹകവാടം പോലെ തോന്നിക്കുന്ന ഒരു ചിരി. ഭയം ഇരച്ചു കയറാൻ തുടങ്ങി. നാലു മൂലയിലേയും കറുത്ത കണ്ണാടിയിൽ നിന്ന് അനേകം കരിങ്കണ്ണുകൾ അന്നേരം ഹൃദയത്തിലേക്ക് ആഴ്ന്നു നോക്കി നിൽക്കുന്നു. പാതയോരത്തെ മഴക്കെട്ടിലൂടെ ഊക്കോടെ ചക്രം പായുമ്പോൾ ഈർച്ചവാൾ മൂളുന്ന ശബ്ദം നേർത്ത പോലെ ചെവിയിൽ ഇടക്കിടക്ക് മുഴങ്ങുന്നുണ്ട്. ചേച്ചിമാർ നിശബ്ദരായി ഡ്രൈവർ സീറ്റിലേക്ക് കൺപാർത്തിരിപ്പാണ്. നിറശബ്ദങ്ങളുടെ വിളിയാളങ്ങളെക്കാൾ പതിന്മടങ്ങ് ശക്തിയോടെ നിശബ്ദതയുടെ അട്ടഹാസങ്ങൾ ചിന്തയിലേക്ക് പെരുത്തുകയറുന്നു. ഇറങ്ങാൻ പറയണമെന്നുണ്ട്. പക്ഷേ, സ്വരം മൂകതയുടെ കാരാഗ്രഹവാസിയായിരിക്കുന്നു. മാത്രമല്ല ചുണ്ടു പതിയെ വിറക്കാനും തുടങ്ങി. കുറച്ചു സമയത്തിനു ശേഷം വെള്ളച്ചുതുരുത്ത ഡ്രൈവറുടെകൈ ഒരാവർത്തികൂടി ഉയർന്നു. കാറിനു മുകളിലെ ലോഹ ഭിത്തിയിൽ അയാളുടെ നാലുവിരലാൽ കുതിര മണ്ടി. ഒരു നിർദേശ പാലകയായി കന്മശിക്കണ്ണുള്ള ചേച്ചി തന്റെ നനുത്ത ചുണ്ടുകൾ എന്റെ ചെവി കുറ്റിയിൽ പതിയെ ചാർത്തിയതും, ഞാൻ ചെവിടടച്ചു. സ്വരം തടവുചാടി…….

“എനിക്ക് ഇറങ്ങണം”

“അങ്ങാടി കഴിഞ്ഞെന്ന് എനിക്ക് അറിയാം….. എനിക്ക് ഇറങ്ങണം വണ്ടി നിർത്തൂ ……” എന്റെ കൈ പിടിച്ചു മാറ്റി വീണ്ടും ചേച്ചിയുടെ ചുണ്ട് ചെവിയോടുചേർന്നു. ചെവികൊടുക്കാതെ അലറി ….

“എനിക്ക് ഇറങ്ങണം …… അങ്ങാടി കഴിഞ്ഞു …… അച്ഛനോട് പറയും ഞാൻ …… എന്നെ ഇറക്കൂ ……”

ലോഹ ഭിത്തിയിൽ ഒരാവർത്തികൂടി അശ്വങ്ങൾ പാഞ്ഞു. ശാന്തമായി ഇരിക്കുന്ന ചേച്ചിയുടെ കരിങ്കൂവളം വിടർന്ന ക്കണ്ണുകളിൽ താമ്ര വർണം തിളച്ചു. അവരുടെ കൈത്തടം കനത്ത രീതിയിൽ എന്റെ ചുണ്ടോടു ചേർന്നതും ഉമിനീരിൽ നിണം വിടർന്നു.

“എങ്കിൽ വേണ്ട ….ഈ മാംഗോ ജ്യൂസ് കുടിക്കൂ……”

