ബന്‍ഗര്‍ വാടി (നോവല്‍)

മനുഷ്യരുടെ ജീവിതത്തെ പച്ചയായി അവതരിപ്പിക്കുന്ന എഴുത്തുകള്‍ എന്നും വായനക്കാരെ ആകര്‍ഷിച്ചിരുന്നവയായിരുന്നു. സമൂഹത്തിന്റെ മുഖം അതുപോലെ പറഞ്ഞു പോകുന്നതില്‍ ഒരു നൈതികത ഉണ്ട് . ഈ നൈതികത ആണ് എഴുത്തുകാരന്റെ ഐഡന്‍റിറ്റി വെളിവാക്കപ്പെടുന്നത് . എം ടി ആയാലും മാധവിക്കുട്ടി ആയാലും മുകുന്ദന്‍, സേതു, ഒ.വി.വിജയന്‍ തുടങ്ങി എണ്ണം പറഞ്ഞ ഏതൊരു എഴുത്തുകാരന്റെയും എഴുത്തുകാരിയുടെയും രചനകളെ വായനക്കാര്‍ ഹൃയദയപൂര്‍വ്വം സ്വീകരിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നത് ഇക്കാരണങ്ങള്‍ കൊണ്ട് തന്നെയാണ്. ഇന്നത്തെ വായന മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ഒരു മറാഠി നോവലാണ്. മറാത്താ സാഹിത്യത്തില്‍ വളരെ പ്രശസ്തനായ ഒരു എഴുത്തുകാരന്‍ ആണ് വെങ്കടേഷ് മാട്ഗുഴ്ക്കര്‍ . മറാത്ത സാഹിത്യത്തിന് ഒട്ടേറെ സംഭാവനകള്‍ നല്കിയ ഒരു പഴയകാല സാഹിത്യകാരന്‍. അദ്ദേഹത്തിന്‍റെ വളരെ പ്രശസ്തമായ ഒരു നോവല്‍ ആണ് ബംഗര്‍ വാടി. 1956 ല്‍ പുസ്തകമായി ഇറങ്ങുമ്പോൾ തന്നെ വളരെയേറെ ചര്‍ച്ചചെയ്യപ്പെട്ട ഒരു നോവലാണ് ഇത്. ഇംഗ്ലീഷിലടക്കം ഒട്ടനവധി ഭാഷകളിലേക്ക് ഈ പുസ്തകം സഞ്ചരിച്ചിട്ടുണ്ട് . മലയാളത്തിലേക്കു ബാബു എന്ന എഴുത്തുകാരന്‍ തര്‍ജ്ജമ ചെയ്ത ഈ പുസ്തകം നാഷണല്‍ ബുക്ക് ട്രസ്റ്റ് ആണ് 1976 ല്‍ പുറത്തിറക്കിയത്.

