മുറ്റം

സന്തോഷങ്ങളുടെയും
സന്താപങ്ങളുടെയും
ആൾപെരുക്കങ്ങൾക്ക്
അനവധി തവണ
അന്നമേകിയ
ഊട്ടുപുരയാണ്
മുറ്റം.

മറ്റൊരാളുടെ
ഉമ്മറപ്പടിയി-
ലൊടുങ്ങുന്നതാണ്
ഒരപരിചിതൻ്റെ
സ്വാതന്ത്ര്യമെങ്കിലും
മുറ്റത്തിനു
നടുവിലെ
ഉമ്മറത്തേക്കുള്ള
നേർരേഖയിലൂടെ
അയാൾ നടക്കുന്നത്
സ്വതന്ത്രനായാണ്.

പള്ളിപ്പിരിവുകാരും
പാർട്ടിപ്പണിയാളുകളും
ഇടക്കിടെ
മുറ്റത്ത്
ധന്യ മുഹൂർത്തങ്ങൾ
കലാപരമായി വിളമ്പി
വെളുക്കെ ചിരിച്ച്
കടന്നു വരാറുണ്ട്.

പക്ഷെ,
അവിഹിതങ്ങൾ പെരുകി
ജാരസന്തതികളായി
മതിലുകൾ
പിറന്നു വീണതോടെ
മുറ്റങ്ങൾ
ഓരോ
സാമ്രാജ്യങ്ങളായി.

വിസയും
പാസ്പോർട്ടും
എമിഗ്രേഷൻ നിയമങ്ങളും
വേണ്ട
വിദേശ രാജ്യങ്ങൾ.

പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലെ വിളയൂർ സ്വദേശി. ആനുകാലികങ്ങളിൽ കവിതകളും ലേഖനങ്ങളും എഴുതുന്നു.