പ്രതിമ

നല്ലവനായ പൂച്ചയുടെ  പ്രതിമവെക്കാൻ
തീരുമാനിച്ച ഉടനെ,
എവിടെ വെക്കുമെന്ന കാര്യത്തിൽ
പെരുച്ചാഴികളുടെ ഇടയിൽ തർക്കമായി.

വലിയ മാളത്തിനുള്ളിൽ വെക്കണമെന്ന്
ശഠിച്ചവർ എഴുന്നേറ്റ് നിന്ന്
മുണ്ട് പൊക്കി കാണിച്ചു.

മാളത്തിന് പുറത്തു വെക്കണമെന്ന് ആവിശ്യപ്പെട്ടവർ
പുറത്തു പറയാൻ
കൊള്ളാത്തൊരു
പ്രത്യേക ആംഗ്യം കാണിച്ചു.

വാക്കുതർക്കമായി
പിടിയും വലിയുമായി
പോലീസെത്തി
പിരിഞ്ഞുപോകാൻ
ആകാശത്തേക്ക്
വെടിവെച്ചു.

പൂച്ച ചാകുന്ന ദിവസം
പ്രതിമയുമായി എത്തി
അടി തുടരാമെന്ന
വ്യവസ്ഥയിൽ
രണ്ടുകൂട്ടരും പിരിഞ്ഞുപോയി.

താമസം കോഴിക്കോട്. ടീച്ചർ ആണ്. കുറുങ്കവിതകൾ, ആക്ഷേപഹാസ്യം, കുട്ടികളുടെ കവിതകൾ എന്നിവ എഴുതി സോഷ്യൽമീഡിയായിൽ സജീവം.