പ്രണയപ്പക

സൂര്യനൊപ്പം നടക്കുന്ന
പകലിനെ നോക്കി
സന്ധ്യയുടെ മറവിൽ
രാത്രി പതിയിരുന്നു.

അവനിൽ
പകയുടെ കറുപ്പ് നിറയുകയായിരുന്നു.
അവളോടുള്ള പക,
തൻ്റെ പ്രണയം കണ്ടിട്ടും
കാണാതെ
പകലോനോട് ചേർന്നവൾ !

വിരഹം ഉരുക്കി
ഒരു കത്തിയുണ്ടാക്കി
അവളെയും
കാത്ത് അവൻ നിന്നു.

പ്രിയനോട് വിടപറഞ്ഞ്
സന്ധ്യയിലേക്കവൾ ഇറങ്ങവേ
അവനാ ആയുധം
അവളുടെ മാറിലേക്കാഴ്ത്തി.
അവളുടെ ഹൃദയം തകർന്ന്
പ്രണയരക്തം
സന്ധ്യയാകെ ചിതറി.

അവസാനശ്വാസത്തിനായുമ്പോൾ
അവൻ്റെ
കണ്ണുകളിലേക്കവൾ നോക്കി.
മുറിവാക്കു ചിതറിച്ച് ചിതറിച്ച്
പറഞ്ഞൂ
ഒരുമിക്കുവാൻ നമുക്കാവില്ല ,
പിന്നെ പ്രണയത്തിനെന്തു പ്രസക്തി !

ഇനി ഞാൻ
അകലേക്ക് മടങ്ങട്ടെ
വിട പറയുമ്പോൾ
ഒരു മോഹം ബാക്കി

ചക്രവാളത്തിൻ്റെ ചെരുവിൽ
എൻ്റെ ഉടൽ
അടക്കം ചെയ്യുക,
അവിടെ
എൻ്റെ സൂര്യൻ
മറഞ്ഞ കടൽവെള്ളത്തിൽ
അലിയണം,
പ്രണയത്തിൻ്റെ ഉപ്പുതരിയാവാൻ.

കണ്ണൂർ ജില്ലയിലെ പഴയങ്ങാടി സ്വദേശിനി. 2005 മുതൽ മഹാരാഷ്ട്രയിലെ കല്യാണിൽ താമസം. അദ്ധ്യാപികയാണ്. വർഷങ്ങളായി ആനുകാലികങ്ങളിൽ കവിതകളും കഥകളും യാത്രാവിവരണങ്ങളും ഓർമ്മകുറിപ്പുകളും എഴുതിവരുന്നു. 2022 -ൽ പ്രസിദ്ധീകരിച്ച "നോവുമരത്തിൻ്റെ ചില്ലകൾ" എന്ന കഥാസമാഹാരം ആദ്യ പുസ്തകമാണ്.