നീ പോയ നാളിൽ

നീയായിരുന്നെന്റെ സ്നേഹസൂര്യൻ..
നീയായിരുന്നെന്റെ
ആത്മരാഗം…
കനലുകൾ എരിയുന്ന
മനതാരിലൊരുപുതു
മഴയായ് പൊഴിഞ്ഞൊരെൻ ജന്മപുണ്യം.

ഏകാന്തചിന്തകൾ
ഏതോ നിശകളിൽ
നിൻസ്നേഹകാന്തിയെ
മോഹിച്ച നാൾകളിൽ
പൊഴിയുവാൻ വെമ്പുന്ന
പൂവുപോലന്നു നീ
പുഞ്ചിരിപ്പൂന്തേൻ പകർന്നു തന്നു.

മരണത്തിനൊപ്പമായ്
അനുയാത്രചെയ്തു നീ
നിയതിയായ് അയനം
തുടർന്ന നാളിൽ
നയനപഥങ്ങളിൽ
വെറുതെ തിരഞ്ഞുഴറി
മരണഗന്ധത്തിനെ
സ്നേഹിച്ചു പോയ്.

ചിതതിന്നു തീരുന്ന
ചിരകാല ജീവിതം
പതിതയെപ്പോലെ
ഞാൻ നോക്കിനിന്നു
സ്മൃതികളെ മായ്ക്കുവാ-
നാവാതെയുഴറുന്ന
ഹൃദയമിന്നേറെ
തുടിപ്പതുണ്ട്.

ഇന്നെൻ പുലരിയിൽ
പൂക്കളില്ല
ദലമർമ്മരങ്ങളിൽ
ഗീതമില്ല
തണുവണിക്കാറ്റിൽ
കുളിർമ്മയില്ല
നിശാഗന്ധികൾ പൂക്കും
സുഗന്ധമില്ല.

അന്തരാത്മാവിന്റെ
ആരാമഭൂമിയിൽ
അഞ്ചിതൾപൂവായ്
വിരിഞ്ഞുവോ നീ
ഇരുളിലും പ്രഭതൂകി
പൊഴിയാമലരുപോൽ
പുഞ്ചിരി പാലമൃതേകി നിന്നു.

കോട്ടയം ജില്ലയിലെ തലയോലപ്പറമ്പ് വടകര സ്വദേശിനി. കഥയും കവിതയും ഗാനങ്ങളും എഴുതി വരുന്നു. . നിരവധി ആനുകാലികങ്ങളിൽ രചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'നിറവ്' എന്ന പേരിൽ ഒരു കവിതാപുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.