അച്ഛനില്ലാത്ത വീട്ടിലെ കുഞ്ഞ്

അച്ഛനില്ലാത്ത വീട്ടിലെ
കുഞ്ഞുങ്ങളെ
ഉള്ളം കൊണ്ട് ഒന്ന്
തൊട്ടുനോക്കിയിട്ടുണ്ടോ ….!?

പൊള്ളിയടർന്ന മുറിവിൽ
മരുന്നു പുരട്ടിയിട്ടുണ്ടോ ?

അവളിടുന്ന പുത്തൻ വസ്ത്രങ്ങൾ നോക്കി
“അച്ഛനില്ലാത്ത ഒരു കുറവും അവൾക്കില്ല ” എന്ന്
ഉറക്കെപറയുമ്പോൾ
എത്ര കണ്ണീരു കോരിയിട്ടാണ് അതവൾക്ക് കിട്ടിയതെന്ന്
നിങ്ങൾക്കറിയില്ല.

പൊട്ടുന്നതു വരെ
ഇടേണ്ടുന്ന ചെരുപ്പിന്റെ വില
നിങ്ങളെ അസ്വസ്ഥരാക്കും.

വിരുന്നു പാർക്കാൻ പോയ
വീട്ടിലെ കുട്ടികളെ
അവളെത്ര സ്നേഹിച്ചാലും
തങ്ങളുടെ ഭക്ഷണത്തിന്റെ
പങ്കുകാരിയായി മാത്രം
അവരവളെ അടയാളപ്പെടുത്തും.

“നിന്റെ കാലുകണ്ടതോടെ
ഈ വീടിന്റെ നാഥനില്ലാതായെന്ന് ”
ഒരു ദിവസം പലതവണ കേട്ടിരിക്കും.

“നീയില്ലാരുന്നെങ്കിൽ എനിക്ക്
അച്ഛനെങ്കിലും ഉണ്ടാവുമായിരുന്നു. ” എന്ന് കൂടപ്പിറപ്പ്
കൂട്ടു ചേർന്ന് കുത്തും.

അച്ഛനില്ലാത്ത വീട്ടിലെ കുഞ്ഞിന്റെ ഉള്ളം
അച്ഛനെയോർത്ത് പൊള്ളുന്നത് മാത്രം ആരും കാണില്ല.

ആരെങ്കിലും ഒന്ന് ചേർത്ത് നിർത്തി നെറുകയിൽ
മുത്തുമോയെന്ന അവളുടെ കാത്തിരിപ്പുകൾ എപ്പോഴും
വെറുതെയാവും. 

തന്റെ പിറവിയോടെ അച്ഛൻ
നഷ്ടപ്പെട്ട കുഞ്ഞ്
ആ വീട്ടിലെന്നും ഒറ്റയ്ക്കാണ്.

ആരും അവളെ കാണുകയേ ഇല്ല.
എത്ര മുതിർന്നാലും

കോഴിക്കോട് ജില്ലയിൽ പെരുവയലിൽ താമസം. അരീക്കോട് സുല്ലമുസല്ലാം കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷനിൽ മലയാളം അധ്യാപിക.