
പന്ത്രണ്ടു കഥകള്‍ അടങ്ങിയ ഒരു സമാഹാരമാണ് പുരുഷാരവം . എഴുത്തുകാരനായ സി പി അനില്‍കുമാര്‍ സമാഹരിച്ച ഈ കഥകള്‍ മാക്സ് ബുക്സിലൂടെ വായനക്കാരിലെത്തുമ്പോള്‍ ഇതിനൊരു സവിശേഷത ഉള്ളതായി പ്രകടിപ്പിക്കാന്‍ ശ്രമിച്ചിട്ടുള്ളത് ഇപ്പോള്‍ ട്രെന്‍ഡ് ആയിട്ടുള്ള ലിംഗ വിഭജിത സാഹിത്യ ശാഖാവത്കരണത്തിനെ ഉപയോഗപ്പെടുത്തിയ ഒന്നായിട്ടാണ് . സ്ത്രീ കഥാകാരികളുടെ അല്ലെങ്കില്‍ കവയിത്രികളുടെ കവിതകള്‍ മാത്രം അടങ്ങിയ പുസ്തകം ഇറക്കുന്നവരും പ്രവാസ എഴുത്തുകാരുടെ മാത്രം കഥകളോ കവിതകളോ ഇറക്കുന്നവരും സോഷ്യല്‍ മീഡിയ പ്രത്യേകിച്ചു ഫേസ് ബുക്ക് കവികള്‍ അല്ലെങ്കില്‍ കഥാകാരുടെ പുസ്തകങ്ങള്‍ ഇറക്കുന്നവരും ഒക്കെ അരങ്ങ് കയ്യടക്കുന്ന കാലം. പുസ്തകം ഇറക്കുന്നതിന്റെ പേരില്‍ രചനകള്‍ വാങ്ങുന്നതിനൊപ്പം പണം കൂടി വാങ്ങുന്നവര്‍ മുതല്‍ ഇറക്കുന്ന പുസ്തകത്തിന്റെ പത്തു കോപ്പി എങ്കിലും വാങ്ങണം എന്നു നിയമം പറയുന്നവര്‍ വരെ ഉള്ള സാഹിത്യ ലോകം . എഴുത്തുകാരെ ഉദ്ധരിപ്പിക്കാന്‍ വേണ്ടി ആണെന്നോരു സാമൂഹ്യ സേവന വാഗ്ദാനം നടത്തി ഇറക്കുന്ന പുസ്തകത്തിന്റെ ചിലവുകള്‍ ഒക്കെ കൈ നനയാതെ കിട്ടുകയും ഒപ്പം ഒരു വരുമാനമാര്‍ഗ്ഗമായി ഇതിനെ കണ്ടു സ്വന്തം പബ്ലീഷിങ് കമ്പനി പോലും തുടങ്ങുന്ന എഴുത്തുകാര്‍ കം പ്രസാധകര്‍ . മലയാള സാഹിത്യം ഇന്ന് വല്ലാതെ പൂത്തുലഞ്ഞു നില്‍ക്കുകയാണല്ലോ. പുതുമ ഒട്ടും തന്നെ ഇല്ലാത്ത ഒരു കാര്യമാണ് പുരുഷ എഴുത്തുകാരുടെ മാത്രം കഥകള്‍ അല്ലെങ്കില്‍ കവിതകള്‍ ഉള്‍പ്പെടുത്തിയ ഒരു പുസ്തകം എന്നത് . കാരണം പുരുഷ കേന്ദ്രീകൃത സാഹിത്യ ലോകത്ത് വനിതകള്‍ക്കുള്ള സ്ഥാനം എന്തെന്നത് അധികം വിശദീകരിക്കേണ്ട ഒന്നായി തോന്നുന്നില്ല. ഇപ്പോഴത്തെ പുതിയ ട്രെന്‍ഡ് എന്നത് ആയിരം കോഴിക്ക് അരക്കാട എന്ന ചൊല്ലിനെ സൂചിപ്പിക്കും പോലെ പത്തു പുരുഷന്‍മാര്‍ക്കിടയില്‍ ഒന്നോ രണ്ടോ സ്ത്രീകള്‍ പ്രതിഷ്ടിക്കപ്പെടുകയും പുരോഗമനം എന്നൊരു ആര്‍പ്പ് വിളി ഉയരുകയും ചെയ്യുന്ന കാഴ്ചകള്‍ ആണ് . അതല്ലാതെ ലിംഗ നീതി എന്നൊരു