ചിത്രങ്ങൾക്കിടയിൽ

വേലിയേറ്റങ്ങൾ
ശിഖിരാന്തരങ്ങളുടെ
പെൻസിൽ മുനകളെ
തൊടുന്ന
ഒരു സായാഹ്നം

മഴനനച്ച
ചില്ലുഗ്ലാസിനുള്ളിൽ
തളിരിലകളിൽ പറ്റി നില്ക്കുന്ന
വിശുദ്ധമാലാഖയുടെ
അവസാന ചിത്രം
മുറിഞ്ഞുപോയ വേനലില്‍
വാക്കിന്‍റ മഞ്ഞപൂക്കള്‍,

ആനന്ദത്തിന്റെ
ശബ്ദവീചികളുണർന്ന
ചുണ്ടുകളിൽ വിയർപ്പിറ്റിച്ച
കടിഞ്ഞൂൽ നോവുകൾ

സമയത്തിന്റെ
നൂലഴിച്ച്
വേരറ്റങ്ങളുടെ
സ്വരഭേദങ്ങൾ
തീപിടിപ്പിച്ച
കാഴ്ചചന്തങ്ങൾ

നൃത്തങ്ങളൊഴിഞ്ഞ
വെയിൽമുഖങ്ങൾ
ചുഴിവിഴുങ്ങും
പിന്നെ
ഭ്രമങ്ങളിൽ ഇലപൊഴിക്കും.

ഇരുളിന്റെ
കടലാസു
വിടര്‍ത്തി,
ശബ്ദവും വെളിച്ചവും
മുറവിളികളിൽ
ഉടഞ്ഞൊരു പെൺകുട്ടിയാകും

കൊടുങ്ങല്ലൂർ മതിലകം സ്വദേശി. പ്രവാസി ആയിരുന്നു. ഇപ്പോൾ നാട്ടിൽ ചെറിയ ബിസിനസ് ..