ആദര്‍ശ ഹിന്ദു ഹോട്ടല്‍ (നോവല്‍)

ഒരു കാലത്ത് മലയാളിയുടെ വായനയെ പരിപോഷിപ്പിക്കുകയും ഊര്‍ജ്ജ്വസ്വലമായി നിലനിര്‍ത്തുകയും ചെയ്തിരുന്ന ഘടകമാണ് വിദേശ ഭാഷകളില്‍ നിന്നും മൊഴിമാറ്റം ചെയ്യപ്പെട്ടിരുന്ന മനോഹരമായ കഥകളും നോവലുകളും കവിതകളും ഒക്കെ . മലയാള സാഹിത്യത്തിന്റെ ഉണര്‍വ്വുമുത്തേജനവുമായി എഴുത്തുകാരെ കര്‍മ്മനിരതരാക്കുന്നതില്‍ ഈ മൊഴിമാറ്റങ്ങളും വായനകളും കാര്യമായ പങ്ക് വഹിച്ചിട്ടുണ്ട് . പഴയ തലമുറയിലെ എഴുത്തുകാരെ ആരെ എടുത്തു നോക്കിയാലും അവരിലൊക്കെ പരന്ന വായനയും , ചര്‍ച്ചകളും നടന്നിരുന്നതായി വായിക്കാനും അറിയാനും കഴിയും. ആധുനിക സാഹിത്യത്തില്‍ ഇല്ലാതെ പോകുന്ന ഒരു വസ്തുതയാണ് പരന്ന വായനയും തുറന്ന ചര്‍ച്ചകളും. ഇവിടെ ഇന്ന് കൊണ്ടാടപ്പെടുന്ന ഒരു സംഘടനകളും ആ ഒരു കാര്യത്തില്‍ വ്യത്യസ്തമല്ല . അവര്‍ വായിക്കുന്നത് അവരുടെ ഗ്രൂപ്പുകളില്‍ ഉള്ളവരില്‍ നിന്നും അവര്‍ തന്നെ തിരഞ്ഞെടുക്കുന്ന താൽപ്പര്യങ്ങള്‍ക്ക് മേലുള്ള വായനകളും അഭിപ്രായങ്ങളും മാത്രമാണു . മലയാളഭാഷയില്‍ ഇതിന് മുന്പും ഇതിന് ശേഷവും മറ്റൊരു എഴുത്തുകാരനോ എഴുത്തുകാരിയോ ഉണ്ടായിട്ടില്ല എന്നൊക്കെയാണ് അഭിനവ നിരൂപണ സിംഹങ്ങള്‍ ഇത്തരം ചര്‍ച്ചകളില്‍ പറഞ്ഞു കാണാറുള്ളതും. എന്നാല്‍ ആ പുസ്തകം ഒരു പക്ഷേ അവര്‍ പോലും മുഴുവന്‍ വായിച്ചിട്ടുണ്ടോ എന്നത് സംശയം ആണ് . അവര്‍ നോക്കുന്നത് എഴുതിയ ആളിനെയാണ് പുസ്തകമല്ല. അതില്‍ പല താത്പര്യങ്ങളും ഉണ്ടാകുകയും ചെയ്യാം.