സംഗതി സമൂഹത്തിലെ ഒരു തുറയിലും ഈ നൂറ്റാണ്ടിലും ഉണ്ടെന്ന് തോന്നുന്നില്ല. ചില വാര്‍ഷിക പതിപ്പുകളും വിശേഷാല്‍ പതിപ്പുകളും ഒക്കെ കണ്ടാല്‍ പെണ്ണുങ്ങള്‍ ഒന്നും എഴുതുന്നില്ല എന്നൊരു തോന്നല്‍ ഉണ്ടാകും. എന്തായാലും ഇത്തരം ബിസിനസ് സാധ്യതയിലെ ജയപരാജയങ്ങള്‍ കണക്കിലെടുത്തുകൊണ്ടാകണം മാക്സ് ബുക്സ്, സി പി അനില്‍കുമാറിലൂടെ “പുരുഷാരവം” എന്ന ഈ പുസ്തകം ഇറക്കിയതെന്ന് കരുതുന്നു.

മികച്ച ഒരു എഴുത്തുകാരന്‍ എന്നത് പോലെ നല്ലൊരു വായനക്കാരനും എഡിറ്ററും ആണ് സി പി അനില്‍കുമാര്‍. അദ്ദേഹത്തിന്റെ , കഥകളുടെ തിരഞ്ഞെടുപ്പും എഡിറ്റിങ്ങും അതിനാല്‍ തന്നെ വളരെ നല്ല ഒരു വായനാനുഭവം സമ്മാനിച്ചു എന്നത് സന്തോഷകരം തന്നെ . ‘രൂപനിര്‍മ്മാണം’ എന്ന വി ദിലീപിന്റെ കഥയാണ് ആദ്യത്തേത് . മാനവ ചരിത്രത്തില്‍ ദൈവങ്ങളുടെ വരവും രൂപ പരിണാമങ്ങളും വളരെ കൌതുകകരമായ ഒരു സംഗതിയാണ്. ഒരുപക്ഷേ ലോകത്തെ ഇത്രയും നല്ലൊരു വ്യവസായം തുടങ്ങി വച്ച ആ പൂര്‍വ്വമനുഷ്യര്‍ മനുഷ്യകുലം ഉള്ള കാലം കഴിഞ്ഞും ഓര്‍ക്കപ്പെടുക തന്നെ ചെയ്യും. ദൈവങ്ങള്‍ എങ്ങനെ ഉരുവായി എന്നതിന്റെ ഒരു നോക്കിക്കാണല്‍ ആണ് ഈ കഥ കൈകാര്യം ചെയ്യുന്ന വിഷയം. നിരീശ്വരന്‍ എന്ന നോവലിന്റെ ഓര്മ്മ ഇതിന്റെ വായനയില്‍ ഉണ്ടായി എന്നത് വിഷയത്തിന്റെ സാമ്യത കൊണ്ടാകാം. ‘രമണനും മദനനും’ എന്ന വി എച്ച് നിഷാദിന്റെ കഥയാണ് അടുത്തത് . എക്കാലത്തും കണ്ടു വരുന്ന ദുരഭിമാന കൊലയുടെ ഒരു ആവര്‍ത്തനം മാത്രമാണു ഇക്കഥ . ഇതില്‍ പുതുമയായി ഒന്നും ഇല്ലായിരുന്നു എന്നത് നിരാശ തന്നു . മകളുടെ കാമുകനെ അച്ഛന്‍ പോലീസ് വെടിവച്ച് കൊല്ലുന്നതൊക്കെ ഇന്നും നമ്മുടെ സിനിമകളും എഴുത്തുകാരും പുതിയ വിഷയമായി കരുതുന്നുണ്ടല്ലോ എന്നൊരു അതിശയവും ഉണ്ടായി. ജേക്കബ് എബ്രഹാം എഴുതിയ ‘ഹിപ്പി പ്രേതം’ ആയിരുന്നു അടുത്ത കഥ . പഴയകാല എഴുത്തുകാരുടെ പ്രേതം വിട്ടുപോകാത്ത ഒരാള്‍ ആകണം എഴുത്തുകാരന്‍ എന്നു തോന്നിപ്പിച്ചു വായനയില്‍, സക്കറിയയുടെ ഒക്കെ ഭാഷാരീതികളെ കടം എടുത്ത പോലെ അനുഭവിച്ചു. നാടന്‍ ജീവിത പരിസരങ്ങളുടെ കാഴ്ചയായിരുന്നു കഥ കൈകാര്യം ചെയ്തത് . കഥാ നായകനില്‍ ആയാലും പ്രേതവും ആയുള്ള അന്യന്‍ കളിയെ വേണ്ട വിധം പ്രകടിപ്പിക്കാന്‍ എഴുത്തുകാരന് കഴിഞ്ഞിട്ടില്ല എന്നൊരു പോരായ്മ ഒഴിച്ച് നിര്‍ത്തിയാല്‍ കഥ നല്ലതാണ് . വായനാസുഖം ഉണ്ട്. സുദീപ് ടി ജോര്‍ജ്ജ് എഴുതിയ ‘ആമ’ എന്ന കഥയായിരുന്നു അടുത്തത്. പതിവ് ഈ പാറ്റേണ്‍ കഥകളിലേക്ക് വഴുതി വീണുപോകും എന്നു പലപ്പോഴും സംശയിച്ചു പോയെങ്കിലും കൈയ്യടക്കത്തോടെ കൈകാര്യം ചെയ്ത നല്ല ഒരു കഥ തന്നെയായിരുന്നു ഇത്. മനുഷ്യരുടെ നിസ്സഹായതയും കുടിലതയും ഒക്കെ നല്ല രീതിയില്‍ അവതരിപ്പിക്കാന്‍ എഴുത്തുകാരന് കഴിഞ്ഞിരിക്കുന്നു. ‘ബാര്‍ബേറിയന്‍’ എന്ന, അമല്‍ എഴുതിയ കഥയായിരുന്നു അഞ്ചാമത്തേത് . ആധുനിക സോഷ്യല്‍ മീഡിയാ മാധ്യമങ്ങള്‍ ഉരുട്ടിത്തരുന്ന വാര്‍ത്തകളും വിശേഷങ്ങളും പറഞ്ഞും പങ്ക് വച്ചും ജീവിക്കുന്ന മനുഷ്യര്‍ യാഥാര്‍ത്യങ്ങളുടെ മുന്നില്‍ അകപ്പെടുമ്പോഴുണ്ടാകുന്ന അവസ്ഥകളെ അവതരിപ്പിക്കുന്ന ഒരു കഥയാണ് ഇതില്‍ ഉള്ളത്. കേരളം എന്ന ഇട്ടാവട്ടത്തിന് പുറത്തേക്ക് രാജ്യത്തിന് തന്നെ വെളിയിലേക്ക് വരുമ്പോള്‍ ആണ് ഇത്തരം മനുഷ്യരുടെ കാഴ്ചകള്‍ക്കും ചിന്തകള്‍ക്കും സാരമായ പരിക്കുകള്‍ സംഭവിക്കുന്നതെന്ന് ഇക്കഥ സൂചിപ്പിക്കുന്നു. ‘വാട്ടീസാല്‍ബി’ എന്ന അജിജേഷ് പച്ചാറ്റിന്റെ കഥ വായനയില്‍ സന്തോഷം നല്കിയ ഒന്നായിയരുന്നു. കഥ വായിക്കുമ്പോള്‍ തന്നെ അതില്‍ നിന്നും വായനക്കാരന്‍ അകന്നു മറ്റേതോ ലോകത്തേക്ക് സഞ്ചരിക്കുകയും എന്നാല്‍ ഇതൊരു കഥയാണല്ലോ എന്നു തോന്നിപ്പിക്കുകയും ചെയ്യുന്ന ഒരു കഥയാണ് ഇത്. ‘അഗ്രേപശ്യാമി’ എന്ന കഥയിലൂടെ പ്രദീപ് കൂവേരി ആശയങ്ങളുടെ പരസ്പര സംഘട്ടനങ്ങള്‍ക്കിടയിലും രക്തബന്ധങ്ങളും വ്യക്തിബന്ധങ്ങളും തമ്മിലുള്ള ഇഴപൊട്ടാത്ത ചില കെട്ടുപാടുകള്‍ ഉണ്ടെന്നതും ഇവ അവരെ എങ്ങനെയൊക്കെ മാനസികമായും സാമൂഹികമായും ഉള്ള ചുറ്റുപാടുകളില്‍ അതിജീവനം സാധ്യമാക്കുമെന്നും ഒക്കെയുള്ള ഒരന്വേഷണം ആയി വായിക്കാന്‍ കഴിയും .
