ഇല്ലാത്തവയെക്കുറിച്ച്, ഉള്ളവയെക്കുറിച്ചും

എന്താകും ?

നിറങ്ങളേഴുമഴിച്ചു വെച്ചാൽ
മഴവില്ലെന്താകും ?
സ്വരങ്ങളെല്ലാമകന്നു നിന്നാ –
ലതെന്തു സംഗീതം ?
തിരകളെ മാറ്റി, ച്ചുഴികളെ നീക്കി
കടലിനെയോർക്കാമോ?
ഇല്ലാത്തവയെക്കൊണ്ടു നിറച്ചാൽ
നിറയുവതെന്താണ്?
ഉൺമയതെന്നാലങ്ങനെയൊരു വക
യില്ലായ്മകളെന്നോ !

കുറയുന്നതും കൂടുന്നതും

ഓരോ വായനയിലും
ഒരുവരി അപ്രത്യക്ഷമാവുന്ന
ചില കവിതകളുണ്ട്.
എല്ലാ സന്ധ്യയിലും
ഞാനവ വായിക്കുന്നു.
ഓരോ വായനയിലും
ഒരുവരി കൂടിച്ചേരുന്ന കവിതകളുണ്ട്.
എല്ലാ പ്രഭാതത്തിലും
ഞാനവ വായിച്ചുകൊണ്ടേയിരിക്കുന്നു.

നന നന നനഞ്ഞ്

ചില വാക്കുകൾ
വെറും മണ്ണിൽ
നഗ്നരായി നിന്ന്
മഴകൊള്ളുന്ന കുട്ടികളാണ്.
വെറുതെ ആവർത്തിക്കുന്ന
അക്ഷരങ്ങളിൽ
തനിയെ വാർന്നു വീഴുകയാണ്
അർത്ഥം !

നന നന നനഞ്ഞ് …..

ഓരോ മഴയും
ഓരോ പുതുമഴ .
ഓരോരോ കുളിര്…

അതുകൊണ്ടാവാം
അലങ്കാരങ്ങളില്ലെങ്കിലും
ആവർത്തനവിരസതയില്ലാതെ
ഞാനിവിടെ ഇത്തിരി
അർത്ഥത്തിൽ കുതിർന്ന്
ഇപ്പോഴുമിങ്ങനെനിൽക്കുന്നത്.

ശ്രീകൃഷ്ണ പുരം ഹയർ സെക്കന്ററി സ്കൂളിൽ പ്രിൻസിപ്പലായി ജോലി ചെയ്യുന്നു. ആനുകാലികങ്ങളിൽ കവിത എഴുതാറുണ്ട്