ബിഭൂതിഭൂഷന്‍ ബന്ദ്യോപാധ്യായ

പഴയകാല വായനകളെ ഉത്തേജിപ്പിച്ചു നിര്‍ത്തിയ മൊഴിമാറ്റ സംരംഭങ്ങളെയാണ് പറഞ്ഞു വന്നത് ഇടക്ക് വഴിമാറിപ്പോയി എന്നത് സത്യം. തര്‍ജ്ജമകള്‍ പലപ്പോഴും വായിക്കുമ്പോള്‍ ഇത് മറ്റാരുടെയോ ഭാഷയാണ് ഇത് മനസ്സിലാക്കുന്നത് വലിയ പ്രയാസമാണ് എന്നു തോന്നിപ്പോകാറുണ്ട് . ഇതിന് കാരണം മൊഴിമാറ്റം ചെയ്യുന്നവര്‍ പ്രയോഗിക്കുന്ന പദാനുപദഭാഷമാറ്റം ആണെന്ന് കരുതുന്നു. ഈ ഒരു അസ്കിത ഒഴിവാക്കി നോക്കിയാല്‍ മൊത്തത്തില്‍ ഒരു നവോന്മേഷം നല്‍കുന്ന തിരഞ്ഞെടുപ്പുകള്‍ ആയിരുന്നു അന്ന് സാഹിത്യ രചനകളില്‍ എഴുത്തുകാര്‍ കൈകൊണ്ടത്, പ്രസാധകര്‍ സ്വീകരിച്ചതും. ബിഭൂതിഭൂഷന്‍ ബന്ദ്യോപാധ്യായയെ അറിയാത്തവര്‍ ചുരുക്കമാണ് എന്നു പറയാന്‍ വിഷമം ഉണ്ട് . കാരണം ആധുനിക മലയാള സാഹിത്യത്തില്‍ അതൊരു സത്യമാണ്… മറവി അല്ലെങ്കില്‍ അറിവില്ലായ്മ . പഥേര്‍ പാഞ്ചാലി പോലുള്ള കൃതികളിലൂടെ ബംഗാളി ഭാഷയില്‍ നിറഞ്ഞു നിന്ന ഒരു പ്രശസ്ത സാഹിത്യകാരനാണ് ബിഭൂതിഭൂഷന്‍ ബന്ദ്യോപാധ്യായ. എഴുപതോളം പുസ്തകങ്ങള്‍ സ്വന്തമായിട്ടുള്ള അദ്ദേഹത്തിന്റെ കൃതികള്‍ ഒരുകാലത്ത് ഇന്ത്യന്‍ സാഹിത്യത്തില്‍ നിറഞ്ഞു നിന്ന ഒന്നായിരുന്നു. സാഹിത്യത്തില്‍ ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തുന്ന രണ്ടു ഭാഷകളായിരുന്നു ബംഗാളി ഭാഷയും മലയാള ഭാഷയും. മറ്റ് ഭാഷകളില്‍ കൃതികള്‍ ഇല്ല എന്നല്ല പക്ഷേ ശ്രദ്ധിക്കപ്പെട്ടവ മിക്കതും ഈ രണ്ടു ഭാഷകളുടെയായിരുന്നു . അവയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട നോവലുകളും കഥകളും ഇന്ത്യന്‍ ഭാഷകളില്‍ നിറഞ്ഞു നില്‍ക്കുന്ന ശ്രദ്ധിക്കപ്പെടുന്ന സിനിമകള്‍ ആയി വായനക്കാരില്‍ മാത്രമല്ല കാഴ്ചക്കാരിലും ചെന്നെത്തിയിരുന്നു .