ഒരു ഗ്ലാസ്സ് എന്റെ നേരെ നീട്ടി പറയുമ്പോൾ…. ഒരാവർത്തി കൂടി ആ കൺമഷി കണ്ണുകളിൽ ദയാവായ്പ് കണ്ടു. ഭയം ഉറഞ്ഞ മേനിയിൽ ദാഹം വാ വിടും, പക്ഷേ അര ഗ്ലാസ് മാംഗോ ജ്യൂസിന് അണക്കാനാവുന്നതാണോ എന്റെ ദാഹക്കനൽ …..? ഗ്ലാസ്സ് തട്ടിമാറ്റി നിരസിച്ചു. ഉടനെ പുത്തനുടുപ്പിൽ ഒന്ന് രണ്ടു മഞ്ഞതുള്ളികൾ വീണലിഞ്ഞു. വീണ്ടും മുകളിലെ ലോഹ ഭിത്തിയിലൂടെ അശ്വങ്ങൾ പരക്കം പായാൻ തുടങ്ങി. മറു സീറ്റിലെ ചേച്ചി കൈ ഓങ്ങിയതും, ഗ്ലാസ് വാങ്ങി ഒറ്റ മോന്തൽ. തൽക്ഷണം തലയിൽ മാവുപൂത്തു. സിരകൾ ഉദ്ദീപിച്ചു. ഞാൻ ഡോറിലെ വലിപ്പിലേക്കായി കയ്യോങ്ങി. ചേച്ചിമാർ നിശബ്ദരായി എന്നെ നോക്കിയിരിക്കുന്നേയുള്ളൂ. ഉപദ്രവിക്കുന്നില്ല. ഇനി എനിക്ക് ഇറങ്ങാം….ലോഹ ഭിത്തിയിൽ കുതിരപ്പോരില്ല. സർവ്വം നിശ്ചലമായിരിക്കുന്നു. വാഹനം പതുപതുങ്ങിയിരിക്കുന്നു… ഒത്ത അവസരം തന്നെ. എനിക്ക് ചാടി ഇറങ്ങാം….. വാവിളിച്ചോടാം… ഇരിപ്പിടത്തിൽ നിന്ന് കുതറി എണീറ്റതും കൊടുങ്കാറ്റിലെ മരവീഴ്ച്ച പോലെ കണ്മഷികണ്ണുള്ള ചേച്ചിയുടെ മടി കുത്തിലേക്ക് എന്റെ ശിരസ്സടങ്ങിയ ശരീരം ലംബമായി പതിച്ചു . അന്നേരം തലയിൽ തേനീച്ച മൂളി. എപ്പൊഴോ ഓർമകെട്ടു.

ഒരു ദിവസം പഴക്കം ചെന്നിട്ടും കാക്കകൾ ബാക്കിവെച്ച പൂച്ചയുടെ ശവം നാറുന്നേയില്ല. എന്നാലും അതിന്റെ കിടപ്പ് അലോസരം തന്നെ. കുടലുചാടി, കണ്ണുന്തി, വിറങ്ങലിച്ച്…. കാക്കകൾ പാദം തൊട്ട് ഇക്കിളി കൂട്ടുന്നുണ്ട്. തീരുമാലിത്തരത്തിൽ പേടിച്ചവയെല്ലാം അഹങ്കാരത്തോടെ ചിരിക്കുകയും കൂടി ചെയ്യുന്നു. ചീനിച്ചില്ലയിൽ നിന്ന് പുരീഷങ്ങൾ വീഴുന്നതിന് ഒരറുതിയുമില്ല. അതും മുഖത്തോട്ട് .നശൂലങ്ങൾ …..

മന്നിടത്തരിപ്പ് ഏറ്റപ്പോഴാണ് ശ്രദ്ധിച്ചത് ഏതോ വണ്ടി വരുന്നുണ്ട്… ഹാവൂ… ദൈവമേ ഒറ്റക്കണ്ണൻ തന്നെ …… മുച്ചക്രംതന്നെ… സാക്ഷാൽ ഓട്ടോറിക്ഷ.. പക്ഷേ കഷ്ട്ടം അല്ലാതെന്തു പറയാനാ…

ഓട്ടോ എന്റെ അടുത്ത് നിർത്തിയതും ഹമ്മോ എന്ന് നിലവിളിച്ച്…….! ഡ്രൈവർ ദൂരത്തേക്കുപാഞ്ഞു. അന്നേരം തന്നെ ജീവനറ്റ ഒരു ചീനിയില എന്റെ കണ്ണിനേ പാടെ മൂടുകയും ചെയ്തു.

വേങ്ങര നെല്ലിപ്പറമ്പ് സ്വദേശി. ഷംസുൽ ഉലമ വെങ്ങപ്പള്ളിയിലെ വിദ്യാർത്ഥി . ആനുകാലികങ്ങളിൽ കവിതയും കഥയും എഴുതുന്നു. 'ഡിസ്ക്രൈറ്റ്' പ്രധാന ഗ്രന്ഥം.