പെൺകഥ

തവള ചത്തുവീർത്തതു പോലെ

ആൾക്കൂട്ടത്തിന്

മുന്നിൽ അവൾ

വിവസ്ത്രയായി കിടന്നു.

കാഴ്ചകൾ കുത്തിനിറച്ച

കണ്ണുകളിൽ

അവസാനകാഴ്ച കണ്ട

പകപ്പ്

അവസാനിച്ചിരുന്നില്ല.

ഭ്രാന്തൻനായ്ക്കൾ ആർത്തിയോടെ 

നക്കിച്ചോപ്പിച്ച ചുണ്ടുകളിൽ

മൃദുഹാസം പൊടിഞ്ഞിരുന്നു.

അമ്മിഞ്ഞപ്പാൽ

കുടിച്ച് വറ്റിച്ചവന്റെ

പല്ലാഴ്ന്ന്

അവളുടെ മാറിടത്തിൽ

വാകപ്പൂക്കൾ ചിതറി കിടന്നു

എണ്ണിയാലൊടുങ്ങാത്ത

മക്കളുമായി നാഭിബന്ധമുള്ള

പൊക്കിൾച്ചുഴിയിൽ

മുരിക്കിൻ പൂക്കൾ വാടിക്കിടന്നു.

ചാരിത്ര മലിനീകരണത്താൽ

മൂക്കുപൊത്തിയ

സദാചാരക്കണ്ണുകളിൽ

നിലത്തെറ്റിയ

ചുഴിപ്പുഴകളൊഴുകുന്നു

കിടപ്പിലെ വിവിധ

ആംഗിളുകൾ പകർത്തിയ

ക്യാമറക്കണ്ണുകളിൽ

ചുവിടിsറാത്തൊരു

പെൺമുഖമുണ്ട്

പരിണാമഗുപ്തിയില്ലാത്ത

കഥക്കണ്ണുള്ള

ഒരു വെറും പെണ്ണ്.

കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും. ആനുകാലികങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും ഇ മലയാളിയിലും സ്‌ഥിരമായി എഴുതുന്നു. വയനാട് സ്വദേശി.