
നീയെന്ന ഭൂപടത്തിൽ
ഞാനെന്നെ തിരയുകയായിരുന്നു.
നേർവരകളും വളവുകളും
പലനിറങ്ങളും കൊണ്ട്
അലങ്കരിക്കപ്പെട്ടവരിലേക്കാണ്
ആദ്യം മിഴിയെത്തിയത്.
ജലരേഖകളിൽ
അങ്ങിങ്ങു തെളിഞ്ഞു വന്ന
തുരുത്തുകളിലൊന്നും
എന്റെ പേര് തെളിഞ്ഞു കണ്ടില്ല
ചിലയിടങ്ങളിൽ
ഉരുകിയും ഉറഞ്ഞും
ചില ശിലാശകലങ്ങൾ കണ്ടു .
ഒരു നാവികന്റെ
വിസ്മയ പാടവത്തോടെ ഞാൻ
മൗസ് സ്ക്രോൾ ചെയ്തു
കൊണ്ടേയിരുന്നു .
അകന്നും അടുത്തും
പുഴകളും ആകാശനീലിമയും
മണൽത്തിട്ടകളും കണ്ടു
റൈറ്റ് ക്ലിക്കിൽ
എത്ര പെട്ടെന്നായിരുന്നു
നിന്റെ മനസ് തുറന്നു വന്നത്.
എന്നിട്ടും എന്നിലേക്കെത്തുന്ന
വഴികളൊക്കെയും
അതിൽ നിഗൂഢമായിരുന്നു.
താഴ്വരകളിൽ പലയിടത്തും
ഇരുൾ, കാഴ്ചകളെ
മറയ്ക്കുന്നുണ്ടായിരുന്നു
എന്നിലേക്കെത്താനാവാതെ
എന്റെ യാത്ര
അവസാനിപ്പിക്കേണ്ടിയിരിക്കുന്നു.
ഞാനെന്നത് ഒറ്റപ്പെട്ട
ഭൂഖണ്ഡമെന്നതിനാലാവാം
കണ്ടെത്തലുകൾക്കു മെനക്കെടാതെ ,
അടയാളപ്പെടുത്തലുകളില്ലാതെ
നിന്റെ ഭൂപടത്തിൽ നീ ഇന്നും
എന്നെ ഒഴിച്ചിട്ടിരിക്കുന്നത്.