‘ഒരു മീശയുടെ രണ്ടു കരകള്‍’ എന്ന പി എസ് റഫീഖിന്റെ കഥ വായിച്ചിട്ടുള്ളതും കണ്ടിട്ടുള്ളതുമായ സ്ഥിരം പട്ടാളക്കാരുടെ ഭാവങ്ങളില്‍ നിന്നൊക്കെ മാറി മറ്റൊരു കഥാപാത്രമാണ്. പട്ടാളക്കാരന്‍ ആണ് കഥയെ നയിക്കുന്നതെങ്കിലും രാഷ്ട്രീയ സാമൂഹിക സാമ്പത്തിക വ്യവഹാരങ്ങളിലൂടെയുള്ള ഒരു നിഴല്‍ യാത്രയാണ് ഇക്കഥ എന്നു പറയാം. അതിനാല്‍ത്തന്നെ സൂക്ഷ്മമായി ശ്രദ്ധിക്കാതിരുന്നതിനാല്‍ തുടക്കവും ഒടുക്കവും തമ്മില്‍ ഒരു സ്വരച്ചേര്‍ച്ചയില്ലായ്മ കഥയില്‍ സംഭവിക്കുന്നുണ്ട് . പണത്തിന് മേലെ പരുന്തും പറക്കില്ല എന്ന ചൊല്ലിന്റെ അനുസ്മരണം ആണ് ‘ചാരുമാനം’ എന്ന കഥയുടെ സാരം. പ്രിന്‍സ് അയ്മനം എന്ന എഴുത്തുകാരന്‍, ജാതീയതയുടെ ശാപം ഉള്ളില്‍ പേറുകയും പുറമെ അതില്ല എന്നു പ്രകടിപ്പിക്കുകയും ചെയ്യുന്ന ഒരാളെ അവതരിപ്പിക്കാന്‍ ശ്രമിച്ചതില്‍ പരാജയപ്പെട്ടുപോയ ഒന്നു കഥയില്‍ മുഴച്ചു നില്‍ക്കുന്നുണ്ട്. ധനാര്‍ത്ഥി മൂലം മനുഷ്യര്‍ ക്രൂരരും വഞ്ചകരും ആകുന്ന സ്ഥിരം കഥകളുടെ (പഴയകാല കഥകളുടെ ) ഒരു നിഴല്‍ വീണു കിടക്കുന്നുണ്ട് ഇക്കഥയില്‍ . കുട്ടിക്കാലത്തിന്റെ ചില ഓര്‍മ്മകളും അനുഭവങ്ങളും വിടാതെ പിന്തുടരുന്ന മനുഷ്യരാണ് മിക്കവരും. അത്തരത്തില്‍ പെട്ട ഒരു കുട്ടിയുടെ ബാല്യവും യൌവ്വനവും അടയാളപ്പെടുത്തുന്ന കഥയാണ് ജയറാം സാമി എഴുതിയ ‘പേറ്റുസുഖം’ എന്ന കഥ. എന്നാല്‍ ഇക്കഥയില്‍ ഉറൂബിന്റെ രാച്ചിയമ്മ മുതല്‍ പില്‍ക്കാലത്ത് ഒറ്റപ്പെട്ട ചില എഴുത്തുകാര്‍ തിരികെ പിടിക്കാന്‍ ശ്രമിച്ച പെണ്ണത്തത്തിന്റെ ചൂരും ചൂടും നിറയുന്നതും ത്രസിപ്പിക്കുന്നതും കാണാന്‍ കഴിയുന്നുണ്ട് . വായനക്കാരും നായകനൊപ്പം നീലവരകള്‍ തെളിയുന്ന ഉരുണ്ട തുടകള്‍ക്കിടയിലൂടെ കടന്നുപോകുന്ന പ്രതീതി ജനിപ്പിക്കാന്‍ സാമിയിലെ എഴുത്തുകാരന് കഴിഞ്ഞിരിക്കുന്നു. ഒരു വെറും മുത്തുച്ചിപ്പി കഥയായിപ്പോകുമായിരുന്ന വിഷയത്തെ മനോഹരമായി അടയാളപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. ‘ഭൈരവി’ എന്ന കഥയിലൂടെ ഉണ്ണികൃഷ്ണന്‍ പൂഴിക്കാട് ഓര്‍മ്മിപ്പിക്കുന്ന സംഗതിയാണ് നഗരവത്കരണവും വികസനവും മൂലം അന്യം നിന്നുപോയ നാടന്‍ ദൈവങ്ങളുടെ അവസ്ഥ. തെരുവ് വിളക്കുകള്‍ വന്നപ്പോള്‍ അപ്രത്യക്ഷമായ യക്ഷികളെപ്പോലെ ലോക്കല്‍ ദൈവങ്ങളും ഇന്ന് ബുദ്ധിമുട്ടിലാണ്എന്ന കൌതുകകരമായ ചിന്തയ്ക്ക് ഇക്കഥ വഴി വയ്ക്കുന്നു. പ്രഭാതത്തിന്റെ മണം എന്ന കഥയിലൂടെ വിവേക് ചന്ദ്രന്‍ വായനക്കാരെ ഭ്രമാത്മകരമായ ഒരു ലോകത്തിലേക്ക് വഴി നടത്തിക്കുന്നു. ഒരു മാന്ത്രികന്റെ കഥ പറഞ്ഞുകൊണ്ടു വായനക്കാരിലും ആ മാസ്മരികതയുടെജാലം അനുഭവവേദ്യമാക്കാന്‍ എഴുത്തുകാരന്‍ ശ്രമിക്കുന്നത് നല്ല വയനാനുഭവം ആയിരുന്നു നല്കിയത് .
ഒരു നല്ല എഴുത്തുകാരന്‍ ഒരു നല്ല വായനക്കാരനും ആയിരിക്കും. സി പി അനില്‍കുമാര്‍ എന്ന എഴുത്തുകാരന്റെ തിരഞ്ഞെടുപ്പുകള്‍ എല്ലാം വളരെ നന്നായിരുന്നു എന്ന അഭിപ്രായം ഇല്ല എങ്കിലും വിഷയ സമീപനത്തില്‍ കാണിച്ച മിടുക്ക് വ്യക്തമാണ്. എല്ലാത്തരം വായനക്കാരെയും ഒരുപോലെ സന്തോഷിപ്പിക്കാനുള്ള കഴിവ് കഥകളുടെ തിരഞ്ഞെടുപ്പില്‍ പ്രകടമാണ്. വായനയുടെ ലോകത്ത് കൂടുതല്‍ തിരഞ്ഞെടുപ്പുകള്‍ സംഭവിക്കട്ടെ എന്നും തിരഞ്ഞെടുപ്പുകള്‍ ഏകപക്ഷീയമാകാതെ ലിംഗഭേദം നോക്കാതെ രചനകളുടെ മൂല്യം മാനദണ്ഡമാകട്ടെ എന്നും ആശിക്കുന്നു.
പുരുഷാരവം (കഥകള്‍)
എഡിറ്റര്‍ : സി പി അനില്‍കുമാര്‍
പ്രസാധനം : മാക്സ് ബുക്സ്
വില : 270 രൂപ
