വിഷാദപർവ്വം

‘അസ്ഥിയിൽ പിടിച്ച പ്രേമം’
അതിവേഗം അവനെ ശ്വാസം മുട്ടിച്ചു

വിളുമ്പുകൾക്ക് മൂർച്ച കൂടിയ വാക്കുകൾ
മൗനത്തിന്റെ ആഴമളന്ന നിശ്വാസങ്ങൾ

“വഴിമാറി നിൽക്ക്” അവൻ മുരണ്ടു
കന്നിപ്രണയം വിശ്വാസം വരാതെ കണ്ണുമിഴിച്ചു !

നെറ്റിയിൽ ആഞ്ഞുകൊത്തി വിഷാദത്തിന്റെ വിഷസർപ്പം
തലച്ചോറിൽ വേദനയുടെ മിന്നൽക്കൊടികൾ

ചൂണ്ടുവിരൽത്തുമ്പിൽ ശാസനയുടെ കനൽച്ചൂട്‌
“ആര് പറഞ്ഞു അവന്റെ കൂടെ എറങ്ങിപ്പോകാൻ?”
വലിച്ചടച്ച വാതിലുകൾ, മരവിച്ച മനസ്സു വരച്ചിട്ടു
ഇടത് മണികണ്ഠത്തിലൊരു ചുവന്ന രേഖ!

അശാന്തിയുടെ കരിഞ്ചുവപ്പു ചിത്രങ്ങൾ
അവർഗ്ലാസ്സിലെ മണൽ പോലെ ജീവിതം

മഴ മായ്ക്കുന്നു ആരുടേയോ കാൽപ്പാടുകൾ
കാലം തെറ്റിപ്പൂക്കുന്നു ദൂരെയൊരു വയലറ്റ് പൂമരം

നേർത്തുനേർത്ത് പറന്നകലുന്ന പ്രാണൻ
ഹൃദയത്തെ ഇറുകെപ്പുണരുന്ന തണുപ്പ്

കണ്ണൂർ, ഇരിട്ടി സ്വദേശിനി. ഇപ്പോൾ കുടുംബത്തോടൊപ്പം ബോസ്റ്റണിൽ താമസിക്കുന്നു. ദന്തഡോക്ടർ ആണ്. നവമാധ്യമങ്ങളിൽ എഴുതാറുണ്ട്