ഗ്രാമം പശ്ചാത്തലമാക്കി ആയിരുന്നു പഴയകാല നോവലുകള്‍ മിക്കതും സംഭവിച്ചിട്ടുള്ളത് . ഗ്രാമം, അവിടെ നിന്നും നഗരത്തിലേക്കുള്ള പലായനം അതുപോലെ നഗരജീവിതവും ഗ്രാമീണതയും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍, പാളിച്ചകള്‍ ഒക്കെയാണ് വായനയില്‍ കണ്ടിട്ടുള്ളത്. തിരികെ പട്ടണങ്ങളില്‍ നിന്നും ഗ്രാമങ്ങളിലേക്കുള്ള സഞ്ചാരങ്ങളും വിഷയങ്ങള്‍ ആയി വന്നിട്ടുണ്ട് . തസ്റാക്ക് ഒരു നോസ്റ്റാള്‍ജിയയായി മലയാളിയുടെ മനസ്സില്‍ നിറച്ച ഒ വി വിജയനെ ഇത്തരുണത്തില്‍ സ്മരിക്കാതെ വയ്യ. കാരണം മലയാളിക്ക് തസ്റാക്ക് എന്ന സ്ഥലം സമ്മാനിച്ചപോലെ, ബംഗര്‍വാടി എന്ന ഇടയഗ്രാമത്തെ വെങ്കടേഷ് മറാത്തിക്ക് സമ്മാനിച്ചിരുന്നു. ഈ ഇടയഗ്രാമത്തിലെ സ്കൂളിലേക്ക് വരുന്ന അദ്ധ്യാപകന്‍. അയാള്‍ ആ ഗ്രാമത്തിലേക്ക് വരുന്നതും അവിടെയുള്ള ജനങ്ങളുടെ ഇടയില്‍ ഒരു സ്ഥാനം നേടിയെടുക്കുന്നതും തനിക്ക് മുന്‍പുണ്ടായിരുന്ന അദ്ധ്യാപകനെക്കാള്‍ സ്വീകാര്യനായിത്തീരുകയും ഗ്രാമത്തിന്റെ ബൌദ്ധികവും സാംസ്കാരിക വികാസത്തിനുമായി പ്രയത്നിക്കുന്നതും ആണ് ഈ നോവല്‍ ഇതിവൃത്തം. പുലരുമ്പോള്‍ ആട്ടിന്‍ കൂട്ടങ്ങളുമായി മേയ്ക്കാന്‍ പോകുന്ന പുരുഷന്മാരും പാടത്തും മറ്റും ധാന്യ ശേഖരണം നടത്താന്‍ പോകുന്ന സ്ത്രീകളും നിറഞ്ഞ ആ ഗ്രാമത്തില്‍ പണിയെടുക്കാതെ ഉള്ളത് പ്രായമായി രോഗം ബാധിച്ചവരും പത്തു വയസ്സില്‍ താഴെയുള്ള കുട്ടികളും മാത്രമാണു . വിദ്യാഭ്യാസ ഒരു വലിയ കാര്യമായി അവര്‍ കാണുന്നതേയില്ല. അതുകൊണ്ടാണ് സ്കൂളില്‍ പോകാന്‍ തുടങ്ങിയ മകന്‍ ഒരു ദിവസം തങ്ങളുടെ ആട്ടിന്‍ കൂട്ടത്തെ ആക്രമിച്ച ചെന്നായയെ വെട്ടിക്കൊന്നതിനാല്‍ ഇനി അവന്‍ പഠിക്കണ്ട അവന്‍ വലുതായി ധീരനായി ഇനി അവന്‍ ആടിനെ മേയ്ക്കാന്‍ പോകട്ടെ എന്നു മാതാപിതാക്കള്‍ തീരുമാനിക്കുന്ന രംഗം നമുക്ക് കാണിച്ചു തരുന്നത് .

ദാരിദ്ര്യവും വൃത്തിഹീനവും ആയ ആ ഗ്രാമാന്തരീക്ഷത്തെ മാറ്റി മറിയ്ക്കാന്‍ തക്കവണം കഴിവൊന്നും ആ അദ്ധ്യാപകന് ഉണ്ടായിരുന്നില്ല . എങ്കിലും കഴിവതും കുട്ടികളെ സ്കൂളിലേക്ക് കൊണ്ട് വരുവിക്കാന് ആ അദ്ധ്യാപകന് കഴിഞ്ഞു . അതുപോലെ ആ ഗ്രാമത്തിന് കെട്ടുറപ്പുള്ള ഒരു കെട്ടിടം പണിയിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞു, അതുകൊണ്ടു അവര്‍ക്ക് പിന്നീട് ഉപയോഗം ഒന്നും ഉണ്ടാകുന്നില്ല എങ്കിലും. ആ ഇടയ ഗ്രാമത്തിന്റെ പ്രത്യേകതയായി എടുത്തു പറയാന്‍ ഉള്ളത് അവിടെയുള്ള മനുഷ്യര്‍ക്ക് കളങ്കമില്ലാത്ത ഒരു മനസ്സുണ്ടായിരുന്നു എന്നതാണു. ഒരാള്‍ മോഷണം തൊഴിലാക്കിയ ആള്‍ ആണ്. സ്ഥിരം മോഷണം അല്ല പക്ഷേ ആഹാരത്തിന് വേറെ ഒരു മാര്‍ഗ്ഗവും കിട്ടിയില്ലെങ്കില്‍ പുള്ളിക്കാരന്‍ ഏതെലും കൃഷിഭൂവിലേക്ക് ഇറങ്ങും. കുറച്ചു പച്ചക്കറി മോഷ്ടിക്കും. ശേഷം ഉടമസ്ഥനെ കാണുമ്പോ പറയും അടുത്തിടെ വിള മോഷണം പോയിരുന്നു അല്ലേ . അത് ഞാനാ എടുത്തത്. മൃഗങ്ങളും പക്ഷികളും കൊണ്ട് പോയെന്ന് കരുതിക്കോ. അതുപോലെ അമിതമായ മുതല്‍ മോഹം അയാളില്‍ ഇല്ല. കാരണം ഒരിക്കല്‍ അദ്ധ്യാപകന്റെ ഭക്ഷണം രാത്രിയില്‍ മോഷ്ടിച്ചുകൊണ്ടു പോകുമ്പോള്‍ ആ കെട്ടില്‍ ഉണ്ടായിരുന്ന പണം കണ്ടപ്പോള്‍ അതില്‍ നിന്നും മൂന്നു രൂപ മാത്രം എടുത്തു ബാക്കി കുറച്ചു ദിവസം കഴിഞ്ഞു തിരികെ കൊണ്ട് കൊടുത്തു ഞാനാണ് എടുത്തത് ക്ഷമിക്കണം എന്നു പറയുന്ന ഒരു അവസ്ഥ കാണാം.

