അനന്തരം വെയിൽ

മഴ കാലംതെറ്റി പെയ്ത ദിവസം
പുഴ കലങ്ങിനിറഞ്ഞ്,
പറമ്പുകൾ കീഴടക്കി
അതിരുകൾ മായ്ച്ചു…

മഴയേ,
തണുപ്പിനെ
സഹിക്കാനാകാതെ
ചുമച്ചു തുപ്പീ
വൃദ്ധർ…

പുതപ്പിനുള്ളിൽ
മഴയുറക്കത്തിൽ
ചിലർ ….
ആറിതണുത്ത് ചായ..
കെട്ടുപോയ സിഗരറ്റ്…
മൊബൈലിൽ
പാതി മുറിഞ്ഞ് പാട്ട്…

മഴയിരുട്ടിൽ
പകൽ കറുത്തുപോയ്…
വളർത്തു മൃഗങ്ങൾ,
പേടിച്ചിട്ടെന്നോണം
കെട്ടുപൊട്ടിക്കാൻ
തലയാഞ്ഞുകുടഞ്ഞു…
മഴ തുടങ്ങും മുമ്പേ
പക്ഷികൾ ദിക്ക് മാറി പറന്നിരുന്നു..

അസാധാരണമാം
മഴയിരുട്ടിൽ
നാടാകെ കുതിർന്നുപോയ്…
ഇപ്പോൾ
ഭൂപടത്തിലില്ലാത്ത ദേശം
ഭൂമിക്കടിയിലെവിടെയോ
വെയിൽകായുന്നുണ്ട് .

വയനാട് ജില്ലയിൽ വൈത്തിരി സ്വദേശി. മുംബൈയിൽ പത്രപ്രവർത്തകൻ ആണ്. ആനുകാലികങ്ങളിൽ കഥകളും കവിതകളും എഴുതിവരുന്നു.