വന്യം

കേട്ടതൊക്കെ
നുണയാണ്
കാട്ടില്‍ ഒരു സിംഹം ഇല്ല,
അവിടെ ഒരു രാജാവില്ല,
കൌശലക്കാരനായ
കുറുക്കന്‍ മന്ത്രിയില്ല,
ചതിച്ചു വീഴ്ത്തുന്ന
ഇര പിടിയന്മാരില്ല ,
കാട്ടില്‍ വിശപ്പിനു
ഒരര്‍ത്ഥം മാത്രം.
കാട്ടിലെ നീതിയുടെ
കണ്ണുകള്‍ പുറത്തേക്ക്
തുറന്നു തന്നെയാണ് ..
കാട്ടില്‍ രക്തസാക്ഷികളില്ല,
വിഴുപ്പു ചുമക്കുന്ന
പ്രതിഷ്ടകള്‍ ഇല്ല,
നാറിത്തുടങ്ങിയ
കൊടികള്‍ ഇല്ല,
ചങ്ങലകളോ
കാരാഗൃഹങ്ങളോ ഇല്ല ..
കാടിനു ഒറ്റ മുഖം മാത്രം.

നാട്ടില്‍ ഇപ്പോഴും
രാജാക്കന്മാരുണ്ട്
രാജാപ്പാര്‍ട്ടിന്
സേവയോതുന്ന
തേവാരങ്ങളുണ്ട്
അന്തപ്പുരങ്ങളില്‍
എന്തൊക്കെയോ
ചീഞ്ഞു നാറുന്നുണ്ട്
തെരുവിലെ പകലില്‍
ചോരയുടെ
പിഞ്ചു ചാലുണ്ട്
രാത്രികളില്‍
ഒറ്റിക്കൊടുക്കലിന്റെ
സിംഹാസനങ്ങള്‍ ഉണ്ട്
കൊലവിളിക്കുന്ന
മുഖം മൂടികള്‍ ഉണ്ട്

കാടിനെ നാടാക്കിയവരേ
നാടിനെ കാടാക്കേണ്ട
കാലം അസ്തമിച്ചിരിക്കുന്നു
ചിന്ത കൊണ്ടെങ്കിലും
വല്ലപ്പോഴുമെങ്കിലും
ഒന്ന് കാട് കയറുക

പാലക്കാട് മണ്ണാര്‍ക്കാട് കുണ്ടൂര്‍ക്കുന്ന് വിപിഎ യുപിസ്കൂള്‍ അധ്യാപകനാണ്. വരവുപോക്കുകള്‍, ടെമ്പിള്‍റണ്‍ എന്നീ കവിത സമാഹാരങ്ങളും, മണ്ണേ നമ്പി, താം ലുവാങ്ങിലെ കൂട്ടുകാര്‍ എന്നീ നോവലുകളും പാടിപ്പതിഞ്ഞ കളിപ്പാട്ടുകള്‍, ഏതു കിളിപാടണം എന്നീ ബാല സാഹിത്യ കൃതികളും രസക്കുടുക്ക, കുട്ടികള്‍ക്ക്വിവിധ ശാസ്ത്ര പരീക്ഷണങ്ങള്‍ എന്നീ ശാസ്ത്ര പുസ്തകങ്ങളും ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.