കർഫ്യൂ; ഒരനാഥമയം

പകലിന്റെ പ്രതികാരമായിരുന്ന
രാത്രികളിന്ന് പകതിന്നുതടിച്ചിരിക്കുന്നു.

കുടിലുകളിലെ നേർത്ത കിനാവുപോൽ
പാതകൾ കൂർത്ത മൗനത്തിലാണ്.

ചിലമ്പിച്ച കാതുകളിൽ
ചീവീടുകളുടെ മർമ്മരം മുഴങ്ങുന്നു.

പ്രണയപ്പാറ്റകളോടി നടന്നിടത്ത്
ചില കാലടികൾ അവശേഷിക്കുന്നു.

മകളുടെ കല്യാണരാവിൽ ഓടിനടന്നു കിട്ടിയ കൊറോണയുമായ്
രാവുറങ്ങുന്നവർക്ക് ആശ്വസിക്കാം;
നാടുനമ്മോടൊപ്പമുണ്ട്.

ഇരുട്ടുറച്ച കാടുകളിൽ
മൃഗങ്ങൾ വാചാലരാകുന്നു;
മർത്യൻ്റെ മൗനം നാടുറങ്ങുന്നു.

അക്ഷമരായുറങ്ങുന്ന
ചിലരനുഭൂതിയുടെ നിർവൃതിയിലാണ്,
കർഫ്യൂ: ഒരനാഥമയം.

ഇടുക്കി ജില്ലയിലെ തൊടുപുഴ പെരുമ്പിള്ളിച്ചിറ സ്വദേശി. വെട്ടിച്ചിറ ഇർഫ കാമ്പസിൽ പഠിക്കുന്നു. ആനുകാലികങ്ങളിൽ എഴുതാറുണ്ട്.