
ആരുമല്ലാത്തൊരാൾ
ഇതുവഴി നടന്നു പോകുന്നുണ്ട്..
ചെല്ലുന്നേടത്തെല്ലാം
പലപല വേഷങ്ങൾ!!
വേഷപ്പകർച്ചക്കയാൾക്കൊരു
നിമിഷംമതി..
പാമ്പാട്ടിയായി പാമ്പൻകവലയിൽ
ഭിക്ഷയിരുന്നു,
കടംകൊണ്ട പാമ്പിനെ കാട്ടിൽവിട്ട്
അടുത്ത ഗ്രാമത്തിൽ
കൈനോട്ടക്കാരനായി..
പ്രതീക്ഷയറ്റവർക്ക് വരാനിരിക്കുന്ന
നല്ലകാലത്തെ പ്രവചിച്ച്
ആ വേഷവും അഴിച്ചു..
കത്തികൾ മൂർച്ചകൂട്ടാനുണ്ടോന്നലറി
വീടുവീടാന്തരം നടന്നു പിന്നെ..
കലഹമൊടുങ്ങാത്ത ഗ്രാമത്തിന്
കത്തിയേ ചേരില്ലെന്നുകണ്ട്
ഞൊടിയിട വേഷംമാറി…
കള്ളൻകയറിയേയെന്ന്
നാട്ടുകാർ പിറ്റേന്ന്
അലമുറയിടുമ്പോൾ,
അടുത്ത ഗ്രാമത്തിൽ
നിറം മങ്ങിയ വീടുകൾക്കയാൾ
ചായംപൂശുകയായിരുന്നു…
ഇനിയും ബാക്കിയായ
വേഷങ്ങളണിയാൻ,
അനന്തമാമീ വഴിയിൽ
തിരിഞ്ഞുനോക്കാതെ
നടക്കുന്നുണ്ടൊരാൾ…