ഹജാരി ഠാക്കൂര്‍ എന്ന മനുഷ്യന്റെ ജീവിതമാണ് ആദര്‍ശ ഹിന്ദു ഹോട്ടല്‍ എന്ന ഈ നോവലിന്റെ ഇതിവൃത്തം. ബംഗാളില്‍ നിലനിന്ന സാമൂഹിക ക്രമവും സമൂഹ വീക്ഷണവും ഇന്ത്യന്‍ ജീവിത്തിലേക്ക് വരുന്ന പുതുമകളും ഒക്കെ ഈ നോവല്‍ വരച്ചിടുന്നു . ഇന്ത്യന്‍ റയില്‍വേയുടെ ആദ്യകാലം, ബ്രിട്ടീഷ് ഭരണ കാലം , ബംഗാളിന്റെ സാമൂഹ്യ ജീവിതം ഒക്കെയും ഈ നോവലിന്റെ പശ്ചാത്തലമായി നില്ക്കുന്നു . ഒരു ഹോട്ടലിലെ പാചകക്കാരനായി എട്ടു രൂപ മാസവേതനത്തില്‍ ജോലി ചെയ്യുന്ന സാധുബ്രാഹ്മണനായ ഹാജാരി ഠാക്കൂര്‍ എന്നും കനവ് കാണുന്നത് സ്വന്തമായി ഒരു ഹോട്ടലും അത് നടത്തിക്കാട്ടി തന്റെ യജമാനനേ എങ്ങനെയാണ് മനുഷ്യരോടു ഇടപെടേണ്ടത് എന്നു മനസ്സിലാക്കിക്കൊടുക്കാന്‍ എന്നും കനവ് കാണുന്ന ഒരു ദരിദ്രന്‍. അയാളുടെ ലോകം ആ കുശിനിയും അവിടെയുള്ള മനുഷ്യരും ദൂരെ ഗ്രാമത്തിലുള്ള തന്റെ കുടുംബവും മാത്രമാണു. പക്ഷേ തന്റെ ആഗ്രഹം അയാള്‍ ക്രമേണ എങ്ങനെ സാധിച്ചെടുക്കുന്നു എന്നും അയാള്‍ എവിടെ എത്തിയെന്നും കാണുമ്പോഴാണ് അസാധ്യമായ് ഒന്നുമില്ല എന്ന വാക്യം അന്വര്‍ത്തമാകുന്നത്. നിഷ്കളങ്കരായ ഗ്രാമീണരും അവരുടെ ജാതി ഭക്തിയും മനുഷ്യരോടുള്ള ദയവായ്പ്പും വളരെ മനോഹരമായിത്തന്നെ നോവലില്‍ അടയാളപ്പെടുന്നു . ആധുനിക സമൂഹത്തിനു അന്യമായ കാഴ്ചകളാണ് അവ. മലയാളത്തിലെ അനവധി പ്രധാന കഥകളും നോവലുകളും മാനുഷിക മൂല്യം, മതസൌഹാര്‍ദ്ദം മനുഷ്യനിലെ വിവിധ വികാരങ്ങളും വിവേചനങ്ങളും ഒക്കെക്കാട്ടി നമ്മെ ആനന്ദിപ്പിച്ചിട്ടുണ്ട്. അവയൊക്കെ പ്രാദേശികമായ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ ആയിരുന്നു. അതേ പോലെയുള്ള ഒരു അനുഭൂതിയാണ് ഈ നോവലിലും കാണാന്‍ കഴിയുക . മനുഷ്യനിലെ നന്‍മയുടെ അംശങ്ങളെ കാട്ടിത്തരുന്ന ഠാക്കൂര്‍, കുസുമം, ആന്‍സിത തുടങ്ങിയവരുടെ ഇടയിലെ നിര്‍മമമായാ ബന്ധവും പത്മം, ബേക്ക് ചക്കത്തി തുടങ്ങിയ മനുഷ്യരിലൂടെ ചതി, പക, തുടങ്ങിയ മാനുഷിക വികാരങ്ങളുടെ പ്രസരണ വഴികളും നോവലില്‍ പകര്‍ത്തൂമ്പോള്‍ അതിശയോക്തികള്‍ ഒട്ടുംതന്നെ ഉണ്ടാകുന്നില്ല മാത്രവുമല്ല വായനക്കാരന് അറിയാത്ത ഒരു വഴിയിലൂടെയോ കാണാത്ത ഒരാളിനെയോ നോവല്‍ സമ്മാനിക്കുന്നില്ല എന്നതാണു പ്രത്യേകത. അവരുടെ മനോസഞ്ചാരങ്ങളിലൂടെ വളരെ എളുപ്പം സഞ്ചരിക്കാന്‍ കഴിയും വിധം ലളിതമാണ് അവതരണം. തര്‍ജ്ജമയിലും രവി വര്‍മ്മ ഈ ഒരു ലാളിത്യം കൊണ്ട് വന്നിട്ടുള്ളതിനാല്‍ വായന ആയാസരഹിതവും അനുഭാവെദ്യവും ആകുന്നു.

വായിക്കാന്‍ നല്ലൊരു നോവല്‍ എന്നതിനപ്പുറം ഒരു കാലഘട്ടത്തെ ഓര്‍മ്മിക്കാന്‍ ഒരു വായന നല്‍കുന്ന പുസ്തകമാണ് ആദര്‍ശ ഹിന്ദു ഹോട്ടല്‍ എന്നു പരിചയപ്പെടുത്താന്‍ ആണ് ആഗ്രഹം. തീര്‍ച്ചയായും സാഹിത്യത്തെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ പുസ്തകം നല്ലൊരു വായന സമ്മാനിക്കും എന്നതില്‍ സംശയമില്ല.

ആദര്‍ശ ഹിന്ദു ഹോട്ടല്‍ (നോവല്‍)
ബിഭൂതിഭൂഷന്‍ ബന്ദ്യോപാധ്യായ

ആനുകാലികങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും സജീവമായി എഴുതുന്നു. കനൽ ചിന്തുകൾ എന്ന കവിതാ സമാഹാരം ആദ്യ പുസ്തകം. ദുബായിൽ ഇൻഡസ്ട്രിയൽ സേഫ്റ്റി വിഭാഗത്തിൽ ഉദ്യോഗസ്ഥൻ. വർക്കല സ്വദേശി.