കഥാകൃത്ത് ടി.എന്‍. പ്രകാശ് അന്തരിച്ചു

എഴുത്തുകാരനും നാടകകൃത്തുമായ ടി എന്‍ പ്രകാശ് അന്തരിച്ചു. 68 വയസ്സായിരുന്നു. വലിയന്നൂര്‍ വാരത്തെ ‘തീര്‍ഥം’ വീട്ടിലായിരുന്നു അന്ത്യം. മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.

കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവാണ്. കേരള സാഹിത്യ അക്കാദമി അംഗം, കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശക സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പള്ളിക്കുന്ന് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകനായിരുന്ന ഇദ്ദേഹം കണ്ണൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസറായാണ് സര്‍വീസില്‍ നിന്ന് വിരമിച്ചത്.

കൈകേയി, താപം, തണൽ തുടങ്ങിയവയാണ് പ്രകാശിന്റെ ശ്രദ്ധേയമായ കൃതികൾ. വളപട്ടണം പാലം, ദശാവതാരം, സ്‌നേഹദൃശ്യങ്ങള്‍, ഇന്ത്യയുടെ ഭൂപടം, ഈ കടല്‍ത്തീര നിലാവില്‍, തെരഞ്ഞെടുത്ത കഥകള്‍, താപം, ലോകാവസാനം, താജ്മഹല്‍, വാഴയില, രാജ്ഘട്ടില്‍ നിന്നൊരാള്‍ (കഥകള്‍). സൗന്ദര്യലഹരി, നട്ടാല്‍ മുളയ്ക്കുന്ന നുണകള്‍, കിളിപ്പേച്ച് കേക്കവാ, ചന്ദന (നോവലെറ്റുകള്‍), തെരഞ്ഞെടുത്ത പതിനൊന്ന് നോവലെറ്റുകള്‍, ആര്‍ട്ട് ഓഫ് ലിവിംഗ്, നക്ഷത്രവിളക്കുകള്‍ (ഓര്‍മ), വാന്‍ക, വീഞ്ഞ്, ഈസ്റ്ററിന്റെ തലേരാത്രി (ബാലസാഹിത്യം), സമനില, തണല്‍, തൊട്ടാല്‍ പൊള്ളുന്ന സത്യങ്ങള്‍, കൈകേയി, വിധവകളുടെ വീട് (നോവലുകള്‍), ഡോ. ടി.പി സുകുമാരന്‍: പേരിന്റെ പൊരുള്‍ (ജീവചരിത്രം) എന്നിവയാണ് കൃതികള്‍.

അബുദാബി ശക്തി അവാര്‍ഡ്, ചെറുകഥാ ശതാബ്ദി അവാര്‍ഡ്, ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ്, വി.ടി. ഭട്ടതിരിപ്പാട് അവാര്‍ഡ്, എസ്.ബി.ടി. സാഹിത്യ പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, മയില്‍പ്പീലി പുരസ്‌കാരം, അറ്റ്‌ലസ് കൈരളി പുരസ്‌കാരം, എക്‌സലന്റ് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്..