ഇര

ഏറെയൊന്നും പിന്നിടാത്ത
ജൈത്രയാത്രയുടെ
പാതിവഴിക്കിപ്പുറം
രണ്ടാം ഹെയർപിൻ വളവിൽ
വഴി നഷ്ടപ്പെട്ടു സ്വപ്‌നങ്ങൾ ഇറങ്ങിപ്പോയവരിലേക്ക്
മിഴിപായിച്ചിട്ടുണ്ടോ…?

പിണച്ച കൈകൾക്കും
പിടിച്ചകറ്റിയ കാലുകൾക്കുമിടയിൽ
കീഴടക്കിയ നാട്ടുരാജ്യത്തോടെന്നപോലെ
വൈകൃത്യങ്ങളുടെ
വിയർപ്പും വിറയലും
ഒന്നായി ഇറക്കിവെച്ച്
അടർന്നു മാറുമ്പോൾ
പെണ്ണുടലിന്റെ നീതി
കണ്ണു മറച്ചു
ഇരുളിലൊളിക്കുന്നു.

മരവിച്ച മനസിന്റെ തുടിപ്പിൽ
ഒരു ആത്മഹത്യാമുനമ്പോ
തീപാറുന്ന തുറിച്ച കണ്ണോ
വഴിമുട്ടിയ നിസ്സഹായതയുടെ
ഉന്മാദമോ കാണുന്നുവെങ്കിൽ
ഉറപ്പിച്ചു കൊൾക,
ഊരും പേരും ഉപേക്ഷിച്ച്
ബലാത്ക്കാര നദിയിൽ
സ്നാനം ചെയ്ത്
പുതുമതം സ്വീകരിച്ചിരിക്കുന്ന
ഒരു ‘ഇര’ ആണവൾ.

ഇടുക്കി സ്വദേശി. ഇപ്പോൾ കോഴിക്കോട് വടകരയിൽ താമസം. സോഷ്യൽ മീഡിയയിലും ആനുകാലികങ്ങളിലും എഴുതുന്നു.