വേനലും വരള്‍ച്ചയും മഴ ഇല്ലായ്മയും കൊണ്ട് നട്ടം തിരിയുന്ന നാടിന്റെ അവസ്ഥ കൂടി പറയാതെ ഈ നോവല്‍ പൂര്‍ത്തിയാവില്ല . വിളകള്‍ നഷ്ടമാകുകയും ഭൂമി വരണ്ടു ഉണങ്ങുകയും ചെയ്തപ്പോള്‍ (മഴ ഇല്ലാതായത്തിന് ഗ്രാമീണരുടെ വിശ്വാസമിതാണ്. രാമന്‍ അത് വഴി പോകുമ്പോള്‍ , വിശ്രമിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്ത സമയത്ത് മഴ പെയ്തു നനഞ്ഞതിനാല്‍ മഴയെ കോപിച്ചു ആട്ടിയോടിച്ചതിനാലാണ് അവിടെ മഴ പെയ്യാത്തതെന്ന് ) ഗ്രാമീണര്‍ തങ്ങളുടെ ആടുകളെ വിറ്റും സാധനങ്ങള്‍ വിറ്റും പിടിച്ച് നില്‍ക്കന്‍ ശ്രമിക്കുകയും ഒടുവില്‍ ഓരോരുത്തരായി മറ്റ് ഗ്രാമങ്ങള്‍ തിരഞ്ഞു പോകുകയും ചെയ്യുന്ന അതിദയനീയമായ കാഴ്ച വളരെ വ്യക്തമായി അവതരിപ്പിക്കുന്നുണ്ട് ഈ നോവല്‍. ഭാഷയിലെ ചാരുതയും തര്‍ജ്ജമയിലെ ഭംഗിയും വായനയെ സന്തോഷിപ്പിച്ചു എന്നു പറയാതെ വയ്യ. ഗ്രാമീണ ഭാഷയുടെ, ചിന്തയുടെ, ജീവിതത്തിന്റെ ഒട്ടനവധി മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്ന ഈ നോവല്‍ നല്ലൊരു വായന അനുഭവം ആയിരുന്നു. തര്‍ക്കമില്ല ഈ നോവല്‍ അന്ന് ഇത്രയേറെ സ്വീകരിക്കപ്പെട്ടത് എന്നറിയുന്നതില്‍ . അന്യഭാഷാ നോവലുകള്‍ വായിക്കുമ്പോള്‍ അനുഭവപ്പെടുന്ന ഭാഷയോടും സംസ്കാരത്തോടുമുള്ള അകല്‍ച്ചയും പരിഭ്രാന്തിയും ഈ നോവലില്‍ കാണാന്‍ കഴിയുന്നില്ല എന്നതും നല്ലൊരു അനുഭവം തന്നെയാണ് .

ബന്‍ഗര്‍ വാടി (നോവല്‍)
വെങ്കടേഷ് മാട്ഗുഴ്ക്കര്‍
വിവര്‍ത്തനം : ബാബു
നാഷണല്‍ ബുക്ക് ട്രസ്റ്റ് (1976)
വില : 25.00

ആനുകാലികങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും സജീവമായി എഴുതുന്നു. കനൽ ചിന്തുകൾ എന്ന കവിതാ സമാഹാരം ആദ്യ പുസ്തകം. ദുബായിൽ ഇൻഡസ്ട്രിയൽ സേഫ്റ്റി വിഭാഗത്തിൽ ഉദ്യോഗസ്ഥൻ. വർക്കല സ്വദേശി.