മുറിവുകൾ തിരയുന്നവർ

മിന്നിമറയുമനവധി
മുഖങ്ങളിലവരുണ്ട്,
ചേരാത്തൊരു ചമയത്തിൽ
നിഷ്കളങ്കതയവരുടെ
മുഖത്തുണ്ട്.

വീഴ്ചകൾ തളർത്തിയവർക്കരികെ  
തീർച്ചയായുമവരെത്തും
ഓർമ്മപ്പെടുത്തലിന്റെയുപ്പുപരലുകളവരുടെ
പക്കലുണ്ടാകും,
വായിക്കാനിഷ്ടപ്പെടാതെയടച്ചുവെച്ചൊരു
പുസ്തകമവരൊന്നുകൂടി
വായിപ്പിക്കും,
താളുകളിൽ തെളിയും
മുറിവുകളിൽ മറക്കാതെയുപ്പുതേയ്ക്കും.
രാകിമിനുക്കിയ വാക്കുകളുടെ
വാത്തലയതിഗോപ്യമായവർ  
മുറിവിൻ മീതെ ചലിപ്പിക്കും..
പകുതിയുണങ്ങിയ
മുറിവുകളിലാശ്വസിക്കാൻ
സമയമായിട്ടില്ലെന്നറിയിക്കും.

നിണമിറ്റും മുറിവുകളിൽ
വിങ്ങും മുഖങ്ങളവരുടെ
കണ്ണുകളിലാമോദപ്പൂത്തിരി
കത്തിക്കും…
വിങ്ങും വേദനയിലുമാ
പ്രകാശം ദൃശ്യമാണ്.

സ്വന്തം സാന്ത്വനത്തിൽ
സമാധാനിക്കേണ്ടതുണ്ട്
പിന്നിടാൻ ദൂരമേറെയാണ്..
കണ്ടില്ലെന്നു നടിച്ചൊരു
യാത്രയാണുചിതം.

ഓച്ചിറ സ്വദേശി. ഇപ്പോൾ മൃഗസംരക്ഷണവകുപ്പിൽ സീനിയർ വെറ്ററിനറി സർജൻ. ആനുകാലിക പ്രസിദ്ധീകണങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും കവിതകളും കുറിപ്പുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.