കവിയച്ഛൻ

നിളയുടെ  
നിത്യ കാമുകൻ.

വഴിയമ്പലങ്ങളിൽ
മൗനം കടഞ്ഞവൻ.  

കവിതയായി
മാരി വർഷിച്ചവൻ.

മൂവന്തിയൂറ്റിയ
മുന്തിരിച്ചാറിൻ
ലഹരിനുണഞ്ഞവൻ.

ശ്യാമ വാർക്കൂന്തലിൽ
മുല്ലമാല ചൂടിച്ചവൻ.

മാനത്ത് മോഹ
പുകക്കോട്ടകെട്ടിയോൻ.

വിഹ്വല ചിന്തകൾ                            
കവിതയായി
കണി വെച്ചവൻ.

വിനിദ്രയാമങ്ങളിൽ
നക്ഷത്രമെണ്ണിയോൻ .

മേഘ രൂപങ്ങൾ
കണ്ടുണർന്നവൻ.

കൈക്കുടന്നയിൽ
കടലളന്നവൻ.

ഹൃദയതടങ്ങളിൽ
പേരാറൊഴുക്കിയോൻ.

പൂമ്പാറ്റയിൽ  
വിശ്വസൗന്ദര്യം കണ്ടവൻ.

ഉറങ്ങാതെ രാമഴ
നുകർന്നവൻ.

ഒത്തു കളിക്കുവാൻ
കളിവട്ടങ്ങളിൽ
വഴക്കമില്ലാത്തവൻ.

നിത്യകന്യകാതീരങ്ങൾ
പുല്കുവാൻ
താമരത്തോണി –
തുഴഞ്ഞവൻ.

ഉറുമ്പിനും പ്രാവിനും
പശുകൾക്കും                          
ഇഷ്ടം കൊടുത്തവൻ.

കിടാങ്ങൾക്ക്
മധുരം പകർന്നവൻ.

യാത്രയിൽ                                                        
വീടോർമ്മകൾ കൂടെ-
കൊണ്ടുപോകാത്തവൻ.

നിത്യസഞ്ചാരിയായ്
നിർവൃതി കൊണ്ടവൻ.

ഓരോയിടങ്ങളും
കവിതയായി
കാൽപാട് പതിച്ചവൻ.

മെരുക്കുവാനാവാത്തൊ  –  
രവധൂതനെപ്പോൽ
കാവ്യ കസ്തൂരി തേടി
അലഞ്ഞവൻ നീ മഹാകവേ.

വടകര,ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂൾ റിട്ടയേർഡ് പ്രിൻസിപ്പൽ ആണ്.